Thursday, June 3, 2010

പിറക്കാതെ പോയ മകള്‍


കൈയില്‍ പത്രവും പിടിച്ചു കസേരയില്‍ ചാരി ഇരിക്കുന്ന വാസുദേവന്‍‌ നായര്‍ അസ്വസ്തനാണെന്ന് രാധക്ക് തോന്നി. ടീപോയില്‍ ഇരിക്കുന്ന ചായ തണുത്തത്‌ അദേഹം അറിഞ്ഞില്ലെന്നു രാധക്ക് മനസിലായി. മുപ്പതു വര്ഷം ഒരുമിച്ചു കഴിഞ്ഞ നാളുകളില്‍ ഇത് വരെ അദേഹത്തെ ഇങ്ങനെ വിഷമിച്ചു കണ്ടിട്ടിലെന്നു അവര്‍ക്ക്ക് തോന്നി. മക്കളില്ലാത്ത വിഷമം പോലും പലപ്പോഴും തന്നില്‍ നിന്നും മറച്ചിരുന്ന അദേഹത്തിന് എന്താണ് സംഭവിച്ചത്? കൈലിരുന്ന പത്രം ടീപോയിലിട്ടു ചായയുടെ നേരെ നോക്കാതെ വാസുദേവന്‍‌ നായര്‍ കമ്പ്യൂട്ടറിന്റെ അരികിലേക് നടന്നു. മെയിലുകളിലൂടെ അദേഹത്തിന്റെ കണ്ണുകള്‍ ആകാംക്ഷയോടെ സഞ്ചരിച്ചു , എന്നിട്ട് കസേരയില്‍ ചാരി ഇരുന്നു കണ്ണുകളടച്ചു. "എന്താ ഗൌരി ഇന്നും മറുപടി അയച്ചില്ലേ ?" രാധയുടെ ശബ്ദം കേട്ടു വാസുദേവന്‍‌ നായര്‍ കണ്ണുകള്‍ തുറന്നു. ഗൌരിയുടെ പേര് കേട്ടപ്പോള്‍ വാസുദേവന്‍‌ നായരുടെ മനസ് ആദ്രമായി. ജോലിയില്‍ നിന്നു വിരമിച്ച ശേഷം സമയം പോകാതെ ബുദ്ധിമുട്ടിയപ്പോള്‍ ഒരു യുവ സുഹൃത്താണ്‌ ഇന്റെര്‍നെറ്റിന്റെ അനന്തതയെ പരിചയപ്പെടുത്തി തന്നത്. അച്ചടി മാധ്യമങ്ങളില്‍ ഉള്ളതിനെകാള്‍ നല്ല രചനകള്‍ പല ബ്ലോഗുകളിലും കണ്ടു. അങ്ങനെയിരിക്കെയാണ് ഗൌരിയുടെ ജ്വാല കാണുന്നത്. ഒറ്റ വായനയിലെ അത് ആകര്‍ഷിച്ചു. പിന്നീടു ജ്വാലയുടെ സ്ഥിരം വായനക്കാരനായി. വാര്ധക്യതോട് അടുത്തിട്ടും ഓര്‍ക്കുട്ടില്‍ മെമ്പര്‍ ആയതു ഗൌരിയുടെ സുഹൃത്താവാന്‍ വേണ്ടി ആയിരുന്നു. ഗൌരിയെ പരിചയപെട്ട ശേഷം വാസുദേവന്‍‌ നായരുടെ ജീവിതത്തില്‍ ഒരു താളം വന്നു. മാഷെ , എന്ന് സംബോധന ചെയ്തു തുടങ്ങുന്ന അവളുടെ മെയിലുകളിലൂടെ അദേഹം അവളുടെ നാടിനെ അറിഞ്ഞു. കിളച്ചു കൊണ്ടിരുന്ന സുധാകരന് 5000 രൂപ ലോട്ടറി അടിച്ചത് അറിഞ്ഞു ബോധം കെട്ടു വീണതും ഗൌരിയുടെ അമ്മ ആറ്റു നോറ്റു വളര്‍ത്തിയ തുളസിചെടി ആരോ മോഷ്ടിച്ചു കൊണ്ടു പോയത് അറിഞ്ഞു അമ്മ പട്ടിണി കിടന്നതും കോളേജിലെ തമാശകളും അവള്‍ മാഷിന് എഴുതി. ഗൌരിയുടെ നാട്ടു വിശേഷങ്ങളും കുസൃതികളും എല്ലാം അതിഭാവുകത്തോടെ വാസുദേവന്‍‌ നായര്‍ രാധക്ക് വര്‍ണ്ണിച്ചു കൊടുക്കാരുണ്ടായിരുന്നു. അധികം ആരോടും സംസാരിക്കാത്ത തന്റെ ഭര്‍ത്താവിന്റെ മാറ്റം രാധ അതിശയത്തോടെയാണ് കണ്ടത്. അതൊക്കെ കൊണ്ടു തന്നെ രാധക്ക് ഗൌരിയോട് എന്തന്നില്ലാത്ത സ്നേഹം തോന്നി. ഗൌരി അവളുടെ മാഷിന് അയക്കുന്ന മെയിലുകളില്‍ തന്നെ ചോദിക്കുന്ന വരികള്‍ കേള്‍ക്കാന്‍ അവരും കാത്തിരുന്നു തുടങ്ങി. 'മകള്‍ക്ക്' എന്നെഴുതി മാഷ് അയക്കുന്ന സ്നേഹസന്ദേശങ്ങള്‍ പലപ്പോഴും 'ശുഭദിനം' എന്ന് മാത്രമായിരിക്കും. എങ്കിലും അവളുടെ മെയിലുകള്‍ക്ക് മുടക്കം വന്നിട്ടില്ല. ഒരുപാടു വിശേഷങ്ങള്‍ കുത്തി നിറച്ച ആ മെയിലുകള്‍ വാസുദേവന്‍‌ നായര്‍ എന്ന വ്യെക്തിയുടെ ജീവിതത്തില്‍ വരുത്തിയ മാറ്റം ഗൌരി ഒരിക്കലും അറിഞ്ഞിരുന്നില്ല. ആ ഗൌരിയെയാണ് അഞ്ചു ദിവസമായി കാണാത്തത് . ഓര്‍ത്തപ്പോള്‍ വാസുദേവന്‍‌ നായര്‍ക്ക്‌ ദേഷ്യം വന്നു. ശരീരം വിയര്‍ക്കുന്നത് പോലെ തോന്നിയപ്പോള്‍ അദേഹം ബ്ലഡ്‌ പ്രേഷരിന്റെ ഗുളിക കഴിച്ചിട്ട് വീണ്ടും കമ്പ്യൂട്ടറിന്റെ മുന്നില്‍ ചെന്നിരുന്നു. ഓര്‍ക്കുട്ടില്‍ ഗൌരിയുടെ ചിരിക്കുന്ന പല ഫോട്ടോകള്‍ നോക്കി കൊണ്ടിരിക്കെ അവള്‍ ഒരിക്കല്‍ പറഞ്ഞ വാചകം വാസുദേവന്‍‌ നായര്‍ക്ക്‌ ഓര്‍മ വന്നു. "മാഷെ, പലര്‍ക്കും ഇന്റെര്‍നെറ്റിലൂടെ സുഹൃത്തുകളേയും സഹോദരതുല്യരെയും ജീവിതപങ്കാളിയെയും കിട്ടും. പക്ഷെ ആദ്യമായിട്ടായിരിക്കും ഒരാള്‍ക്ക് അച്ഛനെ പോലെ ഒരാളെ കിട്ടുന്നത് അല്ലെ....?". വാസുദേവന്‍‌ നായര്‍ പറഞ്ഞു, " അതെ എന്റെ മകള്‍, എനിക്ക് പിറക്കാതെ പോയ എന്റെ മകള്‍". കേട്ടു നിന്ന രാധയുടെ കണ്ണുകള്‍ നിറഞ്ഞു. അപ്പോള്‍ ഇതൊന്നും അറിയാതെ വെറും നിലത്തു ഗൌരി തണുത്തു മരവിച്ചു കിടക്കുകയായിരുന്നു.


