Friday, May 20, 2011

ജോബ്‌ സാറ്റിസ്ഫാക്ഷന്‍


ഒരിക്കല്‍ ഓര്‍ഗനൈസെഷണല്‍ ബിഹേവിയര്‍ ക്ലാസ്സില്‍ ശക്തി സാര്‍ ഒരു ചോദ്യം ചോദിച്ചു. എന്തിനാണ് നമ്മള്‍ ജോലി ചെയ്യുന്നത്. എല്ലാരും ഒരേ മനസോടെ ഉത്തരം പറഞ്ഞു, ശമ്പളം! എന്തിനും ഒരു സ്റ്റെപ് കൂടുതല്‍ ഉത്തരം പറയാന്‍ ആഗ്രഹിച്ചിരുന്ന ഞാന്‍ പറഞ്ഞു 'സംതൃപ്തി'. ശക്തി സാര്‍ സന്തോഷത്തോടെ പറഞ്ഞു, 'എക്സാടിലി ദാറ്റ്‌ ഈസ്‌ ദി അന്‍സാര്‍'.
പിന്നെ സാര്‍ ഒരു മണിക്കൂര്‍ നീണ്ട ക്ലാസ് എടുത്തു. ജോബ്‌ സാറ്റിസ്ഫാക്ഷനെ കുറിച്ച്. ഒടുവില്‍ പരീക്ഷ പേപ്പറില്‍ അതേ പറ്റി നെടുനീളന്‍ എസ്സേ എഴുതി മാര്‍ക്ക്‌ വാങ്ങിയപ്പോഴും എനിക്കിതിനെ പറ്റി അറിയില്ലായിരുന്നു. എം ടി കഥകളിലൊക്കെ പറയുന്ന പോലെ വര്‍ഷങ്ങള്‍ കഴിഞ്ഞു എനിക്കിതിന്റെ അര്‍ഥം മനസിലാക്കാന്‍. 
ഉള്ളം കാലു വരെ വിറപ്പിക്കുന്ന എ സി കെട്ടിടതിലിരുന്നു പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും കണക്ക് എടുത്തു മടുത്തപ്പോള്‍ കൂട്ടായ് കുറെ അസുഖങ്ങളും വന്നു. അത് മനസിന്റെ കള്ളക്കളിയാനെന്നു തിരിച്ചറിയാന്‍ എനിക്ക് ആവുന്നുണ്ടായിരുന്നു.
പിന്നീട് എപ്പോഴോ കാലം എന്‍റെ വഴിത്താരയില്‍ സര്‍ഗാത്മകതയുടെ പൂ വിരിച്ചു തന്നു. ഞാന്‍ ഏറെ സന്തോഷം അനുഭവിച്ചത് എനിക്ക് ഫോളോവര്‍ ഉണ്ടാകുമ്പോഴും പുതിയ കമന്റുകള്‍ വരുമ്പോഴുമാണ്. 
സംതൃപ്തിയുടെ വാതിലുകള്‍ പൂര്‍ണമായും അടഞ്ഞപ്പോഴാണ് ഞാന്‍ ആ ജോലി കളഞ്ഞത്. പക്ഷേ ജീവിക്കാന്‍ സംതൃപ്തി പോര പണം വേണം (അത് അമ്മയുടെ പെന്‍ഷന്‍ ആവരുത്) എന്ന ചിന്ത എന്‍റെ തൊഴിലന്വേക്ഷണത്തിനു ആക്കം കൂട്ടി. നാളുകള്‍ നീണ്ട യാത്ര ഒടുവില്‍ എന്നെ ഒരു പുരാതന ഓഫീസില്‍ ജോലിക്ക് അയച്ചു (ഓഫീസ് കണ്ടാല്‍ ആരും ഇത് സമ്മതിക്കും). 
എന്‍റെ കഴിവിറെ  പകുതി മതി അവിടെ ജീവിക്കാന്‍ എന്ന്‌ മേലധികാരികള്‍ വരെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞപ്പോള്‍ എനിക്ക് അഹങ്കാരം പോലും തോന്നി. എങ്കിലും മഞ്ഞ നിറമുള്ള അവിടുത്തെ കടലാസുകളും പൊടി പിടിച്ച മേശയും എന്നില്‍ ഒരിക്കലും മടുപ്പുണ്ടാക്കിയിരുന്നില്ല. 
ഒടുവില്‍ ശമ്പള കൂടുതല്‍ പുതുമയുടെ വെട്ടിത്തിളങ്ങുന്ന പ്രകാശം ഒക്കെ കാണിച്ചു ആകര്‍ഷിപ്പിച്ചു ഒരു പുത്തന്‍ ജോലി എന്നെ കൂട്ടി കൊണ്ട് പോയി. ജീവിത സാഹചര്യം അടിമുടി മാറി. ജീവിക്കാന്‍ ആവശ്യത്തിലേറെ ശമ്പളം കിട്ടി തുടങ്ങി. ജോലിയുടെ ഗ്ലാമര്‍ വേറെ, എങ്കിലും മനസ്സില്‍ എന്തോ ചില അസ്കിത മായാതെ കിടന്നു. 
ഒരു ജോലി കിട്ടാത്ത വിഷമം പങ്കു വച്ചവരോട് ഈ അസ്കിത പറയാന്‍ പറ്റില്ലല്ലോ. പിന്നെ രാത്രികളില്‍ വേഗത്തില്‍ കറങ്ങുന്ന ഫാനും തലയിണയും ആ ദുഃഖങ്ങള്‍ ഏറ്റുവാങ്ങി. 
എല്ലാ ദിവസവും ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാളെ എണീക്കാതെ ഉറക്കത്തില്‍ മരിച്ചു പോകാന്‍ പ്രാര്‍ത്ഥിക്കും. പാഞ്ഞു വരുന്ന വണ്ടികളെ സ്വപ്നം കണ്ടു റോഡിലൂടെ നടക്കും. 
എനിക്കിതാരോടും പറയാന്‍ ആകിലല്ലോ? നല്ല ജോലിയും ആവശ്യത്തിനു ശമ്പളവും അത്യാവശ്യം ജീവിത സൌകര്യങ്ങളും സ്വപ്നം കാണാന്‍ ഒരാളും ഉള്ള ഞാന്‍ ഇങ്ങനെ ചിന്തിച്ചാല്‍ എനിക്കെന്തോ പ്രശ്നമുണ്ടെന്നു അവര്‍ക്ക് തോന്നില്ലേ?
എനിക്കാകെപാടെ ദേഷ്യം വരുന്നു. എങ്കിലും ഞാന്‍ ചിരിക്കാന്‍ ശ്രമിക്കുന്നു, അഭിനയിക്കാന്‍ പഠിക്കുന്നു വീണ്ടും മനസിന്റെ കള്ളകളിയായ് തലവേദന എന്നെ വിടാതെ പിന്തുടരുന്നു. 
എനിക്കിപ്പോള്‍ അറിയാം ശക്തി സാര്‍ പഠിപ്പിച്ച ജോബ്‌ സാറ്റിസ്ഫാക്ഷന്‍ സ്വായത്തമാക്കാന്‍ എനിക്കൊരിക്കലും സാധിക്കില്ല. എന്‍റെ ജീവിതത്തില്‍ ആ വാക്ക് എനിക്ക് മാര്‍ക്ക്‌ വാങ്ങി തന്ന വെറുമൊരു എസ്സേ മാത്രമാണ്.

Sunday, April 17, 2011

എന്തേ അമ്മമാരെല്ലാം ഒറ്റയ്ക്ക്...

m
ഈ ജഗത്തിന്റെ മാതാവും ധാതാവും പിതാമഹനും അറിയേണ്ട പവിത്രമായ പ്രണവവും ഋക്കും സാമവും യജുസും പ്രപ്യസ്ഥനവും ഭരണകര്താവും  പ്രഭുവും സാക്ഷിയും നിവാസവും ശരണവും സുഹൃത്തും ഉത്ഭവവും സ്ഥിതിയും നാശവും ലയസ്ഥാനവും  അവ്യയമായ ബീജവും ഞാനാണ്‌.

 എന്‍റെ കുഞ്ഞിന്......

ഞരമ്പ്‌ പിടഞ്ഞു നില്‍ക്കുന്ന കാല്‍പ്പാദം നീട്ടിവച്ചു ഞാന്‍ സിമെന്റ് ബെഞ്ചില്‍ ചാരി ഇരിക്കുകയാണ്. നെയില്‍ പോളിഷ് ഇട്ടു മനോഹരമായ സൂക്ഷിച്ച വെളുത്ത കാലുകളിലെ നീരും നീല ഞരമ്പും എന്നെ അല്പം ആലോസരപ്പെടുതുന്നുണ്ട്. ഗര്‍ഭം സ്പെഷ്യല്‍ ആയി കിട്ടിയ വെരികോസ് വെയിനും ലോ ബി പിയും  ചര്ദിയും   തെല്ലൊന്നുമല്ല എന്നെ ബുദ്ധിമുട്ടിക്കുന്നത്.
ഓഫീസിലെ ട്രെയിനിംഗ് ക്യാമ്പില്‍  നിര്‍ജീവമായി ജീവിക്കുന്ന  ഒരേ ഒരു വ്യെക്തി ഞാനായതില്‍ നിനക്ക് വിഷമമില്ലേ? ആരുടെ മനസിലും അനാവശ്യചിന്തകള്‍  തോന്നാതിരിക്കാനാവണം ക്യാമ്പ് ഒരു കന്യാസ്ത്രീ  മടത്തിലാണ് നടത്തുന്നത്. അനാവശ്യം പോയിട്ട് നേരേ ചിന്തിക്കാന്‍ പോലും ഇപ്പോള്‍ മനസ് അനുവദിക്കുന്നില്ല. കടലാസുപ്പൂക്കള്‍ വീണു കിടക്കുന്ന  വീഥിയിലൂടെ കൂട്ടുകാര്‍ നടക്കുന്നത് കാണുമ്പോള്‍ അസൂയ തോന്നുന്നു. 

വീര്‍ത്ത വയറിനുള്ളില്‍ ഒരു നേരിയ അനക്കം, "ആരാടോ അവിടെ എന്‍റെ കിച്ചുവാണോ അതോ മിന്നുവാണോ ആരായാലും കൊള്ളാം ഇപ്പോഴേ കുസൃതി തുടങ്ങി അല്ലെ...അതെങ്ങനെ അച്ഛന്‍ ആള് ചില്ലറക്കാരനല്ലല്ലോ? സമ്മതിച്ചു അമ്മയും മോശമല്ല..."

പെട്ടന്ന് വയറില്‍ ഒരു കൊളുത്തി പിടുത്തം. കാലു കുറച്ചു കൂടി നീട്ടി ഇരുന്നപ്പോഴാണ് മൊബൈല്‍ ബെല്‍ അടിച്ചത്. വലിച്ചൊരു ഏറു കൊടുക്കാനാണ് തോന്നിയത്, കെട്ടിയോനാണ്, ഒക്കെ വരുത്തി വച്ചിട്ട് ദുഷ്ടന്‍! അച്ഛനെ പറഞ്ഞത് പിടി ക്കാത്തോണ്ടാവും നീ എന്‍റെ വയറില്‍ ആഞ്ഞു ചവിട്ടിയത് അല്ലെ? ഈ മാതൃത്വം മഹനീയം എന്ന്‌ പാടിയവരെ ഇപ്പോഴെന്റെ കയ്യില്‍ കിട്ടണം. ഫോണ്‍ നിര്‍ത്താതെ  ബെല്‍ അടിച്ചു കൊണ്ടിരുന്നു. ഇനി എടുത്തില്ലേല്‍ അത് മതി ആള്‍ക്ക് ബി പി കൂടാന്‍. ബേബി ബ്ലൂ ഗര്‍ഭകാലത്ത് വരുമോ എന്ന്‌ അന്വേക്ഷിക്കണം. 

തേങ്ങ അരച്ച മീന്‍കറി കൂട്ടാന്‍  മോഹം തോന്നിയിട്ട് മൂന്നാല് ദിവസമായ്. ഒന്നും ആശിച്ചിട്ടു കാര്യമില്ല. വിവാഹം പെണ്ണിന് നഷ്ടപ്പെടുത്തുന്നത് സ്വന്തം വീട് മാത്രമല്ല, സംസ്കാരവും രുചിയും കൂടിയാണ്. 

എന്‍റെ കുഞ്ഞേ, ഞാനൊരു സത്യം പറയട്ടെ എന്‍റെ നാട് ഉപേക്ഷിക്കേണ്ടി വന്നതിന്റെ നിരാശ എന്നില്‍ നിന്നു ഇത് വരെ ഒഴിഞ്ഞു പോയിട്ടില്ല. യാത്രകള്‍ ഇഷ്ടമില്ലാതിരുന്ന ഞാന്‍ ചാനലിനു വേണ്ടി യാത്ര പരിപാടി ചെയ്യാന്‍ തുടങ്ങിയതായിരുന്നു ജീവിതത്തിലെ ആദ്യത്തെ അട്ജെസ്റ്റ്‌മെന്റ്. പിന്നീടുള്ള ഏറ്റവും വല്യ യാത്ര പദ്മനാഭന്റെ നാട്ടില്‍ നിന്നു അറബി കടലിന്റെ റാണിയുടെ തീരത്തെക്കായിരുന്നു . അന്നെനിക്ക് നഷ്ടപ്പെട്ടത് എന്നെ തന്നെയായിരുന്നു. ഗണപതിയും  ഭഗവതിയും എല്ലയിടത്തുമുണ്ടെന്നു    സമാധാനിപ്പിച്ചവരോട്  പഴവങ്ങാടി ഗണപതിയും ആറ്റുകാല്‍ അമ്മയും ഞങ്ങള്‍ക്ക് മാത്രമേ ഉള്ളുവെന്ന് മറുപടി നല്‍കി. 
ഹൈ ക്ലാസ്സ്‌ ചായക്കടയുടെ ശീതളിമയിലിരുന്നു "എന്തര് താമസം" എന്ന്‌ പറഞ്ഞു ഞാന്‍ ഞാനാകാന്‍ ശ്രമിക്കാറുണ്ട്. ഇവിടുത്തെ വേഗതയോട് യോജിച്ചു പോകാന്‍ എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല.നിനക്കറിയാമോ 
 എന്ത് കാവ്യാത്മകമായ പേരുകളാണ് തിരുവനന്തപുരത്തേതു;
ശംഖുംമുഖം, തൃപ്പാദപുരം, ശ്രീകണ്‍ടെശ്വരം.

എന്നാല്‍ ഇവിടുത്തെ സ്ഥലങ്ങള്‍ക്ക് മിക്കതും മനുഷ്യരുടെ പേരുകളാണ്; പദ്മ, മേനക, ലിസി, ഷേണായ്. നിനക്കൊരു തമാശ കേള്‍ക്കണോ? ഇവിടുത്തെ ഒരു സ്ഥലത്തിന്റെ പേര് ജെട്ടി എന്നാണ്. ഗതികേടിനു നിന്റെ അമ്മയുടെ ഓഫീസും അവിടെയാണ്. ബസില്‍ കേറി ഒരു ജെട്ടി എന്ന്‌ പറയേണ്ട ജാള്യത നീ ഒന്ന് ഓര്‍ത്തു നോക്കു. 

നിന്റെ അച്ഛന്‍ പറയാറുണ്ട് തിരുവനന്തപുരം നഗരത്തിന്റെ താന്പോരായ്മയും അപരിഷ്കൃത ഭാഷയും എന്ന്‌ ഒത്തിരി സ്വാധീനിച്ചിട്ടുണ്ടെന്നു, എന്നാലും വളര്‍ന്നു കൊണ്ടിരിക്കുന്ന മെട്രോപോളിത്യന്‍ സിറ്റിയില്‍ നിന്നു പെണ്ണന്വേക്ഷിച്ചു നിന്റെ അച്ഛന് അവിടേക്ക് എത്തേണ്ടി വന്നല്ലോ. അച്ഛനെ കുറ്റം പറയുമ്പോഴൊക്കെ നിന്നെക്കൊണ്ടു ആവുന്നവിധം എന്നെ വേദനിപ്പിക്കുന്നത് ഞാന്‍ അറിയുന്നുണ്ട്. നിന്റെ അച്ഛനോട് എനിക്കൊരു വിരോധവുമില്ല. നിന്റെ അച്ഛനും ഞാനും കടുത്ത ശത്രുക്കള്‍ എന്നായിരുന്നു ഒരിക്കല്‍ എല്ലാവരും കരുതിയിരുന്നത്. ഒരുപക്ഷെ അതായിരിക്കാം ഞങ്ങളുടെ  ബന്ധം ഇത്ര തീവ്രമാക്കിയത്. ജനിക്കാനിരിക്കുന്ന മക്കളുടെ അമ്മ എന്ന ബഹുമാനമാണ് നിന്റെ അച്ഛന്‍ തന്ന ഉമ്മകളെക്കാള്‍  എന്നില്‍ ഉത്തരവാദിത്വമുണ്ടാക്കിയത്. 

ഒരു കല്ലിനു മുകളില്‍ ചാരുതയോടെ പണികഴിപ്പിച്ചിരിക്കുന്ന മാതാവിന്റെ രൂപത്തില്‍ ഒരു കാക്ക വന്നിരിക്കുന്നു. അതിനെ എഴുന്നേറ്റു ഓടിക്കണമെന്നുന്ടെങ്കിലും  എനിക്ക് കഴിയുന്നില്ല. അസ്വസ്ഥതയോടെ ഞാന്‍ മാതാവിന്റെ കഴുത്തിലെ പച്ച ജപമാല തിളങ്ങുന്നത് നോക്കിയിരുന്നു.
നിനക്കറിയണോ കര്‍ത്താവിന്റെ അമ്മയുടെ  പേരുള്ള സ്കൂളിലാ  ഞാന്‍ പഠിച്ചേ. ഒരിക്കല്‍ ഉണ്ണീശോയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന മാതാവിന്റെ രൂപത്തിന്   മുന്നില്‍ നിന്നു ഞാന്‍ ഉറക്കെ 'അമ്മേ മഹാമായേ' എന്ന്‌ വിളിച്ചിട്ടുണ്ട്. അത് കേട്ടു വന്ന കന്യാസ്ത്രീയുടെ മൂര്‍ച്ചയുള്ള വാക്കുകള്‍ ഞാന്‍ ഇന്നും ഓര്‍ക്കാറുണ്ട്. 

അമ്മമാര്‍ക്ക് ജാതിയും മതവുമില്ലെന്നു പറഞ്ഞിട്ട് അവര്‍ കേട്ടില്ല. നിങ്ങളുടെ ദൈവങ്ങളെപോലെ പട്ടുസാരി ചുറ്റി സ്വര്‍ണാഭരണങ്ങളും അണിഞ്ഞ്‌ നടക്കുന്നവരല്ല സ്നേഹവും കരുണയും ഉള്ളവളാണ് മാതാവ് എന്നവര്‍ പറഞ്ഞു. എന്‍റെ മനസിലെ ജനിറ്റിക്കായ്‌ കിട്ടിയ ജാതി ചിന്തക്ക് പോറലേറ്റു.
മക്കളെ സ്വയം പര്യാപ്തരാക്കുന്നവരാണ് ഞങ്ങളുടെ ദൈവങ്ങള്‍ അല്ലാതെ കൊച്ചിനെയും ചേര്‍ത്തു പിടിച്ചു മരച്ചുവട്ടിലിരിക്കുന്നവരല്ല എന്ന്‌ ഞാന്‍  ‍രോഷത്തോടെ പ്രതികരിച്ചു.

അന്ന് വൈകുന്നേരം ഞാന്‍ 50 പൈസ നേര്ച്ച പെട്ടിയിലിട്ടു മാതാവിനോട് ക്ഷമ ചോദിച്ചു.

എന്‍റെ കുഞ്ഞേ, നീ എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്‌. നിന്റെ അമ്മൂമ്മ പറയാറുള്ളത് പോലെ എനിക്ക് പെയിന്‍ ത്രെഷ്ഹോള്‍ഡ്‌ തീരെ കുറവാ.

കുറെ നേരത്തേക്ക് തലച്ചോറില്‍ ഒരു നിഴലാട്ടം ആയിരുന്നു. കരച്ചിലും വെപ്രാളവും രക്തപ്രവാഹവും കത്തികള്‍ ഉരസുന്ന വികൃതമായ ശബ്ദവും മനസിനെ പേടിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ തലച്ചോറില്‍ ഒരു ചെരാതിന്റെ വെട്ടം പ്രകാശിച്ച പോലെ തോന്നി. 

കടലാസുപ്പൂക്കളും മാതാവിന്റെ രൂപവും സിമെന്റ് ബെഞ്ചും കാണാനില്ല. വയറില്‍ വേദനക്ക് പകരം വല്ലാത്ത മരവിപ്പ്. കൈ വച്ചു നോക്കിയപ്പോള്‍ ഒഴിഞ്ഞ വയര്‍. അയ്യോ എന്‍റെ കുഞ്ഞ് എന്ന്‌ നിലവിളിച്ചത് അല്പം ഉറക്കെ ആയിപോയോ?

നിന്റെ അച്ഛന്റെ കൈയിലെന്താണ് ഒരു വെളുത്ത പൊതിക്കെട്ട്‌. ശബ്ദം കേട്ടപ്പോള്‍  തല ചരിച്ചു എന്നെ  നോക്കി അദേഹം പറഞ്ഞു "മിന്നുവാണ്". 

ഒന്ന് കാണണമെന്ന് പറയാന്‍ പറ്റിയില്ല. അപ്പോഴേക്കും വയറിലെ തയ്യല്‍ വേദനിച്ചു തുടങ്ങിയിരുന്നു. എന്‍റെ കുഞ്ഞേ നിന്നെ തൊടാന്‍ വട്ടം കൂടി നില്‍ക്കുന്നവരുടെ ഇടയിലൂടെ ഒരു പൊട്ടു പോലെ എനിക്കിപ്പോള്‍ നിന്റെ ദേഹത്തെ വെളുത്ത തുണി  കാണാം . എനിക്കൊരു ചെറിയ തലവേദന വന്നാല്‍ പോലും അടുത്ത് നിന്നു മാറാതിരുന്ന നിന്റെ അച്ഛന്‍ ഇപ്പോള്‍ എന്‍റെ ഈ വല്യ വേദന തിരിച്ചറിയുന്നില്ല. 

ഞാന്‍ കട്ടിലിനരികിലെ ജനലിലൂടെ പുറത്തേക്കു നോക്കി. ഈ ആശുപത്രിക്കും കര്‍ത്താവിന്റെ അമ്മയുടെ പേരാണ്. കുറച്ചകലെയായ് മാതാവിന്റെ രൂപം കാണാം. 

അമ്മേ......ഞാന്‍ അന്ന് നേര്ച്ച പെട്ടിയിലിട്ട 50 പൈസ നാണയം നീ ഇത് വരെ സ്വീകരിച്ചില്ലായിരുന്നോ?

Saturday, March 5, 2011

പൈങ്കിളി

ഞാന്‍ എഴുതുന്ന വാക്കുകള്‍ക്കു കട്ടി കൂടുതലാണെന്ന് ആദ്യം പറഞ്ഞതാരാണ്? സത്യത്തില്‍ എനിക്ക് ഓര്‍മയില്ല. മലയാളം പരീക്ഷാ കടലാസ്സില്‍ എഴുതികൂട്ടിയ ലേഖനങ്ങള്‍ ഉത്തരങ്ങള്‍ക്കു അപ്പുറമാണെന്ന് അധ്യാപകര്‍ പരാതി പറഞ്ഞു. എന്‍റെ വാക്കുകള്‍ നിറഞ്ഞ കടലാസുതുണ്ടുകള്‍ പലപ്പോഴും അഗ്നി കൈനീട്ടി സ്വീകരിച്ചു.  എന്‍റെ അക്ഷരങ്ങള്‍ക്ക് കട്ടി കൂടുതലാണെന്ന് ദഹിക്കാതെ കിടന്ന കടലാസുകള്‍ കാട്ടി ചാമ്പല്‍ പറഞ്ഞു. ഇനി എഴുതരുതെന്ന ഭീക്ഷണികള്‍ തുറക്കാതെ മെയിലുകളും പിന്നീട് സ്പാമുകളുമായ്  ഗൂഗിളിന്റെ ഇത്തിരി ഇടത്തില്‍ നിറഞ്ഞു കിടന്നു. ഒടുവില്‍ ഭക്ഷയുടെ കട്ടി കുറയ്ക്കാന്‍ ഞാന്‍ ജനപ്രിയ വാരികയില്‍ ജോലി നോക്കി. പിന്നീട് ഞാന്‍ എഴുതിയ പ്രണയലേഖനം പൈങ്കിളി ആണെന്ന് ആരോപിച്ചു എന്‍റെ പ്രണയം അവന്‍ നിരസിച്ചു.

Sunday, February 20, 2011

ചാമ്പലിന്റെ ഒന്നാം പിറന്നാള്‍



തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ വൈഗന്യൂസ്‌ എന്ന ഓണ്‍ലൈന്‍ മീഡിയയില്‍ സബ്‌ എഡിറ്ററായി ജോലി നോക്കിക്കൊണ്ടിരുന്നപ്പോഴാണ്‌ ബ്ളോഗ് എന്ന ആശയം ആദ്യമായി മനസില്‍ വന്നത്‌. വൈഗയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ടോം തോമസ്‌ ആണ്‌ ഒരു നൈറ്റ്‌ ഡ്യൂട്ടി സമയത്ത്‌ എനിക്കു വേണ്ടി ടെമ്പ്ലേറ്റ് തിരഞ്ഞെടുത്തതും എന്റെ മനസിലെ ആശയപ്രകാരം ബ്ളോഗ് രൂപീകരിച്ചു തന്നതും.

പലരും എന്നോടു ചോദിച്ചിട്ടുണ്ട്‌ ബ്ലോഗിന് എന്തു കൊണ്ടാണ്‌ `ചാമ്പല്‍ ' എന്നു പേരിട്ടത് എന്ന്‌ . പണ്ടു മുതലേ തീയോടു എനിക്കു വല്ലാത്ത ആരാധന ഉണ്ടായിരുന്നു. അതു കൊണ്ട്‌ അഗ്‌നിയുമായി ബന്ധപ്പെട്ട പേര്‌ ബ്ലോഗിന് വേണമെന്നു എനിക്കു തോന്നി. ആരുമിടാന്‍ സാധ്യയില്ലാത്ത പേര്‌ എന്ന ചിന്തയാണ്‌ എന്നെ ചാമ്പല്‍ എന്ന പേരിലേക്ക്‌ നയിച്ചത്‌.


വൈഗയിലെ സഹപ്രവര്‍ത്തര്‍ നല്‌കിയ പ്രോത്സാഹനവും സഹകരണവും എനിക്കൊരിക്കലും മറക്കാനാവില്ല. അവരില്‍ ചിലര്‍ എന്റെ കഥകളിലെസാന്നിധ്യവുമായിട്ടുണ്ട്‌. ടോം, മൃദുല, പ്രവീണ്‍, സിബിള്‍ എന്നിവരെകഥകളില്‍ കാണാം. അന്നൊന്നും കഥകളെ സീരിയസായി കണ്ടിരുന്നില്ല എന്നതാണ്‌വാസ്‌തവം.

ഋതു എന്ന ഗ്രൂപ്പ്‌ ബ്ലോഗില്‍ `ഗ്രീഷ്‌മം തണുക്കുമ്പോള്‍` എന്ന കഥ
പോസ്‌റ്റ്‌ ചെയ്യാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ വിലമതിക്കുന്നു. അന്നു
ലഭിച്ച കമന്റുകള്‍ കഥ എന്ന മേഖലയെ ആത്മാര്‍ത്ഥതയോടെ സമീപിക്കാന്‍ എന്നെപ്രേരിപ്പിച്ചു.

ഒത്തിരി മടിയുള്ള എന്നെ കൊണ്ട്‌ നിര്‍ബന്ധിച്ചു എഴുതിക്കുകയും എഴുതിയവ വായിച്ച്‌ തിരുത്തി തരികയും ചെയുന്ന എന്‍റെ ചില സുഹൃത്തുക്കള്‍ ആണ് ചാമ്പലിനെ നിലനിര്‍ത്തുന്നത്‌ എന്നു വേണമെങ്കില്‍ പറയാം.


ബൂലോകസഞ്ചാരത്തിലും കേരള കൗമുദിയിലെ ബ്ലോഗുലകത്തിലും ഒരു വയസു പോലും തികയാത്ത എന്റെ ബ്ലോഗിനെ പരിചയപ്പെടുത്തി വന്ന കുറിപ്പുകളില്‍ എനിക്കെന്നും മനോരാജ് ഏട്ടനോടും മൈത്രേയി ചേച്ചിയോടും നന്ദിയുണ്ട്‌.

ജീവിതത്തില്‍ എനിക്കെന്തു കണ്‍ഫ്യൂഷന്‍ വന്നാലും സധൈര്യം അഭിപ്രായം ആരായാന്‍ രണ്ട്‌ ചേട്ടന്മാരെ തന്നതും ചാമ്പലാണ്‌. ആശാമോന്‍ കൊടുങ്ങല്ലൂരും രമേശ്‌ അരൂരും, അവരെന്നും എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു.

ടി കെ ഉണ്ണി വാക്കിലൂടെ എനിക്കയച്ച മെസേജാണ്‌ `കനല്‍` എന്ന രണ്ടാമത്തെ ബ്ലോഗിന് പ്രചോദനം." ചാമ്പല്‍ കനലായി കത്തിയെരിയുന്നു" എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നാണ്‌ ഞാന്‍ കനല്‍ എന്ന ബ്ളോഗ് അടര്‍ത്തിയെടുത്തത്‌. 77 സുഹൃത്തുക്കള്‍ എനിക്കൊപ്പമുണ്ട്‌ എന്ന ധൈര്യമാണ്‌ എനിക്ക് വീണ്ടുമെഴുതാന്‍ പ്രചോദനം തരുന്നത്‌. അവരില്‍ പലരും എന്റെ സ്ഥിരം വായനക്കാരാണ്‌. സ്ഥിരമായി അഭിപ്രായം പറയുന്ന അവരുടെ വാക്കിലൂടെയാണ്‌ ഞാന്‍ എന്റെ അടുത്ത കഥയെ വാര്‍ത്തെടുക്കുന്നത്‌.

ഓരോ കഥ വരുമ്പോഴും അതിന്റെ അഭിപ്രായം ഏതു തിരക്കിനിടയിലും ഫോണ്‍ വിളിച്ചു പറയുന്ന ഡോ.കൃഷ്‌ണന്‍ എന്റെ വായനക്കാരില്‍ ഞാനേറെ ആദരിക്കുന്ന വ്യക്തിയാണ്‌.

വൈഗയിലെ എന്റെ സഹപ്രവര്‍ത്തകയായ മീനാക്ഷിയാണ്‌ ചാമ്പലിലെ ആദ്യത്തെ ഫോളോവറും ആദ്യമായി കമന്റിട്ട വ്യക്തിയും. " ഈ ബ്ളോഗ് പോസ്‌റ്റുകളും കമന്റുകളും ഫോളോവേഴ്‌സും കൊണ്ട്‌ നിറയട്ടെ " എന്നാണവള്‍ അന്ന് ആശംസിച്ചത്‌.

അന്ന്യന്‍ എന്ന അജീഷ്‌ ചാമ്പല്‍ എനിക്കു തന്ന അനുജനാണ്‌.
ഞാന്‍ എഴുതിയതില്‍ വച്ചെനിക്കേറ്റവും പ്രിയപ്പെട്ട കഥയേതെന്നു
ചോദിച്ചാല്‍ മക്കളില്‍ ഏറെ ഇഷ്‌ടം ആരോടെന്ന ചോദ്യം കേട്ട അമ്മയുടെ കണ്‍ഫ്യൂഷന്‍ ഒന്നും എനിക്കുണ്ടാകില്ല. അതിനൊരു ഉത്തരമേയുള്ളൂ, " വെറുതെ കിട്ടിയ ദൈവം."

2011 ഫെബ്രുവരി 21ന്‌ ചാമ്പലിന്‌ ഒരു വയസ്‌ തികയുമ്പോള്‍ ഈ ദിവസം എനിക്ക് ഏറെ പ്രീയപ്പെട്ടതാകുന്നു ഞാന്‍ പുതിയ ഒരു ജോലിക്ക് പ്രവേശിക്കുകയാണ്‌. വിഷ്വല്‍ മീഡിയ എന്ന പുതിയ താവളം. അങ്ങനെ ഈ ദിവസത്തിന്‌ ഇരട്ടിമധുരമുണ്ട്‌. അതു കൊണ്ടു തന്നെയാവാം എന്റെ അമ്മ പാല്‍പ്പായസം വച്ചു ചാമ്പലിന്റെ പിറന്നാള്‍ ആഘോഷിച്ചത്‌.

ഇനിയും ചാമ്പലില്‍ കഥകളെഴുതാന്‍ സഹായിക്കണമെന്ന്‌ ഭഗവാന്‍ കൃഷ്‌ണനോട്‌ പ്രാര്‍ത്ഥിച്ചു കൊണ്ട്‌.....

സ്‌നേഹാദരങ്ങളോടെ
അഞ്‌ജു

Friday, February 18, 2011

പ്രണയദിനം

പശ്‌ചാത്തലംഃ
 

ഫെബ്രുവരി 14, സമയം രാവിലെ 9 മണി. ഒഫിഷ്യല്‍ ആവശ്യത്തിനു വേണ്ടി വീട്ടിലെത്തിയതിനാല്‍ ശരീരത്തിലും മനസിലും അവധിയുടെ ആലസ്യം. ബസ്‌ ടിക്കറ്റുകള്‍ നുള്ളിപ്പെറുക്കി ടി എ കണക്കുകൂട്ടിയിരിക്കുമ്പോള്‍ കട്ടിലില്‍ കിടന്ന മൊബൈല്‍ പാടി, 

`കൃഷ്‌ണാ നീ ബേഗനേ ബാരോ.....`

പണ്ടേ കണക്കുമായി ഞാനത്ര രസത്തിലല്ല, അതുകൊണ്ടു കൃത്യം കണക്കുകൂട്ടുന്ന സമയത്ത്‌ എന്തെങ്കിലും പാര വന്നു വീഴും. ആ ഒരു കലിപ്പോടെയാണ്‌ ഞാന്‍ ഫോണ്‍ കൈകൊണ്ടെടുത്തത്‌. വളരെ വേണ്ടപ്പെട്ടതല്ലാത്തൊരു സുഹൃത്താണ്‌.ഒരു ജേര്‍ണലിസ്‌റ്റ്‌ ഒരിക്കലും ഫോണ്‍ എടുക്കാതിരിക്കരുതെന്നു ജോ സര്‍ ക്‌ളാസില്‍ പഠിപ്പിച്ച ഓര്‍മ്മയില്‍ ഫോണ്‍ എടുത്തു. ആസ്‌ബസ്‌റ്റോസില്‍ കല്ലു വാരിയെറിഞ്ഞതു പോലൊരു ശബ്‌ദം, `ഹാപ്പി വാലന്‍റ്റൈന്‍സ്‌ ഡേ`. അവന്റെ ഒരു വാലന്‍റ്റൈന്‍സ്‌ ഡേ എന്നാണാദ്യം നാവില്‍ വന്നത്‌. പിന്നെ ജിഹ്വയെ നിയന്ത്രിച്ചു വിനയാന്വിതയായി പറഞ്ഞു,
`ഇതിലൊന്നും വല്യകാര്യമില്ല കുട്ടീ, അമ്മമാര്‍ക്ക്‌ ഒരു ദിവസം, അദ്ധ്യാപകര്‍ക്ക്‌ ഒരു ദിവസം, ഫ്രണ്ട്‌ഷിപ്പ്‌ ഡേ ഇതൊക്കെ എന്തിനാ? ഇവരെ ഓര്‍ക്കാന്‍ പ്രത്യേകം ഒരു ദിവസം വേണോ? അതു പോലെ പ്രണയവും എപ്പോഴും മനസിലുള്ളതല്ലേ അത്‌ ഒരു ദിവസത്തെ കാര്യമല്ലല്ലോ?`

സീന്‍ 1 ഃ 

സമയം 12 മണി, വേറെ പണിയൊന്നുമില്ലാത്തതുകൊണ്ട്‌ ടി വി കണ്ടിരുന്നു. ടിവിയില്‍ മുഴുവന്‍ വാലന്‍റ്റൈന്‍സ്‌ ഡേ ബഹളം. പൊടിഡപ്പിയുടെ അത്രയുള്ള പിള്ളേര്‍ പോലും ഗിഫ്‌റ്റ്‌ വാങ്ങാന്‍ ഓടുന്നു. അപ്പോള്‍ ഒരു ചിന്ത എനിക്കും ഒരാള്‍ക്കു ഗിഫ്‌റ്റ്‌ കൊടുക്കണം. കൊടുക്കാനുള്ള ആളിനെ നേരത്തെ കണ്ടുവച്ചിരിക്കുന്നതു കൊണ്ടു ആ ബുദ്ധിമുട്ടില്ല. ഒരുഗ്രന്‍ പ്രേമലേഖനം എഴുതി സമ്മാനിക്കാമെന്നു കരുതി. അതാകുമ്പോള്‍ കാശു ചിലവുമില്ല. 

സീന്‍ 2 ഃ

സമയം 12.35 പ്രേമലേഖനം എങ്ങെനെ എഴുതണമെന്ന കണ്‍ഫ്യൂഷന്‍, സംബോധനയാണ്‌ പ്രശ്‌നം. ഇതു വരെ `എടാ` എന്നേ വിളിച്ചിട്ടുള്ളൂ. പക്ഷേ ഒരു പ്രേമലേഖനം എങ്ങനെ `എടാ` എന്നു വിളിച്ചു തുടങ്ങും, പിന്നെ സംബോധിക്കണ്ടാന്നു വച്ചു. 

`അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്റെ കരലാളനത്തിന്റെ മധുരസ്‌പര്‍ശം`


എന്നു പേപ്പെറില്‍ വൃത്തിയായി എഴുതി. പിന്നെ ഓര്‍ത്തു വേണ്ട ആദ്യം തന്നെ മോഷണവസ്‌തു നല്‌കണ്ട, അതു വെട്ടിക്കളഞ്ഞു.


സീന്‍ 3 ഃ 


സമയം 2, പേപ്പര്‍ ഇപ്പോഴും ശൂന്യം. ഫോണ്‍ ബെല്ലടിക്കുന്നു,

`എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ..`

ഫോണില്‍ ഒരു സ്‌ത്രീ നാമം തെളിഞ്ഞു വന്നു. മൊബൈലിലെ പേരും എന്റെ മുഖത്തു വിടരുന്ന ഭാവവും കൂട്ടിവായിച്ചാല്‍ ഞാന്‍ ലെസ്‌ബിയനാണെന്നു കാണുന്നവര്‍ സംശയിച്ചാല്‍ തെറ്റില്ലെന്ന്‌ എനിക്ക്‌ വരെ തോന്നിയിട്ടുണ്ട്‌.


`ഡാ`
`എന്താഡാ`
`ഊണു കഴിച്ചോ?`
`ഉം..നീയോ?`
`ഉം..ഞാനും`
`എന്താ കറി?`
`അയലമീന്‍ കറി`
`ഓഹ്‌! സെയിം പിഞ്ച്‌ ഞാനും അയലമീന്‍ കറി`
`ഒ കെ ഡാ പിന്നെ വിളിക്കാം`
`സീ യൂ ഡാ`


സീന്‍ 3 ഃ 


സമയം 4 മണി

എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ..


`ഡാ ഞാനല്‌പം തിരക്കിലാ ഒരാളെ ഇന്റര്‍വ്യു ചെയ്യാന്‍ പോകുന്നു`
`ഒ കെ ഡാ ഞാന്‍ പിന്നെ വിളിക്കാം`
`സീ യൂ ഡാ`


സീന്‍ 4 ഃ  


സമയം 6 മണി
ഇക്കുറി ഫോണ്‍ ഇവിടുന്നങ്ങോട്ട്‌
`ഡാ ഒരു മീറ്റിങ്ങിലാ പിന്നെ വിളിക്കാം`
`ഒ കെ ഡാ`


സീന്‍ 5 ഃ 


 സമയം 8 മണി

എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ...


`ഡാ ഞാന്‍ എഴുതുവാ, രാത്രി ഫ്രീ ആകുമ്പോള്‍ ഒരു മിസ്‌ കോള്‍ തരൂ, ഞാന്‍ ഓണ്‍ലൈനില്‍ വരാം`


സീന്‍ 6 ഃ
 


സമയം രാത്രി 11 മണി

എന്തു പറഞ്ഞാലും നീ എന്റെതല്ലേ വാവേ...


ഫോണ്‍ മൂന്നു വട്ടം കട്ടിലില്‍ കിടന്നു പാടി, ഒടുവില്‍ ശബ്‌ദം നിലച്ചു. എന്നിട്ടും അതിനടുത്തു കിടന്നുറങ്ങിയ ആള്‍ അതറിഞ്ഞില്ല.


സീന്‍ 7 ഃ 


സമയം രാത്രി 3 മണി

ഉറക്കത്തില്‍ നിന്നു ഞെട്ടിയുണര്‍ന്നു ഫോണെടുത്തു സമയം നോക്കിയ ഞാന്‍ കണ്ടത്‌ മൂന്ന്‌ മിസ്‌കോളും ഒരു മെസേജും.


മെസേജ്‌ ഇങ്ങനെ....


`നീ ഉറങ്ങി അല്ലേ? ഞാനും ഉറങ്ങാന്‍ പോകുന്നു. നാളെ വിളിക്കാം. നിനക്കു ജോലിത്തിരക്കുണ്ടല്ലേ? എനിക്കും! പിന്നെ കാണാം ബൈ`


എന്റെ മേശപ്പുറത്തപ്പോഴും എഴുതാത്ത ഒരു പ്രണയലേഖനം ