Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Monday, February 20, 2012

രണ്ടാം പിറന്നാള്‍

അങ്ങനെ വീണ്ടും ഒരു പിറന്നാള്‍ കൂടി...
ഈ വര്‍ഷം വളരെ പെട്ടെന്നാണ് കടന്നു പോയത്. കഴിഞ്ഞ പിറന്നാളിന് പറഞ്ഞ പോലെ റിപ്പോര്‍ട്ടറില്‍ ജോലി കിട്ടിയത് ഈ ദിവസമാണ്. വിഷ്വല്‍ മീഡിയയുടെ തിരക്കുകള്‍ അക്ഷരങ്ങളെ സാരമായി ബാധിച്ചുവെന്ന് പറയാതെ വയ്യ. എനിക്ക് തന്നെ എന്റെ അക്ഷരങ്ങളോട് പലപ്പോഴും നീരസം തോന്നി.

രണ്ട് വര്‍ഷം മുമ്പ് ബ്ലോഗ് തുടങ്ങുമ്പോള്‍ എച്ച്മുക്കുട്ടി,ചേച്ചിപ്പെണ്ണ് ഇവരെ പോലെ വലിയ ആളാവണം എന്നായിരുന്നു മനസ്സില്‍. ബ്ലോഗര്‍ എന്ന സ്റ്റാറ്റസ് സാമാന്യം നന്നായി എന്‍ജോയ് ചെയ്തു. എല്ലാ ബ്ലോഗര്‍മാരെ പോലെയും കമന്റുകളും ഫോളോവേഴ്‌സിന്റെ എണ്ണവും ഞാനും ആസ്വദിച്ചു.
പിന്നെ കുറേ ബ്ലോഗര്‍മാരെ നേരിലും ഫോണിലും ഒക്കെ പരിചയപ്പെട്ടു. ബ്ലോഗര്‍ എന്നതിലുപരി റിപ്പോര്‍ട്ടറില്‍ വര്‍ക്ക് ചെയ്യുന്നു എന്ന പരിഗണനയാണ് അവരില്‍ പലരും എനിക്ക് തന്നത്. ആ പരിഭവം എനിക്ക് നിരക്ഷരനോടും ചേച്ചിപ്പെണ്ണിനോടും സാബു കൊട്ടോട്ടിയോടും ഉണ്ട്.

ഇപ്പോള്‍ ഞാന്‍ ഒരു കഥ എഴുതിയിട്ട് മൂന്ന് മാസത്തോളമാകുന്നു. ചില ചിന്തകള്‍ സ്വപ്‌നങ്ങള്‍ നിങ്ങളോട് പങ്കുവെക്കണമെന്ന് തോന്നുകയാണ് കടുത്ത ഭാഷാസ്‌നേഹം നിമിത്തം ജേര്‍ണലിസം മേഖലയിലേക്ക് ഇറങ്ങിത്തിരിച്ച വ്യക്തിയാണ് ഞാന്‍. എന്നാല്‍ ഞാന്‍ സ്‌നേഹിച്ച അല്ല, തീവ്രമായി പ്രണയിച്ച ഭാഷയല്ല ഈ ജോലിക്ക് വേണ്ടതെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍.

കുറേ നാളായി ബ്ലോഗ് എന്ന തലം വിട്ട് മനസ്സ് ചിന്തിക്കുന്നു. പുതിയ കഥയൊന്നും കാണുന്നില്ലല്ലോ എന്ന് ചോദിച്ച അമ്മയോട് എടിഎം ഇട്ട് കാശ് എടുക്കുന്നത് പോലെയല്ല കഥയെഴുതുന്നത് എന്ന് തര്‍ക്കുത്തരം പറയാന്‍ ഞാന്‍ പഠിച്ചു.
കുറേ നാളത്തെ ആലോചനക്ക് വേണ്ടി തീരുമാനിച്ചു. ഇനി എഴുത്തിനെ സീരിയസായി എടുക്കണം.ചിലപ്പോള്‍ ജയിച്ചേക്കാം ചിലപ്പോള്‍ പരാജയപ്പെട്ട് പോയേക്കാം. എയിം അറ്റ് ദ് സ്റ്റാര്‍സ് ഇന്‍ ദ് സ്‌കൈ എന്ന് പഠിപ്പിച്ച അപ്പൂപ്പനെ ഓര്‍മ്മിച്ച് കൊണ്ട് വലിയ സ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങി. വലിയ ക്യാന്‍വാസില്‍ എഴുതണം എന്ന് ഓര്‍മ്മിപ്പിക്കുന്ന കൂട്ടുകാരന്‍ (നവഗ്രഹങ്ങള്‍ സമ്മതിച്ചാല്‍ അടുത്ത പിറന്നാളിന് മുമ്പ് അവന്‍ എന്റെ ജീവിതത്തിലെത്തിയേക്കും) എനിക്ക് ധൈര്യം തന്ന് തുടങ്ങി.

ഇപ്പോള്‍ പഴയത് പോലെ എഴുതുന്നതൊന്നും കഥയാക്കാന്‍ ധൈര്യമില്ല. ധൈര്യമുണ്ടാകുമ്പോള്‍ എഴുതാം എന്ന മട്ടില്‍ മനസ്സിനെ ചിലപ്പോള്‍ അടക്കേണ്ടി വരും ചിലപ്പോള്‍ ആശ്വസിപ്പിക്കേണ്ടി വരും.

പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ തന്ന സ്‌നേഹം കാരുണ്യം ഒന്നും മറക്കാനാകില്ല. ഞാന്‍ മനസ്സ് കൊണ്ട് ഒരു വാനപ്രസ്ഥത്തിന് ഒരുങ്ങുകയാണ്. എഴുതാന്‍, ഇനിയും എഴുതാന്‍, നന്നായി എഴുതാന്‍ വേണ്ടി മാത്രം.
തിരിച്ചു വരും കാരണം എനിക്ക് പ്രിയപ്പെട്ടവര്‍ ഇവിടെയാണുള്ളത്.

എന്നെ മറക്കില്ലെന്ന പ്രതീക്ഷയോടെ
അഞ്ജു
(നന്ദി: ചാമ്പല്‍ തുടങ്ങി തന്ന ടോം തോമസ് എന്ന സഹപ്രവര്‍ത്തക-സുഹൃത്തിനോട്)

Sunday, August 28, 2011

ചില ഹൈപ്പോതലാമിക് ചിന്തകള്‍

ഞാന്‍
ജന്മനാ കിട്ടിയ അഹങ്കാരവും കോംപ്ലക്‌സും തമ്മില്‍ ബാലന്‍സ് ചെയ്യാനാകാതെ ബുദ്ധിമുട്ടുന്ന തലച്ചോറുമായി ജീവിക്കുന്നു.

നഷ്ടം
ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് ശാന്തികവാടത്തിലേക്ക് നടന്ന് പോയി ഇനിയും തിരിച്ചുവരാത്ത അപ്പൂപ്പന്‍

വിശ്വാസം
ഒരുപാട് നോവുകള്‍ തന്ന് നീ എന്നെ ഓര്‍ക്കുന്നില്ലേ എന്ന് ചോദിക്കുന്ന, ജീവിതത്തിന്റെ ഓരോ വഴിത്തിരിവിലും ആവശ്യത്തിലധികം തന്ന് കള്ളച്ചിരിയോടെ കൂട്ടിരിക്കുന്ന കൃഷ്ണനെ...ഒരിക്കല്‍ നഷ്ടപ്പെട്ടു പോയ ജീവിതത്തീരത്തേക്ക് പിച്ചവച്ചു നടത്തിയ ഡോ.കൃഷ്ണനെ...ജീവിതത്തെ വര്‍ണ്ണക്കാഴ്ചകളുടെ കാലിഡോസ്‌കോപ്പിലുടെ കാണണമെന്ന് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മപ്പെടുത്തുന്ന പ്രിയതമനെ...

സ്‌നേഹം
തീവ്രമായ ഉറക്കത്തിനിടയില്‍ പ്രിയതമന്റെ സാന്നിധ്യമറിയിച്ച് മൊബൈല്‍ ഫോണ്‍ പാടുന്ന 'മംഗല്യം തന്തു നാദേന'എന്ന ശബ്ദത്തിനോട്. വൈകുന്നേരം വിളക്ക് വയ്ക്കുമ്പോള്‍ മഗ്‌രിബ് വാങ്കും അടുത്ത ഫഌറ്റിലെ ഷാലോം ടിവിയില്‍ നിന്ന് പള്ളിപ്പാട്ടും കേള്‍ക്കുന്ന മനോഹരമായ മുഹൂര്‍ത്തത്തോട്

പ്രണയം
ഒരു നല്ല ഷര്‍ട്ട് കണ്ടാല്‍ അവന് ചേരുമല്ലോ എന്ന് തോന്നുന്ന സൗഹൃദത്തെ തിരക്കുകള്‍ക്കിടയില്‍ ആഹാരം കഴിക്കണേ എന്ന് ഓര്‍മ്മിപ്പിക്കുന്ന വാത്സല്യത്തെ സംഘര്‍ഷങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ തോന്നുന്ന ആശ്വാസത്തെ ആള്‍ക്കൂട്ടത്തിനിടയില്‍ ജോലിചെയ്യുമ്പോള്‍ അപ്രതീക്ഷിതമായി ഫോണിലൂടെ കിട്ടുന്ന ഉമ്മയില്‍ മുഖം ചുവപ്പിക്കുന്ന ലജ്ജയെ കുസൃതി കാട്ടിയിട്ട് ഒളിക്കാന്‍ കഴിയുന്ന സുരക്ഷിതത്വത്തെ ഞാന്‍ പ്രണയമെന്ന് വിളിക്കും

മാതൃത്വം
ടെക്‌സ്റ്റൈല്‍ ഷോപ്പിലെ കുഞ്ഞുടുപ്പുകളില്‍ കണ്ണുടക്കുമ്പോള്‍ വഴിയരികില്‍ കാണുന്ന കുഞ്ഞുങ്ങളെ നോക്കി കൈവീശുമ്പോള്‍ ഉള്ളില്‍ തോന്നുന്ന വികാരം മാതൃത്വമാകാം.

ജോലി
ബ്രേക്കിംഗ് ഫഌഷുകളായും ഫഌഷുകള്‍ അപ്‌ഡേറ്റുകളായും അപ്‌ഡേറ്റുകള്‍ ഫൂട്ടേജുകളായും ഫൂട്ടേജുകള്‍ പാക്കേജുകളായും ആറിത്തണുപ്പിക്കുന്ന ജോലി ചൂടോടെ ചെയ്യുന്നു

ഭ്രാന്ത്

സംഘര്‍ഷങ്ങളില്‍ സന്ദേഹങ്ങളില്‍ സ്മൃതികളില്‍ നിരാശയില്‍ നിന്നൊക്ക ഓടി ഒളിക്കാന്‍ മനസ്സ് കാണിക്കുന്നൊരു ഇന്ദ്രജാലം

നന്മ
താളം തെറ്റിയ മനോനിലയുമായി ജീവിക്കുന്നവരെ  പരിഹാസത്തിന്റെയും ചിരിയുടെയും ഉള്ളില്‍ ഉതിരുന്ന ഭാവത്തെ സഹതാപത്തിന്റെ മുഖംമൂടിയിട്ട് ഒളിപ്പിക്കുന്ന എല്ലാവര്‍ക്കുമിടയില്‍; തെറ്റിയ താളത്തിന് ഒപ്പം സഞ്ചരിക്കാന്‍ മനസ് കാണിക്കുന്ന ഡോ.ജോസഫ് മണി ഞാന്‍ കണ്ട ഏറ്റവും വലിയ നന്മ.

സഹതാപം

സാങ്കേതിക പിശകുകള്‍ വരുമ്പോള്‍ തിരുത്തി കൊടുത്താല്‍ പുച്ഛിക്കുന്ന യൗവനത്തിന്റെ തീക്ഷ്ണതയെ അംഗീകരിക്കാത്ത വാര്‍ദ്ധ്യകത്തോട് വേറെന്ത് വികാരമാണ് തോന്നേണ്ടത്.

ജീവിതം
പഠിച്ചതൊന്നുമല്ല പ്രവര്‍ത്തിക്കേണ്ടത് പ്രവര്‍ത്തിക്കേണ്ടതൊന്നുമല്ല പഠിക്കേണ്ടത് എന്ന വൈരുദ്ധ്യത്തിലും ആശയക്കുഴപ്പത്തിലും ഇടയില്‍ ജീവിതം കത്തിനില്‍ക്കുന്നു.

മരണം

ജീവിതത്തെക്കാളേറെ കണ്ട ഫാന്റസി,ഒരുപാട് ആഗ്രഹിച്ചിരുന്ന പ്രതിഭാസം, എന്നാല്‍ എനിക്കുറപ്പുണ്ട് ജീവിക്കണമെന്ന് ഒരുപാട് മോഹം തോന്നുന്ന ഏതോ ഒരു മുഹൂര്‍ത്തത്തിലായിരിക്കും എന്റെ മരണം.




Sunday, February 20, 2011

ചാമ്പലിന്റെ ഒന്നാം പിറന്നാള്‍



തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ വൈഗന്യൂസ്‌ എന്ന ഓണ്‍ലൈന്‍ മീഡിയയില്‍ സബ്‌ എഡിറ്ററായി ജോലി നോക്കിക്കൊണ്ടിരുന്നപ്പോഴാണ്‌ ബ്ളോഗ് എന്ന ആശയം ആദ്യമായി മനസില്‍ വന്നത്‌. വൈഗയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ടോം തോമസ്‌ ആണ്‌ ഒരു നൈറ്റ്‌ ഡ്യൂട്ടി സമയത്ത്‌ എനിക്കു വേണ്ടി ടെമ്പ്ലേറ്റ് തിരഞ്ഞെടുത്തതും എന്റെ മനസിലെ ആശയപ്രകാരം ബ്ളോഗ് രൂപീകരിച്ചു തന്നതും.

പലരും എന്നോടു ചോദിച്ചിട്ടുണ്ട്‌ ബ്ലോഗിന് എന്തു കൊണ്ടാണ്‌ `ചാമ്പല്‍ ' എന്നു പേരിട്ടത് എന്ന്‌ . പണ്ടു മുതലേ തീയോടു എനിക്കു വല്ലാത്ത ആരാധന ഉണ്ടായിരുന്നു. അതു കൊണ്ട്‌ അഗ്‌നിയുമായി ബന്ധപ്പെട്ട പേര്‌ ബ്ലോഗിന് വേണമെന്നു എനിക്കു തോന്നി. ആരുമിടാന്‍ സാധ്യയില്ലാത്ത പേര്‌ എന്ന ചിന്തയാണ്‌ എന്നെ ചാമ്പല്‍ എന്ന പേരിലേക്ക്‌ നയിച്ചത്‌.


വൈഗയിലെ സഹപ്രവര്‍ത്തര്‍ നല്‌കിയ പ്രോത്സാഹനവും സഹകരണവും എനിക്കൊരിക്കലും മറക്കാനാവില്ല. അവരില്‍ ചിലര്‍ എന്റെ കഥകളിലെസാന്നിധ്യവുമായിട്ടുണ്ട്‌. ടോം, മൃദുല, പ്രവീണ്‍, സിബിള്‍ എന്നിവരെകഥകളില്‍ കാണാം. അന്നൊന്നും കഥകളെ സീരിയസായി കണ്ടിരുന്നില്ല എന്നതാണ്‌വാസ്‌തവം.

ഋതു എന്ന ഗ്രൂപ്പ്‌ ബ്ലോഗില്‍ `ഗ്രീഷ്‌മം തണുക്കുമ്പോള്‍` എന്ന കഥ
പോസ്‌റ്റ്‌ ചെയ്യാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ വിലമതിക്കുന്നു. അന്നു
ലഭിച്ച കമന്റുകള്‍ കഥ എന്ന മേഖലയെ ആത്മാര്‍ത്ഥതയോടെ സമീപിക്കാന്‍ എന്നെപ്രേരിപ്പിച്ചു.

ഒത്തിരി മടിയുള്ള എന്നെ കൊണ്ട്‌ നിര്‍ബന്ധിച്ചു എഴുതിക്കുകയും എഴുതിയവ വായിച്ച്‌ തിരുത്തി തരികയും ചെയുന്ന എന്‍റെ ചില സുഹൃത്തുക്കള്‍ ആണ് ചാമ്പലിനെ നിലനിര്‍ത്തുന്നത്‌ എന്നു വേണമെങ്കില്‍ പറയാം.


ബൂലോകസഞ്ചാരത്തിലും കേരള കൗമുദിയിലെ ബ്ലോഗുലകത്തിലും ഒരു വയസു പോലും തികയാത്ത എന്റെ ബ്ലോഗിനെ പരിചയപ്പെടുത്തി വന്ന കുറിപ്പുകളില്‍ എനിക്കെന്നും മനോരാജ് ഏട്ടനോടും മൈത്രേയി ചേച്ചിയോടും നന്ദിയുണ്ട്‌.

ജീവിതത്തില്‍ എനിക്കെന്തു കണ്‍ഫ്യൂഷന്‍ വന്നാലും സധൈര്യം അഭിപ്രായം ആരായാന്‍ രണ്ട്‌ ചേട്ടന്മാരെ തന്നതും ചാമ്പലാണ്‌. ആശാമോന്‍ കൊടുങ്ങല്ലൂരും രമേശ്‌ അരൂരും, അവരെന്നും എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു.

ടി കെ ഉണ്ണി വാക്കിലൂടെ എനിക്കയച്ച മെസേജാണ്‌ `കനല്‍` എന്ന രണ്ടാമത്തെ ബ്ലോഗിന് പ്രചോദനം." ചാമ്പല്‍ കനലായി കത്തിയെരിയുന്നു" എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നാണ്‌ ഞാന്‍ കനല്‍ എന്ന ബ്ളോഗ് അടര്‍ത്തിയെടുത്തത്‌. 77 സുഹൃത്തുക്കള്‍ എനിക്കൊപ്പമുണ്ട്‌ എന്ന ധൈര്യമാണ്‌ എനിക്ക് വീണ്ടുമെഴുതാന്‍ പ്രചോദനം തരുന്നത്‌. അവരില്‍ പലരും എന്റെ സ്ഥിരം വായനക്കാരാണ്‌. സ്ഥിരമായി അഭിപ്രായം പറയുന്ന അവരുടെ വാക്കിലൂടെയാണ്‌ ഞാന്‍ എന്റെ അടുത്ത കഥയെ വാര്‍ത്തെടുക്കുന്നത്‌.

ഓരോ കഥ വരുമ്പോഴും അതിന്റെ അഭിപ്രായം ഏതു തിരക്കിനിടയിലും ഫോണ്‍ വിളിച്ചു പറയുന്ന ഡോ.കൃഷ്‌ണന്‍ എന്റെ വായനക്കാരില്‍ ഞാനേറെ ആദരിക്കുന്ന വ്യക്തിയാണ്‌.

വൈഗയിലെ എന്റെ സഹപ്രവര്‍ത്തകയായ മീനാക്ഷിയാണ്‌ ചാമ്പലിലെ ആദ്യത്തെ ഫോളോവറും ആദ്യമായി കമന്റിട്ട വ്യക്തിയും. " ഈ ബ്ളോഗ് പോസ്‌റ്റുകളും കമന്റുകളും ഫോളോവേഴ്‌സും കൊണ്ട്‌ നിറയട്ടെ " എന്നാണവള്‍ അന്ന് ആശംസിച്ചത്‌.

അന്ന്യന്‍ എന്ന അജീഷ്‌ ചാമ്പല്‍ എനിക്കു തന്ന അനുജനാണ്‌.
ഞാന്‍ എഴുതിയതില്‍ വച്ചെനിക്കേറ്റവും പ്രിയപ്പെട്ട കഥയേതെന്നു
ചോദിച്ചാല്‍ മക്കളില്‍ ഏറെ ഇഷ്‌ടം ആരോടെന്ന ചോദ്യം കേട്ട അമ്മയുടെ കണ്‍ഫ്യൂഷന്‍ ഒന്നും എനിക്കുണ്ടാകില്ല. അതിനൊരു ഉത്തരമേയുള്ളൂ, " വെറുതെ കിട്ടിയ ദൈവം."

2011 ഫെബ്രുവരി 21ന്‌ ചാമ്പലിന്‌ ഒരു വയസ്‌ തികയുമ്പോള്‍ ഈ ദിവസം എനിക്ക് ഏറെ പ്രീയപ്പെട്ടതാകുന്നു ഞാന്‍ പുതിയ ഒരു ജോലിക്ക് പ്രവേശിക്കുകയാണ്‌. വിഷ്വല്‍ മീഡിയ എന്ന പുതിയ താവളം. അങ്ങനെ ഈ ദിവസത്തിന്‌ ഇരട്ടിമധുരമുണ്ട്‌. അതു കൊണ്ടു തന്നെയാവാം എന്റെ അമ്മ പാല്‍പ്പായസം വച്ചു ചാമ്പലിന്റെ പിറന്നാള്‍ ആഘോഷിച്ചത്‌.

ഇനിയും ചാമ്പലില്‍ കഥകളെഴുതാന്‍ സഹായിക്കണമെന്ന്‌ ഭഗവാന്‍ കൃഷ്‌ണനോട്‌ പ്രാര്‍ത്ഥിച്ചു കൊണ്ട്‌.....

സ്‌നേഹാദരങ്ങളോടെ
അഞ്‌ജു

Sunday, November 28, 2010

അമ്മയുടെ മരണാഭിലാഷം


നവാബ് രാജേന്ദ്രന്‍ മരണശേഷം ശരീരം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ കൊടുക്കുന്നു എന്ന വാര്‍ത്ത കണ്ടതിനു ശേഷം എന്റെ അമ്മയ്ക്കും ഒരു മോഹം തോന്നി. സ്വന്തം ശരീരം മെഡിക്കല്‍ കോളേജിലെ ഭാവി ഡോക്ടര്‍മാര്‍ക്ക് കീറി പഠിക്കാന്‍ കൊടുക്കണം.


52ാം വയസ്‌സിലും ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോള്‍ മറ്റ് അനുബന്ധ രോഗങ്ങള്‍ എന്നിവയുടെ പരാധീനതകള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ ഒന്നാം ക്‌ളാസില്‍ പഠിക്കുന്ന കുരുന്നുകള്‍ക്കു പോലും ആ ശരീരം കീറാം എന്ന വ്യാമോഹം വേണ്ട. (എന്നാലും എന്തോ മാരകമായ രോഗമുണ്ടെന്ന വിശ്വാസം അമ്മയ്ക്കുണ്ട്).


സന്തതിപരമ്പരയില്‍ ഒറ്റ പെണ്‍തരി മാത്രമേ ഉള്ളതു കൊണ്ടും ആ പെണ്‍തരിക്ക് ജനിക്കുന്നത് ഇരട്ട പെണ്‍കുട്ടികളായിരിക്കുമെന്ന് ഒരു കാക്കാത്തി കൈ നോക്കി പറഞ്ഞിട്ടുള്ളതു കൊണ്ടും ചിത, കൊള്ളി, കുടം എന്നീ ആചാരങ്ങള്‍ നടക്കില്ല എന്നമ്മയ്ക്ക് ഉറപ്പുണ്ട്. പിന്നെ ആ പെണ്‍തരിയും ഇത്തരം ആചാരങ്ങള്‍ക്ക് എതിരാണ് (അത് പിശുക്ക് കൊണ്ടാണെന്ന് പാണന്മാര്‍ പാടി നടക്കുന്നുണ്ട്, ചെവി കൊടുക്കണ്ട!)


രണ്ടാണും രണ്ടു പെണ്ണും, അങ്ങനെ നാലു മക്കള്‍ സ്വന്തമായുള്ള അമ്മയുടെ അച്ഛനും അമ്മയ്ക്കും പോലും മരണാനന്തര ചടങ്ങുകള്‍ ഉണ്ടായിട്ടില്ല. അമ്മയുടെ അച്ഛന്റെ (ആള്‍ തിരുവിതാംകൂര്‍ ദൈവങ്ങളുടെ സ്വന്തം എഞ്ചിനീയറാണ്) ഏറ്റവും വലിയ ആഗ്രഹം മരിച്ച ശേഷം ശരീരം വൈദ്യുത ശ്മശാനത്തില്‍ ദഹിപ്പിക്കണം എന്നതായിരുന്നു. അതു പോലെ മരണാനന്തര ചടങ്ങുകള്‍ ഒന്നും നടത്തരുതെന്ന് എഴുതി വച്ചിരുന്നു. ഇതില്‍ നിന്നൊക്കെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് അമ്മ ഒരു പടി കടന്നു ചിന്തിച്ചത്.


അമ്മയുടെ ഈ ചിന്തയുടെ സ്വാധീനവലയത്തില്‍പ്പെട്ട് എന്റെ ഡിഗ്രിക്കാരി ശിഷ്യ ശ്രീക്കുട്ടി പോലും മരണാനന്തരം ശരീരം മെഡിക്കല്‍ കോളേജിന് നല്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ്. എന്തു കൊണ്ടോ എനിക്കു മാത്രം ഇതു വരെ ആ മോഹം ഉദിച്ചില്ല.


അങ്ങനെയിരിക്കെ ഞാനും അമ്മയും കൂടി ശാന്തികവാടത്തിന്റെ മുന്നിലൂടെ ഓട്ടോറിക്ഷയില്‍ പോകുകയായിരുന്നു (ശാന്തികവാടമെന്നാല്‍ തിരുവനന്തപുരത്തെ ശ്മശാനത്തിന്റെ മനോഹരമായ പേരാണ്).


അവിടേക്ക് വിരല്‍ ചൂണ്ടി ഞാന്‍ അമ്മയോട് പറഞ്ഞു.


'നോക്കമ്മാ, അവിടെ അപ്പൂപ്പനും അമ്മൂമ്മയും ഉണ്ട്. വേണമെങ്കില്‍ പോയി കാണാം. എന്തായാലും അമ്മ അവിടെയാവിലല്ലോ പോകുന്നോ, മെഡിക്കല്‍ കോളേജിലെ അനാറ്റമി ലാബിലേക്കല്ലേ?'


ഓട്ടോറിക്ഷ ഡ്രൈവര്‍ സംശയത്തോടെ തിരിഞ്ഞു നോക്കി ചോദിച്ചു.


'എന്താ, ചേച്ചീ സത്യാണോ?'


ഞാന്‍ പറഞ്ഞു


'അമ്മ മരണശേഷം ശരീരം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാനായി എഴുതി വച്ചിരിക്കികയാണ്.'


ഓട്ടോറിക്ഷ ഡ്രൈവര്‍ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിലിരുന്ന് അമ്മയെ തിരിഞ്ഞു നോക്കി വികാരനിര്‍ഭരമായി ഇരുകൈകളും കൂപ്പി പറഞ്ഞു.


'ചേച്ചിക്ക് വല്യ മനസ്‌സാ, ഇപ്പോള്‍ ആര്‍ക്കും ഇങ്ങനെ വല്യമനസ്‌സുണ്ടാകില്ല.'


ഞാനാണ് അതിന് മറുപടി കൊടുത്തത്.


'ഇങ്ങനെ പോയാല്‍ ഞാന്‍ ശാന്തികവാടത്തിലെത്തും, നേരെ നോക്കി ഓടിക്ക് മാഷേ!'

Saturday, November 6, 2010

ബ്ലോഗുലകം


കേരള കൌമുദി വാരികയില്‍ ബ്ലോഗ്ഗര്‍മാരെ പരിചയപ്പെടുത്തുന്ന പംക്തിയില്‍ (ബ്ലോഗുലകം) ശ്രീലത പിള്ള ഈ ബ്ളോഗ് പരിചയപ്പെടുത്തിയിരിക്കുന്നു ......

ബൂലോക സഞ്ചാരം

നമ്മുടെ ബൂലോകം ഓണ്‍ലൈന്‍ പത്രത്തില്‍ ബൂലോക സഞ്ചാരം എന്ന പംക്തിയില്‍ മനോരാജ് ഈ ബ്ലോഗിനെ പരിചയപ്പെടുത്തിയിരിക്കുന്നു...........
സ്വര്‍ഗ്ഗത്തില്‍ നിന്നും എന്തിനേയും ചാമ്പലാക്കാന്‍ കഴിവുള്ള തീക്ഷ്ണമായ ഭാഷ സ്വായത്തമ്മാക്കിയ ഒരു ചെറുപ്പക്കാരിയിലേക്ക് നിങ്ങളെ നയിക്കട്ടെ. കഥകളുടെ വസന്തമായ ഋതുവില്‍ വല്ലാതെ മനസ്സിനെ ആകര്‍ഷിച്ച 'ഗ്രീഷ്മം തണുക്കുമ്പോള്‍' എന്ന കഥയിലൂടെയാണ്‌ അഞ്ജു നായരുടെ ചാമ്പലിലേക്ക് കടന്നുചെന്നത്. (കനല്‍ എന്ന മറ്റൊരു ബ്ലോഗ് കൂടി അഞ്ജുവിന്‌ സ്വന്തം).രാമനുപേക്ഷിച്ച സീതയെ വാല്‍മീകിയുടെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ വനവീഥികളിലൂടെ സീതയുടെ കൈപിടിച്ചുകൊണ്ട് ശൂര്‍പ്പണഖ!! ഒരു നിമിഷം എം.ടിയുടെ രണ്ടാമൂഴക്കാരനെ ഓര്‍ത്തു. പിന്നീട് അഞ്ജുവിനോട് സംസാരിച്ചപ്പോള്‍ മനസ്സിലായി രണ്ടാമൂഴക്കാരനെ 25 ഓളം വട്ടം ഒരു ഭ്രാന്ത് പോലെ വായിച്ചിട്ടുണ്ടെന്ന്. സത്യത്തില്‍ ആ ഒരു ഒറ്റ കഥ മതിയായിരുന്നു അഞ്ജുവിലെ ക്രാഫ്റ്റ് മനസ്സിലാക്കാന്‍. വായിച്ചിട്ടുള്ളവര്‍ സാക്ഷ്യം!!ചാമ്പലില്‍ കണ്ടതും വായിച്ചതും മുഴുവന്‍ തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍. അച്ചനും, കഥയില്ലായ്മയും, പിറക്കാതെ പോയ മകളും, കൃഷ്ണാ നീയും എല്ലാം.. എല്ലാം. കരുണം, അവ്യക്തം, കാല്പനീകം, സുതാര്യം, അനുഭവം, മരണം പോസ്റ്റുകളുടെ ലേബലില്‍ പോലുമുണ്ടാ തീക്ഷ്ണത.. പലതും നേരിട്ട് ചോദിച്ചറിഞ്ഞ ഞാന്‍, ഇത്ര ചെറുപ്രായത്തിലേ ഒത്തിരി ജീവിതാനുഭവങ്ങള്‍ ഉള്ള ഒരു കുട്ടിയെ കണ്ട് വല്ലാതെ പകച്ചുപോയി. ഒരു പക്ഷെ ആ ജീവിതാനുഭവങ്ങളാവാം അഞ്ജു നായര്‍ എന്ന "അപ്പൂപ്പന്റെ കഥകളി പദങ്ങളും കവിതയും പഴം കഥകളും കേട്ട് വളര്‍ന്ന ബാലികക്ക്.. കറുത്ത കുപ്പിവളകളിഷ്ടപ്പെടുന്ന, വെള്ളിക്കൊലുസിന്റെ കിലുക്കം നടപ്പില്‍ സൂക്ഷിക്കുന്ന പെണ്‍കുട്ടിക്ക്.. ഭഗവാന്‍ കൃഷ്ണന്റെ ആരാധികക്ക് .. പ്രകടിപ്പിക്കാത്ത സ്നേഹം ഒരു പാട് മനസ്സില്‍ സൂക്ഷിച്ച ഒരമ്മയുടെ ഏകമകള്‍ക്ക് .. ഗുരുക്കന്മാരുടെ സ്നേഹം മനസ്സില്‍ കെടാവിളക്ക് പോലെ സൂക്ഷിക്കുന്ന ശിക്ഷ്യക്ക്.." ഇത്ര മനോഹമയായി എഴുതാന്‍ കഴിയുന്നത്. രണ്ടു പുഴകള്‍ക്കിടയില്‍ തേജസ്വിനി എന്ന കെട്ടിടത്തിലെ വൈഗ എന്ന ഓണ്‍ലൈന്‍ സ്ഥാപനത്തില്‍ സബ് എഡിറ്ററുടെ ജോലിയും ചാമ്പലും കനലും ഋതുവുമായി ശാന്തം , സുന്ദരം, ഈ ജീവിതം എന്ന് പറയുമ്പോളും ആ തീക്ഷ്ണമായ വാക്കുകള്‍ നമ്മോട് പറയുന്നു ഇവള്‍ നാളെയുടെ കഥാകാരി..

http://boolokasancharam.blogspot.com/2010/07/blog-post.html

Thursday, August 19, 2010

ഒറ്റ കോളത്തിലെ അനുഭവങ്ങള്‍


" ഞങ്ങള്‍ ഒരുമിച്ചു നഷത്രങ്ങളെ ഉന്നം വച്ചു , ഗോളങ്ങളെ വലം വക്കുന്നത് സ്വപ്നം കണ്ടു ഒരു മേശക്കു ചുറ്റുമിരുന്ന് സ്നേഹം പങ്കുവച്ചു .{ ആ സ്നേഹത്തിനു ചിലപ്പോഴൊക്കെ അടുത്ത കടയിലെ ചുടുള്ള ഉണിയപ്പത്തിന്റെ രുചിയായിരുന്നു } സന്തോഷിച്ചു തര്‍ക്കിച്ചു കലഹിച്ചു .


" എഴുതികഴിഞ്ഞപ്പോള്‍ എനിക്ക് വല്ലാത്ത ആശ്വാസം തോന്നി . "{{അതോ സന്തോഷമോ അറിയില്ല "}



അലുമിനി മീറ്റിങ്ങിനെക്കുറിച്ച് ഒരു അനുഭവക്കുറിപ്പ് എഴുതാന്‍ ഒരു മണിക്കൂര്‍ ആയി ശ്രമിക്കുന്നു. ഇത്രയെങ്കിലും ഒപ്പിക്കാന്‍ പറ്റി ., അതും പത്മനാഭനും എം.ടി.യും ആനന്ദും സഹായിച്ചത് കൊണ്ട് മാത്രം.. ഇപ്പോള്‍ ദിവ്യയും അനിലയും സീതയുമൊക്കെ തകര്‍ത്തുവച്ചു എഴുതുകയയിരിക്കും . ആര് ആദ്യം എഴുതുമെന്നു കാണാമല്ലോ എന്ന്‌ പിരിയുമ്പോള്‍ പറഞ്ഞിരുന്നു. അവരാരെങ്കിലും തങ്ങളുടെ അനുഭവങ്ങള്‍ പോസ്റ്റ്‌ ചെയ്തോ എന്നറിയാന്‍ ഇടയ്ക്കിടയ്ക്ക് അവരുടെ ബ്ലോഗുകള്‍ പരതി നോക്കികൊണ്ടിരുന്നു " ഹാവൂ :ഇതുവരെയും ഒന്നും ഇട്ടിട്ടില്ല .



ഈയിടെയായി വാക്കുകള്‍ക്ക് അല്പം .ദാരിദ്രം അനുഭവിക്കുന്നുണ്ടോ എന്നൊരു സംശയം .{ പറയുന്നത് കേട്ടാല്‍ തോന്നും പണ്ട് വാക്കുകള്‍ അനര്‍ഗള നിര്‍ഗളമായി ഒഴുകുമെന്ന് } :

എവിടെ? ആധുനിക സാഹിത്യകാരന്മാരെ കുട്ടുപ്പിടിച്ചിട്ടു രക്ഷയില്ല .... അതുകൊണ്ട് രാമായണം തന്നെ കൈവച്ചു. { കര്‍ക്കിടകമാസം അല്ലെ ചിലപ്പോള്‍ അല്പം പുണ്യം ബോണസായി കിട്ടിയാലോ എന്ന സ്വാര്‍ത്ഥ താല്‍പര്യവും ഇതിനു പിന്നിലുണ്ട് }.

തപ്പിത്തടഞ്ഞു വായിക്കാന്‍ തുടങ്ങിയപ്പോള്‍ മനസ്സിലായി ഇത് നമുക്ക്‌ പറ്റിയ പണി യല്ലെന്ന് ,,എഴുത്തച്ഛന്‍റെ കിളിയെ സമ്മതിക്കണം ഡിഗ്രിക്ക് മലയാളം സെക്കന്റ് ലങ്ഗ്വാജ് പഠിച്ച എനിക്ക് പോലും വായിക്കാന്‍ പറ്റുന്നില്ല. ,,,യു കിളി ദ് ഗ്രേറ്റ് ... :.



അസ്വസ്ഥതയോടെ ഞാന്‍ കസേരയില്‍ ചാരികിടന്നു.. സത്യത്തില്‍ ഇ അലുമിനി മീറ്റിനെക്കുറിച്ച്‌ എന്താ എഴുതുക ? നമ്മളൊന്നും മാറിയിട്ടില്ല എന്ന്‌ സ്വയം വിശ്വസിക്കാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനുമുള്ള ചില പ്രഹസനങ്ങള്‍ ... കഴിഞ്ഞ കാലത്തേ വേദനയോടെ ഓര്‍ക്കുന്നുവെന്നും അക്കലമായിരുന്നു സുന്ദരമെന്നും ഓരോരുത്തരും വികാരഭരിതമായി സംസാരിക്കുമ്പോള്‍ ഞാന്‍ ഓര്‍ത്തു. സത്യത്തില്‍ ഈ കാലത്തെ അല്ലെ നമ്മള്‍ കുടുതല്‍ ഇഷ്ടപ്പെടുന്നത്. ജോലി, വരുമാനം, കുടുംബം, കുട്ടികള്‍ ഇവയെയോക്കെയല്ലേ നാം സ്നേഹിക്കുന്നത് അതോ "ഒരു രൂപ എസ്, ടി ടിക്കറ്റില്‍ കോളേജില്‍ പോയിരുന്ന അച്ഛന്‍റെ പോക്കറ്റ് മണി കൊണ്ട് വല്ലപ്പോഴും പരിപ്പുവട കഴിച്ചിരുന്ന ആ കാലത്തെയാണോ ? "



അന്താരഷ്ട്ര ഫിലിം ഫെസ്റിവലില്‍ പങ്കെടുക്കാന്‍ പോയത് ഈ അലുമിനി മീറ്റിനെക്കള്‍ സുഖകരമായ ഓര്‍മ്മയായിരുന്നു. ബുക്കുലെട്റ്റ് വായിച്ച് സിനിമ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടുകാര്‍ എനിക്ക് തന്നിരുന്നു { കൂട്ടത്തില്‍ അല്പം ബുദ്ധി എനിക്കാണെന്ന തെറ്റിധാരണ അവര്‍ക്കുണ്ടായിരുന്നു }. അങ്ങനെ വളരെ കഷ്ടപ്പെട്ട് ഞാന്‍ ആ സിനിമ കണ്ടെത്തി , "" ഹാഫീസ് "". ഇന്ത്യന്‍ കോഫീ ഹൗസിന്‍റെ മേശക്കു ചുറ്റം ഞങ്ങളിരുന്നപ്പോള്‍, ഞാന്‍ ഒരു സിനിമയെ പറ്റി പറഞ്ഞ്‌ അവരെ ബോധവല്‍ക്കരിച്ചു ..."ഒരു ചുവരിന് അപ്പുറവും ഇപ്പുറവും ഇരുന്ന് പരസ്പരം കാണാതെ പ്രണയിച്ച രണ്ടുപേരുടെ കഥ ". പൊതുവേ ലോലഹ്രദയയായ സീത അതില്‍ വീണു. എന്നാലതു കാണാം ഞങള്‍ ആവേശത്തോടെ തീരുമാനിച്ചു. തിയേറ്ററില്‍ എത്തിയപ്പോള്‍ അര്‍ച്ചന പറഞ്ഞു " നല്ല സിനിമയാണെന്ന് തോന്നുന്നു , നല്ല ആള്‍ തിരക്ക്. " സിനിമ തുടങ്ങി. ഒന്നും മനസിലാകുന്നില്ല. ദിവ്യ എന്നെ ഇടക്ക് ഒന്ന് രൂക്ഷമായി നോക്കി. ഞാന്‍ അത് കണ്ടില്ലെന്നു നടിച്ച് സ്ക്രിനിലേക്ക് നോക്കി ബലം പിടിച്ചിരുന്നു. ഇടയ്ക്ക് ഏറുകണ്ണിട്ടു നോക്കിയപ്പോള്‍ എന്റെ കൂടെ വന്ന നാലു തരുണീമണികളും സുഖനിദ്രയില്‍. അന്നാദ്യമായി എനിക്കവരോട് അസുയ തോന്നി . സിനിമ തീര്‍ന്ന ഉടന്‍ ഞാന്‍ എല്ലാവരെയും തട്ടി ഉണര്‍ത്തി. അനില ആശ്വാസത്തോടെ പറഞ്ഞു . "ഹോസ്റ്റലിലെ കൊതുക് കടി ഏല്‍ക്കാതെ ഇന്നാണ് ഒന്ന് സുഖമായി ഉറങ്ങാന്‍ പറ്റിയത് "........."ഹഫീസ് ,ഒരു ചുവരിനിരുവശത്തു നിന്നുള്ള വിശുദ്ധ പ്രണയം" .



സീത " റ്റെഡി സിറ്റി " എന്ന പേരില്‍ നഗരത്തെ വൃത്തിയാക്കാന്‍ നടന്ന സീതയുടെ മനസ്സ് റ്റെഡി ആയതുകൊണ്ട് എന്റെ ആരോഗ്യം രക്ഷപ്പെട്ടു .. "അല്ലാ , ഞാന്‍ വിചാരിച്ചു നമ്മുടെ മതിലുകള്‍ പോലൊരു സിനിമയായിരിക്കും എന്ന്‌. " ദിവ്യക്ക് അത് പിടിച്ചില്ല. ബഷീര്‍ പണ്ടേ അവളുടെ വീക്ക്നെസ്സാണ്..



'"ബഷീര്‍ കേള്‍ക്കരുത്। നിന്‍റെ പേരില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കും ".



ആയിടക്കാണ്‌ സീത തന്‍റെ പേര് മാറ്റി "ക്രിസ്" " എന്നാക്കിയത്. അത് ഞങ്ങള്‍ക്ക് വല്ലാത്ത ഒരു അടിയായിരുന്നു. പ്രത്യേകിച്ച് എനിക്ക്. വല്ല ജനകിയെന്നോ കല്യാണി എന്നോ പേരിട്ടിരുന്നു എങ്കില്‍ കുഴപ്പമില്ലായിരുന്നു. ഇത് എവിടെ നിന്നു കിട്ടിയ പേരാണോ എന്തോ "? അല്ലെങ്കില്‍ തന്നെ ഒരു മാതിരിപ്പെട്ട പേരുകളൊന്നും എന്റെ നാവില്‍ വഴങ്ങാറില്ല. അതുകൊണ്ട് ഞാന്‍ സീത എന്ന്‌ തനെ വിളിച്ചു. എന്നാല്‍ ഓരോ തവണ വിളിക്കുമ്പോഴും സീതയല്ല, ,."ക്രിസ് " എന്നവള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. നിവൃത്തിയില്ലാതെ ഞാന്‍ പറഞ്ഞു "എന്‍റെ സീതേ, 'ക്രിസ്' എന്നൊന്നും വിളിക്കാന്‍ എന്‍റെ നാവ് വഴങ്ങില്ല ". "ഞാന്‍ കഷ്ടപ്പെട്ടു കാശ് കൊടുത്തിട്ട പേരല്ലേ, അതൊന്നു വിളിക്ക് ".



സീതയുടെ ദയനീയ സ്ഥിതികണ്ട് പിറ്റേന്ന് മുതല്‍ ഞാന്‍ സീതയെ ചില ഭാര്യമാര്‍ ഭര്‍ത്താക്കന്മാരെ വിളിക്കുന്നതുപോലെ "അതേയ്" ശൂ,,,,,,,,,, പിന്നേയ്..." എന്നൊക്കെ വിളിച്ചു തുടങ്ങി .



ഒരു വൈകുനേരം ക്ലാസിന്‍റെ വരാന്തയില്‍ ഇരുന്ന് ഞാനും സീതയും {ക്ഷമിക്കണം ക്രിസ് } ദിവ്യയും അര്‍ച്ചനയും കുടി സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഗൗരവത്തോടെ അനില കയറി വന്നു കൈയില്‍ നാലായി മടക്കിയ വെള്ള കടലാസ്സും.



"എന്താ ഇത്?" എന്ന്‌ സീത ഒരാള്‍ തന്ന കവിതയാണെന്ന് ഗൗരവം വിടാതെ തന്നെ അനില ഉത്തരം പറഞ്ഞു ..



"പ്രണയഭ്യര്തന പുതിയ ഫോര്‍മാറ്റില്‍ ആണോ?" എന്ന്‌ ദിവ്യ കളിയാക്കി ചോദിച്ചു.



"നീ വായിച്ച് അര്‍ഥം പറഞ്ഞു കൊടുക്കു" എന്ന്‌ പറഞ്ഞു അനില എന്‍റെ നേര്‍ക്ക്‌ കവിത നീട്ടി .



"നിന്‍റെ കണ്ണുകളില്‍ റോസാപ്പുക്കളോ നിന്റെ ചിരിയില്‍ മുല്ലപ്പുക്കളോ ന്‍റെ എന്‍റെ ഹൃദയത്തില്‍ നീ മഴവില്ലിന്‍റെ ഏഴു നിറം പരത്തി "



വായിച്ച് കഴിഞ്ഞു നോക്കിയപ്പോള്‍ അനിലയുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു ഞാന്‍ അവളുടെ തോളില്‍ തട്ടി സമാധാനിപ്പിച്ചു

"പോട്ടെ സാരമില്ല ജീവിതത്തില്‍ ഒരു പ്രേമലേഖനമെങ്കിലും കിട്ടിയിരിക്കണം എന്ന്‌ തുടങ്ങി ഞാന്‍ അഞ്ചു മിനിറ്റ് പ്രേമലേഖനത്തിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രസംഗിച്ചു .



അനില ഗദ്ഗദകണ്ടയായി പറഞ്ഞു



"എനിക്കതല്ല വിഷമം വല്ല ഗുണ്ടകളെയും പരിച്ചയമുണ്ടയിരുന്നെങ്കില്‍ ഞാന്‍ ലോണെടുത്ത് ക്വട്ടേഷന്‍ നല്‍കി അവന്‍റെ കൈ വെട്ടിയേനെ മേലാല്‍ അവന്‍ കവിത എഴുതരുത് "



ഓര്‍മകളുടെ മലര്‍വാടിയില്‍ കരിഞ്ഞുപോയ ചില പൂക്കള്‍ പിന്നെയും സുഗന്ധം പൊഴിക്കുന്നു. ചില വസന്തങ്ങളെകുറിചുള്ള നൊമ്പരപ്പെടുത്തുന്ന വേവലാതികള്‍ മനസിലേക്ക് കയറാന്‍ അനുവാദം തേടി ക്യു നില്‍ക്കവേ നനുത്ത സ്വരത്തില്‍ ഫോണ്‍ ചിണുങ്ങാന്‍ തുടങ്ങി.



നോക്കിയപ്പോള്‍ അനിലയാണ് .



"എന്താ നീ പോസ്റ്റ്‌ ചെയ്തോ?"



ഞാന്‍ ചോദിച്ചു "ഇല്ല ഒന്നും എഴുതാന്‍ തോന്നുന്നില്ല. ക്രിസും ദിവ്യയും ഒക്കെ ഇത് തന്നെയാണ് പറയുന്നത്. "നീ വല്ലതും എഴുതിയോ?"


ഞാന്‍ നിസംഗതയോടെ പറഞ്ഞു . "ഇല്ല, ഒറ്റ കോളത്തില്‍ ഒതുക്കവുന്നതല്ലല്ലോ നമ്മുടെ അനുഭവങ്ങള്‍?"

Monday, May 31, 2010

സില്‍സില


ആശുപത്രികിടക്കയില്‍ വേറെ പണിഒന്നുമില്ലാത്തത് കൊണ്ട് മുകളില്‍ കറങ്ങുന്നഫാനും നോക്കി കിടന്നപ്പോള്‍ സിബിളിന്റെഫോണ്‍ വന്നു. ആശുപത്രിയില്‍ ആയ ശേഷംഫോണ്‍ ബെല്‍ ചെയ്യുന്നത് കാണുമ്പോള്‍ത്രിശൂര്‍ പൂരത്തിന് കുടമാറ്റം കണ്ടസന്തോഷമാണ് തോന്നുന്നത്. എന്നും വിളിച്ചുരോഗ വിവരം അന്വേക്ഷിക്കുന്നത് കൊണ്ട്സിബിളിന്റെ ഫോണ്‍ കണ്ടപ്പോള്‍ എനിക്ക്പ്രത്യേകത ഒന്നും തോന്നിയില്ല. വളരെകാര്യമായി ഫോണ്‍ എടുത്ത എന്നോട്എങ്ങനെ ഇരിക്കുന്നു എന്ന് ചോദിക്കാതെ അവന്‍ പറഞ്ഞു, " സഖാവെ, ഒരു മെയില്‍അയച്ചിട്ടുണ്ട് വീട്ടില്‍ ചെന്നാല്‍ ഉടന്‍ അത് നോക്കണം. " ഞങ്ങള്‍ പറയാറുള്ള കോഡ് വാചകം (നമുക്ക് പറ്റൂല്ലേ....) പോലും പറയാതെ അവന്‍ ഫോണ്‍ കട്ട്‌ ചെയ്തപ്പോള്‍എനിക്കെന്തോ പന്തികേട്‌ തോന്നി. ആശുപത്രിയില്‍ നിന്നു വീട്ടില്‍ എത്തിയപ്പോള്‍സത്യത്തില്‍ ഞാന്‍ മെയിലിന്റെ കാര്യം മറന്നു പോയി. പക്ഷെ സിബിള്‍ ഭായ് അല്ലെആള്‍ മറക്കുമോ? അത് കണ്ടോ എന്നവന്‍ വിളിച്ചു ചോദിച്ചു. ഇല്ല കാണാം എന്ന് ഞാന്‍ഉറപ്പു കൊടുത്തു. അത്മഹത്യ ചെയ്യുന്നതാണ് ഇതിലും ഭേദമെന്നു അടിക്കുറുപ്പ്‌ കൊടുത്തുഅവന്‍ ഒരു ലിങ്ക് അയച്ചിരിക്കുന്നു. ഡോക്ടര്‍ പരിപൂര്‍ണ വിശ്രമം നിഷ്കര്‍ഷിചിടുള്ളത്കൊണ്ട് ഞാന്‍ അത് കാണാന്‍ ധൈര്യപെട്ടില്ല. പിന്നെ സിബിളല്ലേ, അവന്‍ പാമ്പ് എലിയെപിടിക്കുന്നതിന്റെയും ബൈക്കില്‍ നിന്നു വീഴുന്നതിന്റെയും വീഡിയോസ് ഒക്കെ അയച്ചുതരാരുള്ളത് കൊണ്ട് എനിക്ക് വലിയ ആകാംഷ തോന്നിയതുമില്ല. പക്ഷെ സിബിള്‍ എന്നെവീണ്ടും വിളിച്ചു. ഇത്തവണ അവന്‍ നിര്‍ബന്ധിച്ചു. ഒരു നല്ല സൌഹൃദംനഷ്ട്ടപെടാതിരിക്കാന്‍ വേണ്ടി ഞാന്‍ ലിങ്ക് തുറന്നു. പാട്ട് ആണെന്ന് തോന്നിപ്പിക്കുന്നഎന്തോ കേള്‍ക്കുന്നു. "സില്‍സില ഹൈ സില്‍സില...." എനിക്കൊന്നും മനസിലായില്ലഎന്റെ ത്യാഗരാജ ഭാഗവതരെ...അടുക്കളയില്‍ നിന്നു അമ്മ ഓടി വന്നു. "ഇതെന്താ ഇവിടെ, ഞാനീ വീട്ടില്‍ നിന്നു ഇറങ്ങി പോണോ? " അമ്മയുടെ വാക്കുകള്‍ ഞാന്‍ മുഖവിലക്കെടുതില്ലഅല്ലെങ്കിലും അമ്മക്ക് സംഗീത സെന്‍സ് കുറവാണ്. ഷെഹ്നായി ഇട്ടാല്‍ ഇത് രാജിവ്ഗാന്ധി മരിച്ചപ്പോള്‍ ടീവിയില്‍ കേള്‍പ്പിച്ച പാട്ടല്ലേ എന്ന് ചോദിക്കുന്ന ആളാണ് അമ്മ. ഞാന്‍ സിബിളിനെ ഫോണ്‍ ചെയ്തു, ഭായ് എന്ന് വിളിച്ചിട്ടുള്ളത് കൊണ്ട് മാത്രം അവനോടുസംസാരിച്ചപ്പോള്‍ ഞാന്‍ സംയമനം പാലിച്ചു. " എങ്ങനെ ഉണ്ട്?" എന്നവന്‍ചോദിച്ചപ്പോള്‍ " സംഗീത ലോകത്തിനു വേണ്ടി എന്റെ 12 വര്ഷം ഞാന്‍ സമര്‍പ്പിക്കട്ടെ
"എന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.
അസുഖം മാറി ജോലിയില്‍ പ്രവേശിച്ചു. എവിടെയും സില്സിലയെ കുറിച്ച് മാത്രമേ പറഞ്ഞ്കേള്‍ക്കാന്‍ ഉള്ളു. സില്സിലയുടെ പ്രശസ്തി എന്നെ അല്‍പ്പമൊന്നു ഭ്രമിപ്പിച്ചു. ഒരിക്കല്‍ ഊണ്കഴിക്കുന്നതിനിടയില്‍ ഞാന്‍ മൃദുലയോട് പറഞ്ഞു, " നമുക്കും സില്‍സില പോലെ ഒരുആല്‍ബം ഇറക്കിയാലോ, ഞാന്‍ വരികള്‍ എഴുതാം നിന്റെ വക സംഗീതം ഹണിയെകൊണ്ട് പാടിക്കാം." മൃദുല ദയനീയമായി എന്നെ നോക്കിയിട്ട് പറഞ്ഞു. " അപ്പോള്‍എന്തായാലും മൂന്നു കുടുംബങ്ങള്‍ അനാഥമാകും അല്ലെ ? "


(സിബിള്‍ എനിക്ക് അയച്ചു തന്ന ലിങ്ക് ചുവടെ ചേര്‍ക്കുന്നു......)

BETTER TO SUICIDE !!!!

http://www.youtube.com/watch?v=SlT_0TjfRq0


A WNDRFL ND AMAZING
ROMANTIC SONG I HAD
EVR SEEN IN MA LIFE !!!!!

[ I DARE YOU TO WATCH THIS !!! ]


Saturday, May 8, 2010

ഓര്‍മയിലെ മുല്ലപ്പൂക്കള്‍....


കുന്നിന്‍പുറത്ത്, പാലപ്പൂക്കള്‍ വീണു കിടക്കുന്ന വഴിത്താരകളുള്ള , നീലാമ്പല്‍ വിടര്‍ന്നു നില്‍കുന്ന കുളമുള്ള മഹാത്മാവിന്റെ പേരുള്ള എന്റെ കലാലയമാണ് എന്നെ അക്ഷരങ്ങളോട് കൂടുതല്‍ അടുപ്പിച്ചത്. ആ കലാലയത്തില്‍ മനശാസ്ത്രം പഠിച്ച മൂന്ന് വര്ഷം എന്റെ അക്ഷരലോകത്തിനു നല്‍കിയ സംഭാവന വില പിടിച്ചതായിരുന്നു. ഓണത്തിന് ഡിപാര്‍ട്മെന്റിന്റെ വക ഒരു കൈയെഴുത്തുമാസിക പുറത്തിറക്കണമെന്ന ആശയം എനിക്ക് തോന്നി. അത് ടീച്ചര്‍മാരോട് പറഞ്ഞപ്പോള്‍ അവര്‍ക്ക് നൂറുവട്ടം സമ്മതം. പറയാതെ കാത്തു വച്ച പ്രണയം ഓര്‍ക്കാപുറത്ത് വിജയിച്ച കൌമാരകാരിയെ പോലെ ഞാന്‍ 'മനസ് ' എന്ന മാസികയുടെ ജോലി തുടങ്ങി. പേജു തികക്കാന്‍ വേണ്ടി പല പേരുകളില്‍ കഥയെഴുതി. ആകാശത്തെയും നക്ഷത്രങ്ങളെയും മഴയെയും കൂട്ട് പിടിച്ചു എഡിറ്റോറിയല്‍ എഴുതി. പേരിനു താഴെ സ്റ്റുടെന്റ് എഡിറ്റര്‍ എന്നെഴുതി സായൂജ്യമടഞ്ഞു. മാസികയുടെ പണി ഏകദേശം പൂര്‍ത്തിയായി. ഇനി കവര്‍ പേജു വരച്ചു ബയണ്ട് ചെയ്താല്‍ മതി. വര എനിക്ക് അറിയാത്ത പണി ആയതു കൊണ്ട് അറിയാവുന്നവരെ ഏല്‍പ്പിച്ചു. മാസിക പ്രകാശനം ആര് നടത്തുമെന്നതായി എന്റെ അടുത്ത ചിന്ത. എന്റെ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്ന അപ്പൂപ്പനോടു ഈ ആശങ്കയും പറഞ്ഞു. കുറച്ചു ആലോചിച്ച ശേഷം മേശപുറത്തിരുന്ന ഒരു പുസ്തകം എടുത്തു അപ്പൂപ്പന്‍ എന്നോട് ചോദിച്ചു, ഇദ്ദേഹം പോരെ നിന്റെ 'മനസ് ' പ്രകാശനം ചെയ്യാന്‍? ഞാന്‍ നോക്കി, ഉള്‍ക്കടല്‍ ; ജോര്‍ജ് ഓണക്കൂര്‍. ഒരു വലിയ ചോദ്യത്തിന് ഉത്തരം കിട്ടിയ മനസുമായി ഞാന്‍ പിറ്റേന്ന് കോളേജില്‍ ചെന്നു. ഓണക്കൂര്‍ സാറിന്റെ പേര് കേട്ടപ്പോഴേ ശക്തി സാറിന് ആവേശമായി. അദേഹത്തെ കൂട്ടി കൊണ്ട് വരാമെന്ന് ശക്തി സര്‍ ഏറ്റു. പ്രകാശനത്തിന്റെ തലേ ദിവസവും കവര്‍ പേജു ശരിയായില്ല. ഒരു ബ്ലാങ്ക് പേജു മുന്നില്‍ വച്ച് മാസിക ബയണ്ട് ചെയ്തു (ഒരു വഴിയുമില്ലാതായാല്‍ പുതിയ സ്റൈല്‍ എന്ന രീതിയില്‍ പരീക്ഷിക്കാമെന്നു കരുതി). പ്രകാശന ദിവസം ശക്തി സര്‍ ഒരു കടലാസ് കൊണ്ട് വന്നു എന്റെ കൈയില്‍ തന്നു, മനസിന്റെ കവര്‍ പേജ്. ഞാന്‍ അത് ഫെവികോള്‍ വച്ച് ശ്രദ്ധയോടെ ഒട്ടിച്ചു. വര്‍ണകടലാസ് കൊണ്ട് പൊതിയുംബോഴാണ് ഫെവികോളിന്റെ ഗന്ധം ഇത്ര വൃത്തികെട്ടതാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അത് മറയ്ക്കാന്‍ വേണ്ടി എന്റെ മുടിയില്‍ ചൂടിയിരുന്ന മുല്ലപ്പൂക്കള്‍ അടര്‍ത്തിയെടുത്തു അതിലിട്ടു. ഭദ്രമായി പൊതിഞ്ഞ ആ കെട്ട് ഓണക്കൂര്‍ സര്‍ തുറക്കുന്നത് ഞാന്‍ അഭിമാനത്തോടെ നോക്കി നിന്നു. പൊതികെട്ടില്‍ നിന്നു മുല്ലപ്പൂക്കള്‍ കൊഴിഞ്ഞു വീണപ്പോള്‍" ഹോ അത് കലക്കി" എന്ന് എന്റെ അടുത്ത് നിന്നു പറഞ്ഞത് ആരായിരുന്നു? ഞാനത് ഓര്‍ക്കുന്നില്ല. പ്രകാശനത്തിന് ശേഷം ഓണക്കൂര്‍ സര്‍ ഞങ്ങളോട് സംസാരിച്ചു. " എനിക്ക് നിങ്ങളുടെ സ്റ്റുടെന്റ് എഡിറ്ററോഡു പരിഭവമുണ്ട്..." എന്ന് പറഞ്ഞാണ് അദേഹം സംസാരം ആരംഭിച്ചത്. ഞാന്‍ ഞെട്ടലോടെ നോക്കിയപ്പോള്‍ അദേഹം തുടര്‍ന്നു. അദേഹത്തിന്റെ കലാലയ ജീവിത കാലഘട്ടത്തില്‍ , അദേഹത്തിന് ഒരു അജ്ഞാത ആരാധിക ഉണ്ടായിരുന്നു. മനോഹരമായ കൈയക്ഷരത്തില്‍ അവര്‍ അദേഹത്തിന് കത്തുകള്‍ എഴുതിയിരുന്നു. പ്രത്യേകത ഇതൊന്നുമല്ല ആ കത്തുകള്‍ക്കൊപ്പം എപ്പോഴും ഒരുപിടി മുല്ലപ്പൂക്കള്‍ കാണുമായിരുന്നു. ആ ഓര്‍മകളിലേക്ക് നിങ്ങളുടെ സ്റ്റുടെന്റ് എഡിറ്റര്‍എന്നെ കൂട്ടി കൊണ്ട് പോയി എന്ന് പറഞ്ഞ് അദേഹം എന്റെ മുഖത്തേക്ക് നോക്കി, അപ്പോള്‍ ആ കണ്ണുകളില്‍ എന്തായിരുന്നു? അദേഹം പറഞ്ഞത് പോലെ പരിഭവമോ പിണക്കമോ നോവോ സ്നേഹമോ വാത്സല്യമോ? എനിക്കറിയില്ല.......

Monday, February 22, 2010

അനുഭവം


ശൈശവത്തിനു പയറുപൊടിയുടെ കുളിര്‍മയും വാകയുടെ മണവുമായിരുന്നു.........
ബാല്യത്തിനു പഴംകഥകളുടെ മാധുര്യമായിരുന്നു........
കൌമാരത്തിന് കുപ്പിവളകളുടെ നിറമായിരുന്നു..........
ജീവിതത്തിനു വഴിയൊരുക്കി തന്ന അക്ഷരങ്ങള്‍, ഇടയ്ക്കു വന്നു സാന്നിധ്യമറിയിച്ചു പോകുന്ന രോഗങ്ങള്‍, ഇടെക്കെപ്പോഴോ നഷ്ടപ്പെട്ടു പോയ കിനാക്കള്‍, വീണു പോയപ്പോഴൊക്കെ താങ്ങിയ ഈശ്വരന്മാര്‍......