സമര്‍പ്പണം : എന്റെ യെശോധരന്‍ മാഷിന്......

6 comments:

സ്നേഹിത said...

അഞ്ജു,
മനോരാജിലൂടെ ഇവിടെ എത്തിപ്പെട്ടതാണ് .നല്ലവാക്കുകളല്ലാതെ മറ്റൊന്നും പറയാന്‍ ഇല്ല.
നന്നായി എഴുതിയിരിക്കുന്നു.എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍.....ഇനിയും ധാരാളം എഴുതുക.അതിനുള്ള പ്രതിഭ ആ രചനാ ശൈലിയില്‍ കാണുന്നുണ്ട്

രാജേഷ്‌ ചിത്തിര said...

വെര്‍ച്വല്‍ ബന്ധങ്ങളുടെ അര്‍ത്ഥവും അര്‍ത്ഥശൂന്യതയും....
നന്നായി,ലാളിത്യത്തോടെ പറഞ്ഞു.

പലപ്പോഴും ചിന്തിച്ചിട്ടുള്ള ഒരു വിഷയമായതിനാല്‍
അടുപ്പം തോന്നുന്നു;ഒരുപാട്

ജയിംസ് സണ്ണി പാറ്റൂർ said...

അവള്‍ ഗ്രഹിക്കാനാഗ്രഹിച്ച
വിരലുകളില്‍ കൂര്‍ത്ത നഖങ്ങള്‍
കഴുകന്‍റെ മൂര്‍ച്ചയേറിയ കൊക്കുകള്‍
പോലെ അവയവളെ ഭയപ്പെടുത്തി
നെറ്റിലൂടെ പരിചയപ്പെട്ട ,
അച്ഛനെപ്പൊലെ താന്‍ കരുതുന്ന
ആളിനു കൂര്‍ത്ത നഖങ്ങളുണ്ടോ ?
തണുത്തു വിറച്ചു നിലത്തു കിടക്കുന്ന
തന്‍റെ നെറ്റിത്തടത്തില്‍
ആരാണ് തഴുകുന്നത്
കൂര്‍ത്ത നഖങ്ങളില്ലാത്ത വിരലുകളാല്‍

Praveen Raveendran said...

nannayitund...
ezuttil improvement undu...

Manoraj said...

രാജേഷ് പറഞ്ഞപോലെ ഒത്തിരി വെർച്ചൽ ബന്ധങ്ങൾ സമ്മാനിച്ചു ഈ ബൂലോകം.. അതായിരുന്നു ഇവിടെ കിട്ടിയ ഏറ്റവും വലിയ സ്വത്തും.. നന്നായി എഴുതി. അല്പം കൂടി ഭംഗിയാക്കാമായിരുന്നു.. വിമർശിക്കാൻ എന്തെളുപ്പം അല്ലേ!!!

Yesodharan said...

വല്ലാതെ മനസ്സിൽ തട്ടി.....ഹൃദ്യമായ ആവിഷ്ക്കാരം....
അന്ത്യം അങ്ങനെ ആവണ്ടായിരുന്നു എന്നു തോന്നി....ഗൌരി ഒരു പ്രതീകമാണു....
വളരെ ഇഷ്ടമായി..........
ആശംസകൾ......!