Showing posts with label സുതാര്യം. Show all posts
Showing posts with label സുതാര്യം. Show all posts

Wednesday, November 30, 2011

മദ്ധ്യേ ഇങ്ങനെ കാണുന്ന നേരത്ത്...

"ഒരു കുട്ടിയായിരുന്നെങ്കില്‍
പൂവായിരുന്നെങ്കില്‍
പൂമ്പാറ്റയായിരുന്നെങ്കില്‍
മനസ്സിന് സമാധാനം കിട്ടുമായിരുന്നു



ചില മനുഷ്യര്‍ ഇങ്ങനെയാണ്,സത്യം....

ഒരു ദിവസം ഒരുച്ചയ്ക്ക് കൃത്യമായി പറയാന്‍ എത്ര മണിക്കാണെന്ന് എനിക്ക്
ഓര്‍മ്മയില്ല, നരച്ച് തുടങ്ങിയ ഒരു പാവാടയും കറുത്ത ഷര്‍ട്ടും ധരിച്ച്
ഒറ്റയ്ക്കാണവള്‍ എന്റെ പടി കടന്ന് വന്നത്. അത്തരം ഉടുപ്പുകള്‍
ഫാഷനാണെന്ന് കരുതാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. വിളറി വെളുത്ത അവളുടെ മുഖവും സംസാരത്തിലെ വ്യക്തതയും എന്നില്‍ വല്ലാത്ത ആശയക്കുഴപ്പമുണ്ടാക്കി. എന്തോ ഞാന്‍ പോലും അറിയാതെ എന്റെ മനസ്സിലെ സൈക്യാട്രിസ്റ്റ് എന്ന അഹങ്കാരത്തിന്റെ വിളക്ക് അറിയാതെ കെട്ടു. മുഖത്ത് വന്ന അങ്കലാപ്പ് തിടുക്കത്തില്‍ മറച്ച് ഞാന്‍ മരുന്ന് എഴുതിയപ്പോള്‍ അവളുടെ കണ്ണുകള്‍ എന്റെ പുസ്തക ശേഖരത്തില്‍ പരതുകയായിരുന്നു. അവളുടെ കണ്ണുകള്‍ വിടരുന്നതും അവള്‍ നിര്‍ത്താതെ സംസാരിക്കുന്നതും ഞാന്‍ അമ്പരപ്പോടെ നോക്കി നിന്നു. പിന്നീട് പലപ്പോഴും അവളെന്റെ കണ്‍സള്‍ട്ടിംഗ് റൂമിന്റെ പടി കടന്ന് വന്നു. അപ്പോഴെല്ലാം ഞങ്ങള്‍ സംസാരിച്ചത് രോഗത്തെയും മരുന്നുകളെയും കുറിച്ചല്ല. പുസ്തകങ്ങളെയും മനുഷ്യരെയും പറ്റിയാണ്. മിസ് എസ് എന്നോ മറ്റോ ഏതോ ഒരു കേസ് ഫയലില്‍ ഇടം കൊണ്ട് കടന്ന് പോയേക്കാവുന്ന അവള്‍ എനിക്കൊരു
വല്യ പാഠമായി, ഇതു വരെ ഒരു പാഠപുസ്തകത്തിലും കാണാത്ത ഒരു പാഠം...

ഇങ്ങനെ ഒരാള്‍ വേണ്ട,ഒരു വീട്ടിലും....


അവള്‍ ഒരു ശല്യമാകുന്നുണ്ടോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. അതൊന്നുമില്ല.
ഒരു അമ്മയ്ക്ക് സ്വന്തം കുഞ്ഞുങ്ങള്‍ ഒരിക്കലും ഭാരമാകില്ലല്ലോ. എങ്കിലും
നാട്ടുകാരും ബന്ധുക്കളും പറയന്നത് ഞാന്‍ വേണ്ടേ കേള്‍ക്കാന്‍. എവിടെ
പോയാലും മോളുടെ അസുഖം എങ്ങനെ ഉണ്ടെന്നാ ചോദിക്കുന്നേ. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാവരെ കൊണ്ടും പറയിപ്പിക്കുന്നത് അവളല്ലേ.
അവരുടെ ഒക്കെ വീട്ടില്‍ ആര്‍ക്കെങ്കിലും ഇങ്ങനെ വന്നാലേ അവര്‍ക്ക് വേദന
മനസ്സിലാകൂ. ദൈവമേ ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരുത്തരുത്. അവളെ
ഉപദേശിക്കാന്‍ ചെന്നാല്‍ കുറെ സംസ്‌കൃത ശ്ലോകം പറഞ്ഞ്  നമ്മളെ
പഠിപ്പിക്കാന്‍ വരും. ഒന്നും മനസ്സിലാകുന്നില്ല എന്ന് പറഞ്ഞാല്‍ നമുക്ക്
ബുദ്ധിയില്ല എന്ന് പറയും. പിന്നേ ഇതല്ലേ ബുദ്ധി, ഓരോ ഭ്രാന്തുകള്‍
അല്ലാതെന്താ...

ബുദ്ധിയുണ്ട്,കഴിവുണ്ട്, പക്ഷേ വയ്യാത്തതല്ലേ...


ഏത് ജോലി കൊടുത്താലും അവള്‍ വൃത്തിയായും വെടിപ്പായും ചെയ്യാറുണ്ട്.
പിന്നെ വയ്യാത്തത് കൊണ്ട് ഭാരിച്ച ജോലികളൊന്നും ഏല്‍പ്പിക്കാറില്ല. കുറെ
ഐഡിയാസ് ഒക്കെ പറയാറുണ്ട്, ഞങ്ങള്‍ ശ്രദ്ധിക്കില്ല.ഓരോ ഭ്രാന്തുകള്‍
അല്ലാതെന്താ.....

മഴയായി,ചിലപ്പോള്‍ വെയിലായി...


ഞാന്‍ അവളെ പരിചയപ്പെട്ടിട്ട് ഇന്ന് 467 ദിവസമായി.എനിക്ക് ഉറപ്പിച്ച്
പറയാന്‍ കഴിയും ഞാന്‍ അവളെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ എന്ന്. പക്ഷേ
അവളെന്താണ് ഇങ്ങനെ ചിലപ്പോള്‍ എന്നോട് സ്‌നേഹമില്ലാത്തത് പോലെ,ചിലപ്പോള്‍ഒട്ടും വിശ്വാസമില്ലാത്തത് പോലെ, എനിക്കും  ഭ്രാന്തായിരുന്നെങ്കില്‍ എന്ന് തോന്നാറുണ്ട്. എങ്കില്‍ അവളെ പോലെ എനിക്കും പെരുമാറാമായിരുന്നല്ലോ. ഞാന്‍ അഡ്ജസ്റ്റ് ചെയ്യാം എന്ന് വെച്ച് അവളെ പരിചയമില്ലാത്ത എന്റെ ആളുകള്‍ അവളെ മനസ്സിലാക്കണമെന്നുണ്ടോ... ഞാന്‍ എടുക്കുന്ന റിസ്‌ക്ക് എത്ര വലുതാണെന്ന് അവള്‍ അറിയുന്നുണ്ടോ.'റിസ്‌ക്ക്' എന്ന വാക്ക് ഉപയോഗിച്ചത് അവള്‍ അറിയണ്ട പിന്നെ അത് മതി പ്രശ്‌നമുണ്ടാക്കാന്‍...

എന്റെ വിശ്വാസപ്രമാണങ്ങള്‍,എന്റെ മാത്രം...


ഭ്രാന്തിനെ നിങ്ങളൊക്കെ ഇത്ര പേടിക്കുന്നത് എന്താണ്? ഇത് പോലെ മനോഹരമായ ഒരു അവസ്ഥ ഈ ഭൂമിയില്‍ ഇല്ലെന്ന് ഞാന്‍ ആണയിട്ട് പറയും. മറ്റുള്ളവരെ പോലെ ചിന്തിക്കാതിരിക്കാന്‍ ഞാന്‍ ചെയ്ത പ്രയത്‌നങ്ങളെ നിങ്ങള്‍ ഭ്രാന്ത് എന്ന രണ്ടക്ഷരത്തില്‍ ഒതുക്കി നിര്‍ത്തി പരിഹസിച്ചപ്പോഴാണ് ഞാന്‍ ആ അസുഖത്തെ സ്‌നേഹിച്ചത്. പിന്നെ എന്റെ നേട്ടങ്ങള്‍,സ്വപ്‌നങ്ങള്‍,പ്
രവര്‍ത്തികള്‍ ഇതിനെയൊക്കെ ഇന്റലിജന്റ് ക്രിയേറ്റീവ് എന്നൊന്നും പറയാതെ നിങ്ങള്‍ എന്തിനാണ് അബ്‌നോര്‍മല്‍ എന്ന ലേബല്‍ നല്‍കിയത്.
ഞാനും നിങ്ങളെ പോലെ ഒക്കെ തന്നെയാണ്. നിങ്ങള്‍ക്കും ഓരോ ഭ്രാന്തുകള്‍
ഇല്ലേ;ദൈവത്തോട്, പണത്തോട്,ഭക്ഷണത്തോട്,സുഖങ്ങളോട്....
നിങ്ങള്‍ അതിനെ ഒക്കെ ഭക്തി,പ്രണയം,ആസക്തി,ലഹരി എന്നൊക്കെ പേരിട്ട് ഭ്രാന്തിന്റെ ക്ലാസിഫിക്കേഷന്‍ വരാതെ പെടാപ്പാട് പെടുകയല്ലേ...
ആരുടെ മുഖത്ത് നോക്കിയും
സത്യം വിളിച്ച് പറയാനുള്ള ധൈര്യം എനിക്ക് തന്നത് ഈ രോഗമാണ്.
ഞാനെന്ത് പറഞ്ഞാലും നിങ്ങള്‍ക്ക് ഒന്നും മനസ്സിലാകില്ല.അത് കൊണ്ടല്ലേ
നിങ്ങള്‍ ഇപ്പോഴും നാറാണത്ത് തമ്പുരാനെ ഭ്രാന്തനെന്ന് വിളിക്കുന്നത്.

പറയാന്‍ ബാക്കിവെച്ചത് അല്ലെങ്കില്‍ പറയാതെ പറഞ്ഞത്....

പ്രിയപ്പെട്ട ഡോക്ടര്‍ ഞാന്‍ നന്നായി നന്നായി എന്ന് ആയിരം വട്ടം
പറഞ്ഞിട്ടും എന്ത് കൊണ്ടാണ് മരുന്ന് നിര്‍ത്താത്തത്.ഇത്
കഴിക്കുമ്പോഴെല്ലാം രോഗി എന്ന തോന്നല്‍ എന്റെ മനസ്സില്‍ വേരൂന്നി
കൊണ്ടിരിക്കുകയല്ലേ....
അമ്മയോട് ഞാന്‍ എന്ത് പറയാന്‍, ചില ജന്മങ്ങള്‍
ഇങ്ങനെയാണ് സഹിച്ചല്ലേ പറ്റൂ...
എന്റെ മേലധികാരികള്‍ക്ക്,നിങ്ങള്‍ എന്റെ
പകുതി കഴിവ് പോലും ഇല്ലാത്തവര്‍ക്ക് അവസരം നല്‍കി വളര്‍ത്തുന്നത് ഞാന്‍ കണ്ടില്ല എന്ന് നടിക്കുകയാണ്.എനിക്ക് ഊഹിക്കാനാകും നിങ്ങള്‍ക്ക്
എന്നെവെച്ച് പരീക്ഷണം നടത്താന്‍ പേടിയാണെന്ന്. പക്ഷേ എനിക്ക് ഉറപ്പുണ്ട്,
ചില തിരിച്ചറിവുകള്‍ ഉണ്ടാകുന്നത് വളരെ വൈകിയാണ്. നിങ്ങള്‍ക്കുണ്ടാകുന്ന അത്തരം തിരിച്ചറിവുകള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണ്. 
പിന്നെ എന്റെ പ്രിയപ്പെട്ടവനെ നീയാണ് എന്നെ ഈ ലോകത്ത് ഏറ്റവും നന്നായി മനസ്സിലാക്കിയ വ്യക്തി. പക്ഷേ എന്ത് ചെയ്യാം നിനക്കെന്റെ രോഗത്തെ ഇത് വരെ മനസ്സിലായില്ലല്ലോ...
സാരമില്ല,അത് കൊണ്ടാണല്ലോ അതിനെ ഭ്രാന്ത് എന്ന് വിളിക്കുന്നത്...

Tuesday, October 25, 2011

ഷിഫ്റ്റ് ഞെക്കിയാല്‍ മാറാത്ത അക്ഷരങ്ങള്‍

ഓഫീസില്‍ നിന്ന് കൈയില്‍ കിട്ടിയ ആത്മപരിശോധന ഫോമിലെ നീല അക്ഷരങ്ങളുടെ മിനുസം നോക്കി ഞാനിരുന്നു. ഓഫീസ് എന്ന് പറഞ്ഞാല്‍, ഞാന്‍ അറിയപ്പെടുന്ന ഒരു പത്രത്തിലെ ജേര്‍ണലിസ്റ്റ് ട്രെയിനിയാണ്. എന്റെ പ്രിയതമന്റെ ഭാഷയില്‍ പറഞ്ഞാല്‍ 20 വര്‍ഷം മുമ്പ് അവന്റെ അമ്മ ചെയ്ത ജോലി, ടൈപ്പിസ്റ്റ്.

ആത്മപരിശോധനയില്‍ ആദ്യത്തെ കോളം തന്നെ പേര് ആണ്. സ്വന്തം ഇഷ്ടത്തിനല്ലാതെ നാം ഈ ലോകത്ത് സ്വന്തമാക്കുന്ന ആദ്യത്തെ വസ്തു. മറ്റുള്ളവര്‍ അടിച്ചേല്‍പ്പിക്കുന്ന ഇഷ്ടം ജീവിത ഭാരമായി ചുമക്കേണ്ട വിധിയാണ് നമുക്ക് എല്ലാവര്‍ക്കും.

വയസ്സ് എഴുതിയപ്പോള്‍ ഉള്ള് അല്‍പ്പമൊന്ന് പിടഞ്ഞു. സ്വഭാവത്തിലെ കുട്ടിക്കളി മാറ്റേണ്ട സമയമായെന്ന് ആ അക്കങ്ങള്‍ എന്നെ ഓര്‍മ്മപ്പെടുത്തി. മുടി ഇഴകളില്‍ നിന്ന് വരുന്ന ബലധാത്രത്തിന്റെ മണം പെട്ടെന്നൊന്നും നരക്കില്ലെന്ന ബലം മനസ്സിന് നല്‍കി. എന്നാല്‍ മേശപ്പുറത്ത് കിടന്ന ആരോഗ്യമാസികയിലെ വന്ധ്യതാ നിരക്കുകളെ പറ്റിയുള്ള പഠനം മനസ്സിനെ അല്‍പ്പമൊന്ന് ഭയപ്പെടുത്തുകയും ചെയ്തു.

വലുപ്പമേറിയ വിദ്യാഭ്യാസ കള്ളികളില്‍ നിറക്കേണ്ടത് എന്തെന്ന് ആലോചിച്ചിട്ട് ഒരു ഉത്തരവും കിട്ടുന്നില്ല. പഠനത്തെ നിര്‍വചനം ചെയ്തിരിക്കുന്നത് പെരുമാറ്റത്തിലുണ്ടാക്കുന്ന വ്യതിയാനവും സ്വായത്തമാക്കുന്ന കഴിവുകളും അടങ്ങുന്ന പ്രക്രിയ എന്നാണ് പോലും. എങ്കില്‍ എന്റെ വിദ്യാഭ്യാസം എത്ര പരിമിതമാണ്. എഴുതാനും വായിക്കാനും അറിയാം. നേരെ ചൊവ്വേ കണക്ക് കൂട്ടാന്‍ പോലും അറിയില്ല. പിന്നെ ഉള്ളത് അക്ഷരപിശാചുകളോടുള്ള വൈരമാണ്. അതിനെ പാരമ്പര്യം എന്ന് വിളിക്കാനാണ് എനിക്കിഷ്ടം.ഓഫീസിലെ കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുകളില്‍ വടിവില്ലാത്ത കൈയക്ഷരത്തില്‍ വാക്കുകള്‍ എഴുതി ഒട്ടിക്കാന്‍ മനസ്സിനെ പ്രേരിപ്പിച്ചതും ആ പാരമ്പര്യം തന്ന ചങ്കൂറ്റമാണ്.

ആവര്‍ത്തിച്ച് ഉപയോഗിക്കുമ്പോള്‍ തെറ്റുകള്‍ ശരിയാകുന്ന ഇന്ദ്രജാലം ഞാന്‍ കണ്ടത് ഇവിടെ വെച്ചാണ്. അദ്ധ്യാപകനെ വിലകുറിച്ച് അധ്യാപകന്‍ ആക്കുമ്പോള്‍ തിരുത്തുന്ന ഞാന്‍ എത്രയോ പഴി കേട്ടിരിക്കുന്നു.സഹപ്രവര്‍ത്
തകരുടെ പരിഹാസം ഏല്‍ക്കാതിരിക്കാന്‍ തെറ്റുകള്‍ മനുഷ്യസഹജമാണെന്നും അവ തിരുത്തുന്നത് ദൈവികമാണെന്നുമുള്ള ചിന്ത പരിചയായി ഉപയോഗിക്കും.

പ്രവര്‍ത്തി പരിചയത്തിന്റെ കോളം ശൂന്യമാക്കി ഇടാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. സ്വായത്തമാക്കിയ അറിവിനെയും ജോലി പഠിച്ചെടുത്ത വേഗതയെയും സമയത്തിന്റെ കണക്കുകള്‍ കൊണ്ട് തിട്ടപ്പെടുത്താന്‍ കഴിയില്ലെന്ന് കളത്തില്‍ എഴുതുന്നത് എങ്ങനെ..അല്ലെങ്കില്‍ തന്നെ അങ്ങനെ പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാകുമോ..യൗവനം തീരാറായെന്ന് പരാതി പറഞ്ഞ് പുത്തന്‍ സാങ്കേതിക വിദ്യക്ക് പുറം തിരിഞ്ഞ് നില്‍ക്കുന്നവരെ കാണുമ്പോള്‍ എനിക്ക് ചിരി വരാറുണ്ട്. കാരണം എണ്‍പതാം വയസ്സിലും പുതിയ അറിവുകള്‍ നേടാന്‍ ഉത്സുഹനായിരുന്ന അപാരമായ ഓര്‍മ്മശക്തിയുള്ള എപ്പോഴും പഠിച്ചു കൊണ്ടിരുന്ന ഒരാളെ കണ്ടാണ് ഞാന്‍ വളര്‍ന്നത്. 

ഹോബി എന്താണെന്ന ചോദ്യത്തിനു പാമ്പിനു തീറ്റ കൊടുക്കലനെന്നു ഞാന്‍ എഴുതി, ഇപ്പോള്‍ നമ്മുടെ എല്ലാം ഹോബി അതല്ലേ. സംശയമുണ്ടേല്‍ മൊബൈല്‍ എടുത്തു നോക്കു . കണക്കുകള്‍ കള്ളം പറയില്ലല്ലോ 

ആത്മപരിശോധന ഫോമിന്റെ അടുത്ത പേജിലേക്ക് കടന്നപ്പോഴേക്കും എനിക്ക് ബോറടിച്ച് തുടങ്ങി. സ്‌കൂളില്‍ പഠിച്ചപ്പോള്‍ എഴുതി മടുത്ത അഞ്ച് മാര്‍ക്ക് ചോദ്യോത്തരം പോലെ അവനവനെ കുറിച്ച് ഉപന്യസിക്കാന്‍ പറഞ്ഞിരിക്കുന്നു. അസാമാന്യ ബുദ്ധിയുള്ള ഞാന്‍ എന്ന് എഴുതി ഞാന്‍ ആ വല്യ ചോദ്യത്തെ ചെറുതാക്കി. ഇനി ഞാന്‍ ഒരു സ്വകാര്യം പറയട്ടെ ഞാന്‍ എഴുതിയത് വാസ്തവമാണ്.സൈക്കോളജി ലാബിലെ ഐക്യു ടെസ്റ്റില്‍ 129 സ്‌കോര്‍ കിട്ടിയപ്പോള്‍ റിസള്‍ട്ട് കണ്ട അദ്ധ്യാപകന്റെ കണ്ണിലെ അമ്പരപ്പ് ഞാന്‍ ഇന്നും മറന്നിട്ടില്ല. പിന്നീട് ഒരിക്കല്‍ കോളജ് മാഗസിനില്‍ വന്ന കഥ വായിച്ച് ഇത് ദൈവത്തിന്റെ വിരലാണെന്ന് പറഞ്ഞ് എന്റെ കൈയില്‍ തൊട്ട അദ്ധ്യാപകന്റെ കണ്ണുകളിലും ഇതേ അമ്പരപ്പ് ഉണ്ടായിരുന്നു.

പക്ഷേ പറഞ്ഞിട്ടെന്താ, എന്റെ വീട്ടില്‍ എന്നെക്കാള്‍ വലിയൊരു ബുദ്ധിമാനുണ്ട്. വിവരവും പാണ്ഡിത്യവുമൊക്കെ എന്നെക്കാള്‍ ഉള്ള ഒരുത്തന്‍.മറ്റുള്ളവരെ പോലെ ആകാന്‍ പ്രയത്‌നിച്ച് കൊണ്ടിരിക്കാതെ ഇന്റിടുവാലിറ്റിയെ പറ്റി ചിന്തിക്കാന്‍ എത്രയോ വട്ടം ഞാന്‍ അവനോട് ഉപദേശിച്ചിട്ടുണ്ട്. പറഞ്ഞിട്ട് കാര്യമില്ല സമൂഹത്തിന്റെ സ്ഥിരം വഴികളില്‍ നിന്ന് മാറി നടക്കാന്‍ അവന് ഒരിക്കലും കഴിയില്ല. അതു കൊണ്ടായിരിക്കും അവന്റെ ഇന്റിടുവാലിറ്റി ഇല്ലാത്ത ബുദ്ധിയെ ബുദ്ധിയായും എന്റെ ഇന്റിടുവാലിറ്റി ഉള്ള ബുദ്ധിയെ ഭ്രാന്തായും സമൂഹം കാണുന്നത്. എഴുതേണ്ട എന്ന് കരുതിയെങ്കിലും ആ കോളവും നിറഞ്ഞുപോയി. 

ഇനിയും നിറക്കാന്‍ എത്രയോ കോളങ്ങള്‍,അഭിപ്രായങ്ങള്‍, ആഗ്രഹങ്ങള്‍,മനോഭാവം..വേണ്ട, ഒന്നും വേണ്ട.

ഫോമില്‍ കുനുകുനാ എഴുതി നിറച്ച കറുത്ത ഭംഗിയില്ലാത്ത അക്ഷരങ്ങള്‍ നോക്കിയിരിക്കുന്ന മലയാളം വായിക്കാനറിയാത്ത എച്ച്ആറിന്റെ ദയനീയമുഖം ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചു. 

ഇതിന്റെ മറുപടി ഓഫീസ് മെമ്മോയായി കിട്ടുമെന്ന് ഉറപ്പിച്ച് കൊണ്ടുതന്നെ കടലാസ് നാലായി മടക്കി ഞാന്‍ കവറിലിട്ടു.ഒരു കാര്യം കൂടി എഴുതാനുണ്ടല്ലോ എന്ന ഓര്‍മ്മയില്‍ ഞാന്‍ ഫോം പുറത്തെടുത്തു.

ഓഫീസിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്താരാണെന്ന ചോദ്യത്തിന് ഞാന്‍ ദൈവം എന്ന് ഉത്തരമെഴുതി. എന്താ ദൈവത്തിന് സുഹൃത്താകാന്‍ പറ്റില്ലേ...അതോ ദൈവത്തിന് നമ്മുടെ ഓഫീസി്ല്‍ ജോലി ചെയ്യാന്‍ പാടില്ലേ...

ഫോം എച്ച്ആറിന്റെ കൈയില്‍ ഏല്‍പ്പിച്ച് ഞാന്‍ ഓഫീസ് മെമ്മോയും കാത്ത് വാര്‍ത്തകള്‍ ടൈപ്പ് ചെയ്തിരുന്നു.

എന്റെ കടലാസ് അസിസ്റ്റന്റ് എച്ച്ആറിന് വായിച്ചുകൊടുക്കുന്നത് ഞാന്‍ ഒളികണ്ണിട്ടു നോക്കി. (ഇടയ്‌ക്കൊന്ന് പറയട്ടെ,ഒളിച്ച് നോക്കുക ഒളിച്ച് കേള്‍ക്കുക മറ്റുള്ളവരുടെ സംസാരത്തില്‍ ഇടപെടുക തുടങ്ങിയ ശീലങ്ങളെല്ലാം ഞാന്‍ പഠിച്ചത് ഇവിടെ ജോലി കിട്ടിയ ശേഷമാണ്).

എന്റെ പ്രതീക്ഷ തെറ്റിച്ച് കൊണ്ട് എച്ച്ആര്‍ എന്റെ കടലാസ് അലസമായി വലിച്ചെറിഞ്ഞു. 

ഷിഫ്റ്റ് ഞെക്കിയാല്‍ മാറുന്ന അക്ഷരങ്ങള്‍ പോലെ ജോലി ചെയ്യുന്ന ഒരു കൂട്ടം ആളുകള്‍ക്കിടയില്‍ ഞെക്കി മാറ്റാന്‍ കഴിയാത്ത സ്വഭാവമുള്ള ഞാന്‍ ശല്യമാകുന്നില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്ക് വ്യഥ തോന്നി.

പറഞ്ഞിട്ടെന്താ,മഹാന്മാരെ ഒരിക്കലും അവരുടെ കാലം അംഗീകരിച്ചിട്ടില്ല. എന്തിന് സോക്രട്ടീസിനെയും ഗലീലിയോയെയും തിരിച്ചറിയാന്‍ പോലും നമുക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നു.....

Friday, May 20, 2011

ജോബ്‌ സാറ്റിസ്ഫാക്ഷന്‍


ഒരിക്കല്‍ ഓര്‍ഗനൈസെഷണല്‍ ബിഹേവിയര്‍ ക്ലാസ്സില്‍ ശക്തി സാര്‍ ഒരു ചോദ്യം ചോദിച്ചു. എന്തിനാണ് നമ്മള്‍ ജോലി ചെയ്യുന്നത്. എല്ലാരും ഒരേ മനസോടെ ഉത്തരം പറഞ്ഞു, ശമ്പളം! എന്തിനും ഒരു സ്റ്റെപ് കൂടുതല്‍ ഉത്തരം പറയാന്‍ ആഗ്രഹിച്ചിരുന്ന ഞാന്‍ പറഞ്ഞു 'സംതൃപ്തി'. ശക്തി സാര്‍ സന്തോഷത്തോടെ പറഞ്ഞു, 'എക്സാടിലി ദാറ്റ്‌ ഈസ്‌ ദി അന്‍സാര്‍'.
പിന്നെ സാര്‍ ഒരു മണിക്കൂര്‍ നീണ്ട ക്ലാസ് എടുത്തു. ജോബ്‌ സാറ്റിസ്ഫാക്ഷനെ കുറിച്ച്. ഒടുവില്‍ പരീക്ഷ പേപ്പറില്‍ അതേ പറ്റി നെടുനീളന്‍ എസ്സേ എഴുതി മാര്‍ക്ക്‌ വാങ്ങിയപ്പോഴും എനിക്കിതിനെ പറ്റി അറിയില്ലായിരുന്നു. എം ടി കഥകളിലൊക്കെ പറയുന്ന പോലെ വര്‍ഷങ്ങള്‍ കഴിഞ്ഞു എനിക്കിതിന്റെ അര്‍ഥം മനസിലാക്കാന്‍. 
ഉള്ളം കാലു വരെ വിറപ്പിക്കുന്ന എ സി കെട്ടിടതിലിരുന്നു പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും കണക്ക് എടുത്തു മടുത്തപ്പോള്‍ കൂട്ടായ് കുറെ അസുഖങ്ങളും വന്നു. അത് മനസിന്റെ കള്ളക്കളിയാനെന്നു തിരിച്ചറിയാന്‍ എനിക്ക് ആവുന്നുണ്ടായിരുന്നു.
പിന്നീട് എപ്പോഴോ കാലം എന്‍റെ വഴിത്താരയില്‍ സര്‍ഗാത്മകതയുടെ പൂ വിരിച്ചു തന്നു. ഞാന്‍ ഏറെ സന്തോഷം അനുഭവിച്ചത് എനിക്ക് ഫോളോവര്‍ ഉണ്ടാകുമ്പോഴും പുതിയ കമന്റുകള്‍ വരുമ്പോഴുമാണ്. 
സംതൃപ്തിയുടെ വാതിലുകള്‍ പൂര്‍ണമായും അടഞ്ഞപ്പോഴാണ് ഞാന്‍ ആ ജോലി കളഞ്ഞത്. പക്ഷേ ജീവിക്കാന്‍ സംതൃപ്തി പോര പണം വേണം (അത് അമ്മയുടെ പെന്‍ഷന്‍ ആവരുത്) എന്ന ചിന്ത എന്‍റെ തൊഴിലന്വേക്ഷണത്തിനു ആക്കം കൂട്ടി. നാളുകള്‍ നീണ്ട യാത്ര ഒടുവില്‍ എന്നെ ഒരു പുരാതന ഓഫീസില്‍ ജോലിക്ക് അയച്ചു (ഓഫീസ് കണ്ടാല്‍ ആരും ഇത് സമ്മതിക്കും). 
എന്‍റെ കഴിവിറെ  പകുതി മതി അവിടെ ജീവിക്കാന്‍ എന്ന്‌ മേലധികാരികള്‍ വരെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞപ്പോള്‍ എനിക്ക് അഹങ്കാരം പോലും തോന്നി. എങ്കിലും മഞ്ഞ നിറമുള്ള അവിടുത്തെ കടലാസുകളും പൊടി പിടിച്ച മേശയും എന്നില്‍ ഒരിക്കലും മടുപ്പുണ്ടാക്കിയിരുന്നില്ല. 
ഒടുവില്‍ ശമ്പള കൂടുതല്‍ പുതുമയുടെ വെട്ടിത്തിളങ്ങുന്ന പ്രകാശം ഒക്കെ കാണിച്ചു ആകര്‍ഷിപ്പിച്ചു ഒരു പുത്തന്‍ ജോലി എന്നെ കൂട്ടി കൊണ്ട് പോയി. ജീവിത സാഹചര്യം അടിമുടി മാറി. ജീവിക്കാന്‍ ആവശ്യത്തിലേറെ ശമ്പളം കിട്ടി തുടങ്ങി. ജോലിയുടെ ഗ്ലാമര്‍ വേറെ, എങ്കിലും മനസ്സില്‍ എന്തോ ചില അസ്കിത മായാതെ കിടന്നു. 
ഒരു ജോലി കിട്ടാത്ത വിഷമം പങ്കു വച്ചവരോട് ഈ അസ്കിത പറയാന്‍ പറ്റില്ലല്ലോ. പിന്നെ രാത്രികളില്‍ വേഗത്തില്‍ കറങ്ങുന്ന ഫാനും തലയിണയും ആ ദുഃഖങ്ങള്‍ ഏറ്റുവാങ്ങി. 
എല്ലാ ദിവസവും ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാളെ എണീക്കാതെ ഉറക്കത്തില്‍ മരിച്ചു പോകാന്‍ പ്രാര്‍ത്ഥിക്കും. പാഞ്ഞു വരുന്ന വണ്ടികളെ സ്വപ്നം കണ്ടു റോഡിലൂടെ നടക്കും. 
എനിക്കിതാരോടും പറയാന്‍ ആകിലല്ലോ? നല്ല ജോലിയും ആവശ്യത്തിനു ശമ്പളവും അത്യാവശ്യം ജീവിത സൌകര്യങ്ങളും സ്വപ്നം കാണാന്‍ ഒരാളും ഉള്ള ഞാന്‍ ഇങ്ങനെ ചിന്തിച്ചാല്‍ എനിക്കെന്തോ പ്രശ്നമുണ്ടെന്നു അവര്‍ക്ക് തോന്നില്ലേ?
എനിക്കാകെപാടെ ദേഷ്യം വരുന്നു. എങ്കിലും ഞാന്‍ ചിരിക്കാന്‍ ശ്രമിക്കുന്നു, അഭിനയിക്കാന്‍ പഠിക്കുന്നു വീണ്ടും മനസിന്റെ കള്ളകളിയായ് തലവേദന എന്നെ വിടാതെ പിന്തുടരുന്നു. 
എനിക്കിപ്പോള്‍ അറിയാം ശക്തി സാര്‍ പഠിപ്പിച്ച ജോബ്‌ സാറ്റിസ്ഫാക്ഷന്‍ സ്വായത്തമാക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല. എന്‍റെ ജീവിതത്തില്‍ ആ വാക്ക് എനിക്ക് മാര്‍ക്ക്‌ വാങ്ങി തന്ന വെറുമൊരു എസ്സേ മാത്രമാണ്.

Friday, February 18, 2011

പ്രണയദിനം

പശ്‌ചാത്തലംഃ
 

ഫെബ്രുവരി 14, സമയം രാവിലെ 9 മണി. ഒഫിഷ്യല്‍ ആവശ്യത്തിനു വേണ്ടി വീട്ടിലെത്തിയതിനാല്‍ ശരീരത്തിലും മനസിലും അവധിയുടെ ആലസ്യം. ബസ്‌ ടിക്കറ്റുകള്‍ നുള്ളിപ്പെറുക്കി ടി എ കണക്കുകൂട്ടിയിരിക്കുമ്പോള്‍ കട്ടിലില്‍ കിടന്ന മൊബൈല്‍ പാടി, 

`കൃഷ്‌ണാ നീ ബേഗനേ ബാരോ.....`

പണ്ടേ കണക്കുമായി ഞാനത്ര രസത്തിലല്ല, അതുകൊണ്ടു കൃത്യം കണക്കുകൂട്ടുന്ന സമയത്ത്‌ എന്തെങ്കിലും പാര വന്നു വീഴും. ആ ഒരു കലിപ്പോടെയാണ്‌ ഞാന്‍ ഫോണ്‍ കൈകൊണ്ടെടുത്തത്‌. വളരെ വേണ്ടപ്പെട്ടതല്ലാത്തൊരു സുഹൃത്താണ്‌.ഒരു ജേര്‍ണലിസ്‌റ്റ്‌ ഒരിക്കലും ഫോണ്‍ എടുക്കാതിരിക്കരുതെന്നു ജോ സര്‍ ക്‌ളാസില്‍ പഠിപ്പിച്ച ഓര്‍മ്മയില്‍ ഫോണ്‍ എടുത്തു. ആസ്‌ബസ്‌റ്റോസില്‍ കല്ലു വാരിയെറിഞ്ഞതു പോലൊരു ശബ്‌ദം, `ഹാപ്പി വാലന്‍റ്റൈന്‍സ്‌ ഡേ`. അവന്റെ ഒരു വാലന്‍റ്റൈന്‍സ്‌ ഡേ എന്നാണാദ്യം നാവില്‍ വന്നത്‌. പിന്നെ ജിഹ്വയെ നിയന്ത്രിച്ചു വിനയാന്വിതയായി പറഞ്ഞു,
`ഇതിലൊന്നും വല്യകാര്യമില്ല കുട്ടീ, അമ്മമാര്‍ക്ക്‌ ഒരു ദിവസം, അദ്ധ്യാപകര്‍ക്ക്‌ ഒരു ദിവസം, ഫ്രണ്ട്‌ഷിപ്പ്‌ ഡേ ഇതൊക്കെ എന്തിനാ? ഇവരെ ഓര്‍ക്കാന്‍ പ്രത്യേകം ഒരു ദിവസം വേണോ? അതു പോലെ പ്രണയവും എപ്പോഴും മനസിലുള്ളതല്ലേ അത്‌ ഒരു ദിവസത്തെ കാര്യമല്ലല്ലോ?`

സീന്‍ 1 ഃ 

സമയം 12 മണി, വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട്‌ ടി വി കണ്ടിരുന്നു. ടിവിയില്‍ മുഴുവന്‍ വാലന്‍റ്റൈന്‍സ്‌ ഡേ ബഹളം. പൊടിഡപ്പിയുടെ അത്രയുള്ള പിള്ളേര്‍ പോലും ഗിഫ്‌റ്റ്‌ വാങ്ങാന്‍ ഓടുന്നു. അപ്പോള്‍ ഒരു ചിന്ത എനിക്കും ഒരാള്‍ക്കു ഗിഫ്‌റ്റ്‌ കൊടുക്കണം. കൊടുക്കാനുള്ള ആളിനെ നേരത്തെ കണ്ടുവച്ചിരിക്കുന്നതു കൊണ്ടു ആ ബുദ്ധിമുട്ടില്ല. ഒരുഗ്രന്‍ പ്രേമലേഖനം എഴുതി സമ്മാനിക്കാമെന്നു കരുതി. അതാകുമ്പോള്‍ കാശു ചിലവുമില്ല. 

സീന്‍ 2 ഃ

സമയം 12.35 പ്രേമലേഖനം എങ്ങെനെ എഴുതണമെന്ന കണ്‍ഫ്യൂഷന്‍, സംബോധനയാണ്‌ പ്രശ്‌നം. ഇതു വരെ `എടാ` എന്നേ വിളിച്ചിട്ടുള്ളൂ. പക്ഷേ ഒരു പ്രേമലേഖനം എങ്ങനെ `എടാ` എന്നു വിളിച്ചു തുടങ്ങും, പിന്നെ സംബോധിക്കണ്ടാന്നു വച്ചു. 

`അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ കരലാളനത്തിന്റെ മധുരസ്‌പര്‍ശം`


എന്നു പേപ്പെറില്‍ വൃത്തിയായി എഴുതി. പിന്നെ ഓര്‍ത്തു വേണ്ട ആദ്യം തന്നെ മോഷണവസ്‌തു നല്‌കണ്ട, അതു വെട്ടിക്കളഞ്ഞു.


സീന്‍ 3 ഃ 


സമയം 2, പേപ്പര്‍ ഇപ്പോഴും ശൂന്യം. ഫോണ്‍ ബെല്ലടിക്കുന്നു,

`എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ..`

ഫോണില്‍ ഒരു സ്‌ത്രീ നാമം തെളിഞ്ഞു വന്നു. മൊബൈലിലെ പേരും എന്റെ മുഖത്തു വിടരുന്ന ഭാവവും കൂട്ടിവായിച്ചാല്‍ ഞാന്‍ ലെസ്‌ബിയനാണെന്നു കാണുന്നവര്‍ സംശയിച്ചാല്‍ തെറ്റില്ലെന്ന്‌ എനിക്ക്‌ വരെ തോന്നിയിട്ടുണ്ട്‌.


`ഡാ`
`എന്താഡാ`
`ഊണു കഴിച്ചോ?`
`ഉം..നീയോ?`
`ഉം..ഞാനും`
`എന്താ കറി?`
`അയലമീന്‍ കറി`
`ഓഹ്‌! സെയിം പിഞ്ച്‌ ഞാനും അയലമീന്‍ കറി`
`ഒ കെ ഡാ പിന്നെ വിളിക്കാം`
`സീ യൂ ഡാ`


സീന്‍ 3 ഃ 


സമയം 4 മണി

എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ..


`ഡാ ഞാനല്‌പം തിരക്കിലാ ഒരാളെ ഇന്റര്‍വ്യു ചെയ്യാന്‍ പോകുന്നു`
`ഒ കെ ഡാ ഞാന്‍ പിന്നെ വിളിക്കാം`
`സീ യൂ ഡാ`


സീന്‍ 4 ഃ  


സമയം 6 മണി
ഇക്കുറി ഫോണ്‍ ഇവിടുന്നങ്ങോട്ട്‌
`ഡാ ഒരു മീറ്റിങ്ങിലാ പിന്നെ വിളിക്കാം`
`ഒ കെ ഡാ`


സീന്‍ 5 ഃ 


 സമയം 8 മണി

എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ...


`ഡാ ഞാന്‍ എഴുതുവാ, രാത്രി ഫ്രീ ആകുമ്പോള്‍ ഒരു മിസ്‌ കോള്‍ തരൂ, ഞാന്‍ ഓണ്‍ലൈനില്‍ വരാം`


സീന്‍ 6 ഃ
 


സമയം രാത്രി 11 മണി

എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ...


ഫോണ്‍ മൂന്നു വട്ടം കട്ടിലില്‍ കിടന്നു പാടി, ഒടുവില്‍ ശബ്‌ദം നിലച്ചു. എന്നിട്ടും അതിനടുത്തു കിടന്നുറങ്ങിയ ആള്‍ അതറിഞ്ഞില്ല.


സീന്‍ 7 ഃ 


സമയം രാത്രി 3 മണി

ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നു ഫോണെടുത്തു സമയം നോക്കിയ ഞാന്‍ കണ്ടത്‌ മൂന്ന്‌ മിസ്‌കോളും ഒരു മെസേജും.


മെസേജ്‌ ഇങ്ങനെ....


`നീ ഉറങ്ങി അല്ലേ? ഞാനും ഉറങ്ങാന്‍ പോകുന്നു. നാളെ വിളിക്കാം. നിനക്കു ജോലിത്തിരക്കുണ്ടല്ലേ? എനിക്കും! പിന്നെ കാണാം ബൈ`


എന്റെ മേശപ്പുറത്തപ്പോഴും എഴുതാത്ത ഒരു പ്രണയലേഖനം ഉറങ്ങിക്കിടപ്പുണ്ടായിരുന്നു.

വാല്‍കഷ്‌ണം ഃ എനിക്കൊരു സംശയം ഇതു പ്രണയമാണോ? അതോ ഇതാണോ പ്രണയം......?

Sunday, July 11, 2010

ആകാശത്തിലെത്ര നക്ഷത്രങ്ങള്‍?


നല്ല തെളിഞ്ഞ ആകാശം, നിറയെ നക്ഷത്രങ്ങള്‍;

വീടിന്റെ അര ഭിത്തിമേലിരുന്നു കുട്ടിമാളു നക്ഷത്രങ്ങളെണ്ണി ഒന്ന്....രണ്ട്.....മൂന്ന്...

"ഇതെന്താമ്മേ ഇത്രയും നക്ഷത്രങ്ങള്‍. എണ്ണീട്ടും എണ്ണീട്ടും തീരണില്ല."
കുട്ടിമാളുവിന്റെ ചോദ്യം കേട്ട അവള്‍ ചിന്തയില്‍ നിന്നു ഞെട്ടി ഉണര്‍ന്നു.
"എന്താ മോളെ?"

"ആകാശത്തിലെത്ര നക്ഷത്രങ്ങള്‍ ഉണ്ടമ്മേ?"

അവള്‍ കുട്ടിമാളുവിന്റെ മുഖത്തേക്ക് ഉറ്റു നോക്കി. ഒരു അഞ്ച് വയസുകാരിയുടെ നിഷ്കളങ്കതക്കപ്പുറം തന്റെ മകളുടെ കണ്ണില്‍ പ്രതിഫലിക്കുന്ന ജിജ്ഞാസ അവള്‍ നോക്കി നിന്നു. ഉത്തരം പറയാതെ അവള്‍ ഭിത്തിയില്‍ തല ചായ്ച്ചു ഇരുന്നു.മനസ് വര്‍ഷങ്ങള്‍ക്ക് മുന്പിലേക്ക് പാഞ്ഞു. പാവാട ഒതുക്കി പിടിച്ച് മുറ്റത്ത്‌ നിന്ന് നക്ഷത്രങ്ങള്‍ എണ്ണവെ അമ്മ വിളിച്ചു.

"രോഹിണീ, രാത്രീലെന്താ മുറ്റത്ത്‌, പെണ്കുട്ടിയാന്നു വല്ല വിചാരവുമുണ്ടോ?"

"അമ്മേ, ഞാന്‍ നക്ഷത്രങ്ങളെ നോക്കുവാ?"

പൂമുഖത്ത് കയറി അമ്മയുടെ കഴുത്തില്‍ കൈ ചുറ്റി സംസാരിക്കുന്നതു ഇന്നലത്തേത് പോലെ തോന്നി അവള്‍ക്ക്.അമ്മയുടെ മടിയില്‍ തല ചായ്ച്ചു കിടക്കുമ്പോള്‍ അവള്‍ ഓര്‍ത്തത് നക്ഷത്രങ്ങളെക്കുറിച്ചാണ്. നക്ഷത്രങ്ങള്‍ കത്തുന്ന ഗോളങ്ങള്‍ ആണെന്ന് ഫിസിക്സ് ക്ലാസ്സില്‍ പഠിച്ചിട്ടുണ്ട്. എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര നക്ഷത്രങ്ങള്‍ നമ്മുടെ നേത്രങ്ങള്‍ക്ക് ദൃശ്യവും അദൃശ്യവുമായി ഈ പ്രപഞ്ചത്തിലുന്ടെത്രേ.അമ്മയുടെ മടിയില്‍ നിന്നെഴുന്നേറ്റു അവള്‍ മുറ്റത്തേക്ക് ഓടി. ഇമ വെട്ടാതെ ആകാശത്തേക്ക് നോക്കി നില്‍ക്കെ പുറകിലെത്തിയ അമ്മ ചോദിച്ചു.

"എന്താ മോളെ? "

കുട്ടിക്കാലത്ത് ആകാശത്തിലേക്ക് വിരല്‍ ചൂണ്ടി അമ്മ ധ്രുവ നക്ഷത്രത്തിനെയും അരുന്ധതി നക്ഷത്രത്തെയും കാണിച്ചു തരുമായിരുന്നു. അമ്മ ഉത്തരം പറയാതെ അവളെത്തന്നെ നോക്കി നില്‍ക്കുമ്പോള്‍ അവള്‍ ചോദിച്ചു. "അപ്പോള്‍ 27 നക്ഷത്രങ്ങള്‍ മാത്രമല്ലല്ലോ ആകാശത്ത്?"

അവളെ ചേര്‍ത്തു പിടിച്ച് കൊണ്ടു അമ്മ ഉത്തരം പറഞ്ഞു.

"27 നക്ഷത്രങ്ങളെ 12 രാശികളായി തിരിക്കുന്നു. ഓരോ രാശിയും മൂന്നു നക്ഷത്രങ്ങളുടെ ഗണമാണ്‌. "
അവള്‍ വീണ്ടും ചോദിച്ചു.

"അപ്പോള്‍ രോഹിണിയോ?"

അരികില്‍ ചേര്‍ത്തു നിര്‍ത്തി നെറുകയില്‍ തലോടികൊണ്ട് അമ്മ പറഞ്ഞു.

"ആകാശ വീഥിയില്‍ ഒറ്റാലിന്റെ ആകൃതിയില്‍ കാണപ്പെടുന്ന നാല്‍പ്പത്തിരണ്ട് നക്ഷത്രങ്ങളുടെ കുട്ടമായ രോഹിണി ഇടവം രാശി യുടെ മദ്ധ്യ ഭാഗത്തായി സ്ഥിതി ചെയുന്നു."

ഒരു ജ്യോതിഷിയെ പോലെ പറഞ്ഞു നിര്‍ത്തവെ അത്ഭുത സ്തബ്ധയായി അവള്‍ അമ്മയെ തന്നെ നോക്കി നിന്നു. വാത്സല്യത്തോടെ അമ്മ തുടര്ന്നു.

"രോഹിണി ഐശ്വര്യമുള്ള നക്ഷത്രമാണ്. ചന്ദ്രന്റെ പ്രിയ ഭാര്യയല്ലേ? മറ്റു നക്ഷത്രങ്ങളെക്കാള്‍ രോഹിണിയെ കൂടുതല്‍ സ്നേഹിച്ചത് കൊണ്ടല്ലേ ചന്ദ്രന് ദക്ഷന്റെ ശാപമേല്‍ക്കേണ്ടി വന്നത്."
ഒരു കള്ളച്ചിരിയോടെ അവള്‍ ചോദിച്ചു.

"അപ്പോള്‍ രോഹിണി ഐശ്വര്യമുള്ളവരായിരിക്കും അല്ലെ അമ്മേ? "അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. ചുണ്ടുകള്‍ വിതുമ്പി. വിതുമ്പല്‍ കടിച്ചമര്‍ത്തി അമ്മ പറഞ്ഞു.

"ചേറില്‍ വളര്‍ന്നുപൊങ്ങി പരിലസിക്കുന്ന താമരപ്പൂവ് പോലെ സമൂഹത്തിന്റെ താഴെത്തട്ടില്‍ നിന്നു ഉയര്‍ന്നു ഉന്നതസ്ഥാനം കൈവരിക്കുന്നവരാണ് രോഹിണി നക്ഷത്രക്കാര്‍."

"പറ അമ്മേ, ആകാശത്തിലെത്ര നക്ഷത്രങ്ങളുണ്ട്?"

കുട്ടിമാളുവിന്റെ ശബ്ദം അവളെ ഓര്‍മകളില്‍ നിന്നു ഉണര്‍ത്തി. കുട്ടിമാളുവിനെ പിടിച്ച് മടിയില്‍ കാലുകളില്‍ താളം തട്ടി അവള്‍ പറഞ്ഞു."മോളു ഉറങ്ങിക്കോ, നേരം ഒരുപാടായി."

കുട്ടിമാളു മിഴിപൂട്ടവേ അസ്വസ്ഥതയോടെ അവള്‍ ഓര്‍ത്തു, കുട്ടിമാളുവും രോഹിണി നക്ഷത്രമാണ്. പടി കടന്നെത്തുന്ന പതിവുകാരനെ കണ്ടു കുട്ടിമാളുവിനെ നിലത്തു കിടത്തി അവള്‍ മെല്ലെ എഴുന്നേറ്റു.

പൂമുഖത്ത് അവളെ ഒറ്റയ്ക്ക് കിടത്തി അവള്‍ അയാള്‍ക്ക് പുറകെ അകത്തേക്ക് നടന്നു. പൂമുഖഭിത്തിയില്‍ ഫ്രെയിം ചെയ്തു മാലയിട്ട, കുട്ടിമാളുവിന്റെ മുഖമുള്ള മനുഷ്യനില്‍ അവളുടെ കണ്ണുകള്‍ തങ്ങി. അനുവാദം ചോദിയ്ക്കാന്‍ എന്ന പോലെ അവളുടെ ചുണ്ടുകള്‍ അനങ്ങി. അപ്പോഴേക്കും അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞു കഴിഞ്ഞിരുന്നു.വാതില്‍ കുറ്റിയിട്ടപ്പോള്‍ ഉറക്കത്തില്‍ കുട്ടിമാളു അവ്യെക്തമായി സംസാരിക്കുന്നതു അവള്‍ കേട്ടു.

"പറ, അമ്മേ, ആകാശത്തിലെത്ര നക്ഷത്രങ്ങള്‍ ഉണ്ട്?"

Monday, June 21, 2010

ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി ....


വെയിലിന്റെ ചൂട് രോമകൂപങ്ങള്‍ക്ക് ഇടയിലേക്ക് അരിചിരങ്ങിയപ്പോള്‍ വെയിലിനു വല്ലാത്ത തണുപ്പാണെന്ന് ശ്രീപ്രിയക്ക്‌ തോന്നി. അല്ലെങ്കിലും അഗ്നിയോടും ചൂടിനോടുമൊക്കെ ശ്രീപ്രിയക്ക്‌ പണ്ട് മുതലേ വല്ലാത്ത അഭിനിവേശമാണ്. അവളുടെ ശരീരത്തിന് വല്ലാത്ത തണുപ്പാണെന്ന് ആദ്യം ആരാണ് പറഞ്ഞതെന്ന് അവള്‍ക്കു ഓര്‍മയില്ല. പാമ്പിന്റെ രക്തമായിരിക്കും അതാ ഈ തണുപ്പെന്നു അവളെ എല്ലാരും കളിയാക്കിയിരുന്നു.

അതില്‍ പിന്നെ ശ്രീപ്രിയ തന്നെ തൊടാന്‍ ആരെയും സമ്മതിച്ചിട്ടില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം അവളുടെ പ്രിയതമന്‍ അവളെ ചേര്‍ത്തു പിടിച്ച് നിന്റെ ശരീരത്തിന് ചന്ദനത്തിന്റെ തണുപ്പാണെന്ന് പറഞ്ഞപ്പോഴാണ് ശ്രീപ്രിയ തന്റെ ശരീരത്തിന്റെ തണുപ്പിനെ ആദ്യമായി ഇഷ്ടപ്പെട്ടത്.

അത് കൊണ്ടു തന്നെ അവന്‍ അവളുടെ അഗ്നിയായിരുന്നു. നെയ്ത്തിരി പോലെ ചെറുതായി എരിഞ്ഞ് ഒടുവില്‍ കാട്ടുതീ പോലെ അവളില്‍ പടര്‍ന്നു കയറുന്ന അവനാണ് തീക്കു പോലും തണുപ്പുന്ടെന്നു അവള്‍ക്കു പറഞ്ഞു കൊടുത്തത്. പലപ്പോഴും ആ അഗ്നിയുടെ തണുപ്പ് അറിഞ്ഞു കിടക്കുമ്പോള്‍ ശ്രീപ്രിയ ഓര്‍ക്കുന്നത് സ്ത്രീത്വത്തിന്റെ സ്വാതന്ത്ര്യത്തെ കുറിച്ചാണ്.

സ്കൂള്‍ ബസില്‍ രാകേഷിന്റെ അടുത്ത് ഇരിക്കുമ്പോഴും കോളേജില്‍ ചോറുപൊതി സതീഷും ഷിജുവുമായി പങ്കിട്ടു കഴിച്ചപ്പോഴും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് അവള്‍ക്കു തോന്നിയിട്ടില്ല.

പിന്നീടൊരിക്കല്‍ കോളേജില്‍ സ്ത്രീ സ്വാതന്ത്ര്യത്തിനെ കുറിച്ച് സംസാരിക്കാന്‍ വന്ന ഒരു മഹതി സ്ത്രീകളുടെ അവകാശത്തെ കുറിച്ചും ശാക്തീകരണത്തെ കുറിച്ചും സംസാരിച്ചപ്പോള്‍ ശ്രീപ്രിയക്കും സ്വാതന്ത്ര്യം വേണമെന്ന് ആദ്യമായി തോന്നി. എന്നാല്‍ തന്റെ പ്രസംഗത്തിന് ശേഷം മൊബൈലില്‍ ഭര്‍ത്താവിനെ വിളിച്ചിട്ട് സമയം താമസിച്ചു കൂട്ടികൊണ്ട് പോകാന്‍ വരണെ എന്നവര്‍ പറയുന്നത് കേട്ടപ്പോള്‍ ശ്രീപ്രിയയുടെ ആഗ്രഹം ആവിയായി പോയി.

സ്ത്രീ സ്വാതന്ത്ര്യത്തിനു സ്നേഹമെന്നാണ് അര്‍ത്ഥമെന്നു അവള്‍ മനസിലാക്കിയത് നന്ദിനിയുടെയും ഹരിയുടെയും ജീവിതം കണ്ടാണ്‌. ആ സുഹൃത്തുക്കളുടെ സൌഹൃദവും പ്രണയവും അവള്‍ പലപ്പോഴും കൊതിയോടെയാണ് കണ്ടു നിന്നത്. നിനക്ക് എങ്ങനെ ഉള്ള ആളെ വേണമെന്ന് ആരേലും ചോദിക്കുമ്പോള്‍ അവള്‍ ഓര്‍ക്കും ഹരിയേട്ടനെ പോലെ ഒരാള്‍. പെട്ടെന്ന് തന്നെ അവള്‍ തിരുത്തും,

പക്ഷെ തനിക്ക് ഒരിക്കലും നന്ദിനി ആകാന്‍ കഴിയില്ലല്ലോ?

മനസിന്റെയും മനോരോഗങ്ങളുടെയും പുറകെ നടന്ന കാലങ്ങളില്‍ വര്‍ണ അന്ധത സ്ത്രീകള്‍ക്ക് വരില്ലെന്ന് പഠിച്ചപ്പോള്‍, കണ്ടോ? ദൈവം സ്ത്രീകളുടെ മിഴികള്‍ക്ക് തന്ന സ്വാതന്ത്ര്യം എന്നവള്‍ അഭിമാനത്തോടെ ഓര്‍ത്തു.

എങ്കിലും ഒറ്റയ്ക്ക് രാത്രിയില്‍ കടപ്പുറത്ത് ഇരിക്കാനും തട്ടുകടയില്‍ നിന്നു ചൂട് ദോശ കഴിക്കാനും ആഗ്രഹിച്ചപ്പോള്‍ ശ്രീപ്രിയക്ക്‌ തോന്നി ചിലപ്പോള്‍ സ്വാതന്ത്ര്യം ഒരു ലഹരിയാണെന്ന്. എന്നാല്‍ കൂട്ടുകാരോടൊപ്പം പോയി തട്ടുകടയില്‍ നിന്നു ആഹാരം കഴിച്ചും നൈറ്റ്‌ ഡ്യുട്ടിയുടെ ഇടവേളയില്‍ പതിനൊന്നാം നിലയില്‍ പോയി നിന്നു ഒറ്റയ്ക്ക് അകലെയുള്ള കടല്‍ കണ്ടും അവള്‍ ആ സ്വാതന്ത്ര്യം നേടി എടുത്തു.

എന്നാല്‍ ഇടയ്ക്കിടയ്ക്ക് ഓര്‍മപ്പെടുത്തുന്ന സ്ത്രീത്വത്തിന്റെ വേദന അവളുടെ പല സ്വാതന്ത്ര്യങ്ങള്‍ക്കും വിലങ്ങുതടിയായി. എങ്കിലും ആ പാരതന്ത്ര്യത്തെ ശ്രീപ്രിയ ഇഷ്ടപെട്ടു. അല്ലെങ്കിലും ആ പാരതന്ത്ര്യം എല്ലാ സ്ത്രീകള്‍ക്കും ഇഷ്ടമല്ലേ?

ആ പാരതന്ത്യതിന്റെ സമ്മാനം എന്നവണ്ണം ഒരു നാള്‍ ആദ്യം അഗ്നിയായും പിന്നീടു പെരുമഴയായും ഒരുവള്‍ ശ്രീപ്രിയയെ തേടി എത്തി.

അവള്‍ ശ്രീപ്രിയയുടെ ഉദരത്തിന്റെ ഇളം ചൂടില്‍ മയങ്ങി കിടന്നു അവളോട്‌ പറഞ്ഞു, " ന സ്ത്രീ സ്വാതന്ത്ര്യം അര്‍ഹതി...."

Thursday, April 29, 2010

തന്റെതല്ലാത്ത കാരണത്താല്‍........


കണ്ണാടിയില്‍ നോക്കി മുടി ചീകുമ്പോള്‍ ഞായറാഴ്ചയായിട്ടും ഓഫീസില്‍ പോകേണ്ടി വന്നതിന്റെ ആലസ്യം മുഖത്ത് നിറഞ്ഞു നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഷെല്‍ഫില്‍ പൊട്ടിനായി പരതുബോഴാണ് വരാന്തയിലിരുന്നു അമ്മ പത്രം വായിക്കുന്ന ശബ്ദം കേട്ടത്. "

തന്റെതല്ലാത്ത കാരണത്താല്‍ വിവാഹബന്ധം വേര്‍പെടുത്തിയ നായര്‍ യുവാവ്‌, 31 വയസ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍."

അത് കേട്ടിലെന്നു ബോധപൂര്‍വം നടിച്ചു ഞാനെന്റെ ഐ ഡി കാര്‍ഡ് തിരഞ്ഞു. തിടുക്കത്തില്‍ പോകാനിരങ്ങിയപ്പോള്‍ നമുക്കിയാളെ ആലോചിച്ചാലോ എന്നമ്മ ചോദിച്ചു.

ബുദ്ധിയുള്ള ആളാണോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചപ്പോള്‍ അമ്മ എന്നെ ഒന്ന് തറപ്പിച്ചു നോക്കി. കൂടുതല്‍ സംസാരിപ്പിച്ചു അമ്മയെ ബുദ്ധിമുട്ടിപ്പിക്കാതെ ഞാന്‍ വേഗം പുറത്തേക്കിറങ്ങി. നടക്കുന്നതിനിടയില്‍ ഞാന്‍ ആലോചിച്ചത് തന്റെതല്ലാത്ത കാരണത്താല്‍ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥമായിരുന്നു. ഈ പരസ്യം ഇട്ട ആളുടെ ഭാര്യയും തന്റെതല്ലാത്ത കാരണം എന്നാവില്ലേ പറയുക. അപ്പോള്‍ ശരിക്കും കാരണം എന്തായിരിക്കും?

ഒരുപക്ഷെ അനീഷും വിവാഹപരസ്യം കൊടുത്താല്‍ ഇങ്ങനെ ആവില്ലേ വയ്ക്കുക. മനപ്പൂര്‍വം മറന്ന ചിലതൊക്കെ മനസിലേക്ക് കടന്നു വന്നു. പട്ടുപാവാടയും കുപ്പിവളകളും അണിഞ്ഞു നടന്ന പെണ്‍കുട്ടിയില്‍ നിന്ന് ഐ ടി കമ്പനിയില്‍ പഞ്ച് ചെയ്തു കയറുന്ന ഒരു പ്രൊഫഷണലിലേക്കുളള ദൂരം എത്രയായിരുന്നു? ഞാന്‍ ഓര്‍ത്തു.

ജീവിതം വഴിത്താരകളില്‍ എവിടെയോ നഷ്ട്ടപ്പെട്ടത്‌ ഞാന്‍ അറിഞ്ഞില്ല. കരയാന്‍ മറന്നിട്ടു വര്‍ഷങ്ങളായെന്ന് ഞാന്‍ അഭിമാനത്തോടെയാണ് ഓര്‍മിച്ചത്‌. വീണ്ടും ഒരിക്കല്‍ കൂടി താലി അണിയാന്‍ എല്ലാവരും നിര്‍ബന്ധിക്കുമ്പോള്‍ എന്റെ മനസിന്‌ യോജിക്കുന്ന ഒരാള്‍ വരട്ടെ എന്ന് പറഞ്ഞു ഒഴിയുന്നത് സത്യത്തില്‍ പേടിയായിട്ടാണ്.

വിവാഹത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് ശരീരത്തിലെ മുറിവിന്റെ പാടുകളാണ്. പിന്നീടു കട്ടിലിന്റെ കാല്‍ക്കല്‍ കെട്ടിയിട്ടപ്പോള്‍ കരഞ്ഞു തീര്‍ത്ത രാത്രികളും. എന്റെ മകളുടെ ജീവിതം തകര്‍ന്നല്ലോ എന്നമ്മ വിഷമിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കും കുറച്ചു നാളത്തെ ആ ജീവിതമാണ്‌ എന്നെ എല്ലാത്തിനെയും ലാഹവത്തോടെ കാണാന്‍ പഠിപ്പിച്ചത്, ചിരിക്കാന്‍ പഠിപ്പിച്ചത്, തമാശ പറയാന്‍ പഠിപ്പിച്ചത്. അനീഷിനോടുള്ള വാശിയാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്. അത് കൊണ്ട് തന്നെ അനീഷിനോട് ജീവിച്ച നാളുകള്‍ ഒരു നഷ്ടമായി എനിക്ക് തോന്നിയിട്ടില്ല. ഒരിക്കല്‍ പ്രണയിച്ചു പോയത് തെറ്റാണെന്നു തോന്നിയിട്ടില്ല, പക്ഷെ അത് അയാളെ ആയതില്‍ വിഷമമുണ്ട്.

ബാഗിനുളില്‍ നിന്ന് "കൃഷ്ണ നീ ബേഗനേ..." കേട്ടപ്പോള്‍ ചൂട് പിടിച്ച ചിന്തകള്‍ തെല്ല് തണുത്തു. ജ്യോതിയാണ് വിളിച്ചത്, അവളുടെ പ്രണയത്തെ എതിര്‍ത്ത് വീട്ടുകാര്‍ വേറെ കല്യാണം ഉറപ്പിചിരിക്കുന്നതിനെ പറ്റി വിഷമം പറയാനാണ് വിളിക്കുന്നത്‌. സ്വപ്‌നങ്ങള്‍ എപ്പോഴും സ്വപ്‌നങ്ങള്‍ ആയിരിക്കുന്നതാണ് നല്ലതെന്നും യാഥാര്‍ത്ഥ്യമായാല്‍ അതിന്റെ സൌന്ദര്യം നഷ്ട്ടപെടുമെന്നും അവളോട്‌ പറഞ്ഞു ഞാന്‍ ജ്യോതിയെ വൃഥാ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഫോണ്‍ ഓഫ്‌ ചെയ്തു ബാഗില്‍ ഇട്ടപ്പോള്‍, അകലെ നിന്ന് ബസ്‌ വരുന്നത് കണ്ടു.

ഓടി കയറി സീറ്റില്‍ ഇരുന്നപ്പോള്‍ വ്യെത്യസ്തമായ ഒരു റിംഗ് ടോണ്‍ കേട്ടു; " മംഗല്യം തന്തു നാ ദേന മമ ജീവന .......". ഞാന്‍ ഓര്‍ത്തു ഇപ്പോഴും അമ്മ പത്രത്തില്‍ തന്റെതല്ലാത്ത കാരണത്താല്‍ വിവാഹബന്ധം വേര്‍പെടുത്തിയ നായര്‍ യുവാക്കളെ തിരയുകയയിരിക്കാം.

Sunday, April 4, 2010

പ്രവീണിന്റെ ചമ്മന്തി


( പോസ്റ്റ്‌ ജീവിതത്തില്‍ നിന്ന് ചീന്തി എടുത്ത ഒരേടാണ്. വക്കില്‍ ചമ്മന്തി പുരണ്ടിരിക്കുന്നു. ഇതിലെ നായകന്‍ ഒരു അക്ഷരവിരോധി ആയതു കൊണ്ട് ഇത് വായിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു............)
ഇനി കഥാനായകനെ പരിചയപ്പെടാം. പാപ്പി എന്ന് അറിയപ്പെടുന്ന പാറശാല പ്രവീണ്‍, എന്റെ പ്രിയ സുഹൃത്ത്‌ ; സഹപ്രവര്‍ത്തകന്‍ , പേരിങ്ങനെ ആണെങ്കിലും ആള്‍ നിസ്സാരക്കാരനല്ല. സിസ്ടെം അഡമിനിസ്റ്റേടാര്‍, വെബ് ടെവെലെപ്പര്‍, വെബ് ഡിസ്സയിനാര്‍, ഫോട്ടൊഗ്രാഫെര്‍, പരോപകാരി എന്നീ തസ്തികകളില്‍ അദ്ദേഹം തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.
അങ്ങനെ ഇരിക്കെ പ്രവീണിന്റെ നാട്ടില്‍ ഉത്സവം വന്നു. ഉത്സവങ്ങള്‍ എന്നും ഹരമായിരുന്ന പ്രവീണിന് അത് ഒഴിവാക്കാന്‍ പറ്റുമോ? മൂന്നു ദിവസം ലീവെടുത്ത് പ്രവീണ്‍ നാട്ടിലേക്കു യാത്ര തിരിച്ചു. തിരിച്ചെത്തിയ പ്രവീണിന്റെ ഫോണ്‍ നിര്‍ത്താതെ ചിലച്ചു കൊണ്ടിരുന്നു. ഇടയ്ക്കിടെ വീണു കിട്ടുന്ന
സംഭാഷണശകലങ്ങളില്‍ നിന്ന് എന്തോ പന്തികേട്‌ ഞാന്‍ മണത്തു.
"അല്‍പ്പം എരിവു കൂടി എന്നല്ലേ ഉള്ളു......"
എന്നാ പ്രവീണിന്റെ ദയനീയ സ്വരം എന്റെ ശ്രദ്ധ പിടിച്ചു പറ്റി. വിഡ്ഢി ദിനമല്ലേ ആരോ പറ്റിക്കുകയാണെന്ന് ഞാന്‍ കരുതി.
"സത്യത്തില്‍ അവന്‍ ആശുപത്രിയില്‍ ആണോടാ ?"
എന്ന പ്രവീണിന്റെ അടുത്ത ചോദ്യത്തില്‍ നിന്ന് സംഗതി സീരിയെസ് ആണെന്ന് എനിക്ക് മനസിലായി. ഫോണ്‍ സംഭാഷണം അവസാനിച്ചപ്പോള്‍ കാര്യമെന്താണെന്നു ഞാന്‍ പ്രവീണിനോടു അന്വേക്ഷിച്ചു.
ഇനി ഒരല്‍പം ഫ്ലാഷ്ബാക്ക്.....
ഉത്സവം പ്രമാണിച്ച് നാട്ടിലേക്കു പോയ പ്രവീണ്‍ ഉത്സവപാച്ചകത്തിന്റെ ചുമതല ഏറ്റെടുക്കുന്നു. നാട്ടുകാര്‍ക്ക്‌ നല്കാന്‍ പ്രവീണ്‍ ഉള്‍പ്പടെയുള്ള യുവരക്തം ഇഡലിയും സാമ്പാറും ചമ്മന്തിയും ഉണ്ടാക്കി. പ്രവീണിന്റെ മാത്രം പ്രയത്നമായിരുന്നു ചമ്മന്തി. എങ്ങനെ സംഭവിച്ചതായാലും ആഹാരം കഴിച്ച ചിലര്‍ക്ക് വയറിനു അസുഖമുണ്ടായി. ഒരാള്‍ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആകുകയും ചെയ്തു. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് പ്രവീണിന്റെ ചമ്മന്തി ആണെന്ന് കഥ പ്രചരിച്ചു.
"അല്ലാ.......ആ ചമ്മന്തി ഉണ്ടാക്കിയത് എങ്ങനെയാ ? "
ഞാന്‍ ജിജ്ഞാസയോടെ അന്വേക്ഷിച്ചു. (വിരോധമുള്ള ആരെങ്കിലും വീട്ടില്‍ വന്നാല്‍ പരീക്ഷിക്കാമല്ലോ എന്നൊരു ദുരുദേശവും ആ ചോദ്യത്തിന് പിന്നിലുണ്ട്. )
ഇനി ചമ്മന്തി ഉണ്ടാക്കിയ വിധം കഥാനായകന്റെ വാക്കുകളിലൂടെ........
"അമ്പതു തേങ്ങ ചിരകി ഗ്രൈണ്ടാരില്‍ ഇട്ടു. അമ്പതു പച്ചമുളക് ചേര്‍ത്തു. കുറച്ചു കടലയും അതിനു മുകളിലിട്ടു. ഉപ്പും ചേര്‍ത്തു അരചെടുത്തു. അപ്പോള്‍ ആരോ പറഞ്ഞു, എരിവു പോരാന്ന്.....ഒട്ടും കുറച്ചില്ല ഒരു കവര്‍ മുളകുപൊടി പൊട്ടിച്ചു അതിലേക്കു വിതറി. പുളിയില്ലല്ലോ എന്ന് അപ്പോഴാണ് ആരോ ഓര്‍മിപ്പിച്ചത്.....പിന്നെ മടിച്ചില്ല പത്തു നാരങ്ങ പിഴിഞ്ഞ് അതിലേക്കു ഒഴിച്ചു."
ഞാനിത്രയെ ചെയ്തുള്ളൂ എന്ന് പ്രവീണ്‍ പറഞ്ഞു നിര്‍ത്തി. ഞാന്‍ ഓര്‍ത്തു , മദ്യ ദുരന്തം പോലെ ചമ്മന്തി ദുരന്തം ഉണ്ടായില്ലല്ലോ ദൈവം കാത്തു എന്നലാതെ എന്ത് പറയാന്‍....
(ഇത് വായിക്കുന്ന ആര്‍ക്ക് എങ്കിലും ഈ പോസ്റ്റിന്റെ കാര്യം കാര്യം പ്രവീണിനെ അറിയിച്ചേ പറ്റു എന്ന് ഉണ്ടെങ്കില്‍ ദയവായി ആദ്യം എന്നോട് പറയുക, ഒരു ഇന്‍ഷുറന്‍സ് പോളിസി എടുക്കാനാണ്.....)

Monday, March 29, 2010

വിദ്യാലക്ഷ്മിയുടെ ആവലാതികള്‍


ഞാറാഴ്ച സൂര്യന്റെ കിരണങ്ങള്‍ ജനലിലൂടെ അരിച്ചിരങ്ങുന്നത്‌ നോക്കി കൊണ്ട് വിദ്യാലക്ഷ്മി കട്ടിലില്‍ കിടന്നു. സമയം ഒന്പത് കഴിഞ്ഞിട്ടും അവള്‍ക്കു എഴുന്നേല്‍ക്കാന്‍ തോന്നിയില്ല. വെറുതെ എഴുന്നേറ്റാല്‍ പോരെല്ലോ എന്തെല്ലാം പണി കിടക്കുന്നു.

പുറത്തു കതകു തുറക്കുന്ന ശബ്ദം വിദ്യാലക്ഷ്മി കേട്ടു. പുറത്തു നടക്കാന്‍ പോയ ഭര്‍ത്താവു തിരികെ വന്നതാവാം എന്നവള്‍ ഓര്‍ത്തു. എന്നിട്ടുമവള്‍ കട്ടിലില്‍ നിന്ന് എഴുന്നേറ്റില്ല.

മുറിയിലേക്ക് കടന്നു വന്ന അനൂപ്‌ അവളെ വാതില്‍ കുറ്റി ഇടാത്തതിന് ശാസിച്ചു . അവള്‍ മറുപടി പറയാതെ എഴുന്നേറ്റ് ബാത്ത് റൂമിലേക്ക്‌ നടന്നു.

അടുക്കളയില്‍ ദോശ ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോഴാണ് എന്റെ നീല ഷര്‍ട്ട്‌ കഴുകി ഇടണേ എന്ന അനൂപിന്റെ വാക്കുകള്‍ വിദ്യാലക്ഷ്മി കേട്ടത്. സ്വന്തം കാര്യം നോക്കാന്‍ മകനെ ശീലിപ്പിക്കാത്ത അമ്മായിഅമ്മയോട് അവള്‍ക്കു അരിശം തോന്നി.

വിദ്യാലക്ഷ്മിയുടെ അരിശം എരിവിന്റെ രൂപത്തില്‍ ചട്നിയില്‍ കൂടി. വിശപ്പുണ്ടായിരുന്നിട്ടും പകുതി ദോശ കഴിച്ചപ്പോഴേക്കും അവള്‍ക്കു മതിയായി.

ആഹാരമൊക്കെ കാപ്സൂള്‍ രൂപത്തില്‍ വേണ്ടിയിരുന്നു എന്നവള്‍ക്ക് തോന്നി. എന്നാല്‍ കഴിക്കാന്‍ എത്ര എളുപ്പമായിരുന്നു. അടുക്കള പണി തീര്‍ക്കാന്‍ അവള്‍ പതിവിലും അധികം സമയമെടുത്തു.

കമ്പ്യൂട്ടറിന്റെ മുന്നില്‍ വന്നിരുന്നപ്പോള്‍ അവള്‍ക്കു വല്ലാത്ത മടി തോന്നി. ഓര്‍ക്കുട്ടിലെ തന്റെ പഴയ ഫോട്ടോ കണ്ടപ്പോള്‍ ഒന്നാമതായി പരീക്ഷ പാസായ, നൃത്തം ചെയ്യാന്‍ അറിയാവുന്ന ഒരു പെണ്‍കുട്ടിയെ വിദ്യാലക്ഷ്മിക്ക് ഓര്‍മ വന്നു.

ചുവരില്‍ തൂക്കിയിരിക്കുന്ന ഫോട്ടോയില്‍ അനൂപിന്റെ അടുത്ത് നില്‍ക്കുന്ന തന്റെ രൂപവുമായി ആ പെണ്ക്കുട്ടിക്കു സാമ്യമില്ല എന്ന് അവള്‍ ഓര്‍ത്തു.

കൈതപൂവുള്ള ആമാടപെട്ടിയില്‍, സിന്ദൂരചെപ്പിന്റെ ഉള്ളിലാണ് വിദ്യാലക്ഷ്മി തന്റെ ആദ്യ പ്രണയം സൂക്ഷിച്ചത്. അത് കൊണ്ട് തന്നെ ആ പ്രണയത്തിനു കൈതപൂവിന്റെ മണവും സിന്ദൂരത്തിന്റെ നിറവും ആയിരുന്നു.

ഇടക്കെപ്പോഴോ ആ പ്രണയം വഴിത്താരകളില്‍ നഷ്ട്ടപ്പെട്ടപ്പോള്‍ വിദ്യാലക്ഷ്മിക്ക് നഷ്ട്ടപെട്ടത് മനസിന്റെ താളമായിരുന്നു. ഡോക്ടര്‍മാര്‍ അതിനെ ബൈപോളാര്‍ രോഗമെന്ന് പേരിട്ടു നിസ്സാരമാക്കി എന്ന് അവള്‍ക്കു പലപ്പോഴും പരിഭവം തോന്നിയിരുന്നു. അച്ഛന്റെയും അമ്മയുടെയും ദുഃഖം വിദ്യാലക്ഷ്മിയെ അനൂപിന്റെ ഭാര്യയാക്കി.

രാത്രിയുടെ മദ്ധ്യയാമങ്ങളില്‍ ആക്സിന്റെ ബോഡി സ്പ്രയുടേയും മാന്‍ഷന്‍ ഹൌസിന്റെയും ഗന്ധമുള്ള അനൂപിന്റെ ശരീരം വിദ്യാലക്ഷ്മിയില്‍ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു. ആ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോഴൊക്കെ ചെടികളില്‍ പരാഗണം നടക്കും പോലെ മനുഷ്യരില്‍ ഗര്‍ഭധാരണം നടന്നെങ്ങില്‍ എന്നവള്‍ ആശിക്കാറുണ്ട്.

ഒരു ദിവസം കൂടി ജീവിതത്തില്‍ നിന്ന് കൊഴിഞ്ഞു വീണപ്പോള്‍ നാളെ നേരം പുലരാതിരുന്നെങ്ങില്‍ എന്ന് പതിവ് പോലെ വിദ്യാലക്ഷ്മി ആശിച്ചു പോയി.




Tuesday, February 23, 2010

സുതാര്യം


പുസ്തകതാളിലെ മയില്‍പീലിതുണ്ടുകള്‍......
മഴത്തുള്ളികളുടെ നനവ്‌......
പേടിപ്പിക്കുന്ന നിശബ്ദത.....
കനവുകളുടെ ഇളം ചൂട്.....
ഉടഞ്ഞു വീണ കണ്ണാടിച്ചില്ലുകള്‍...........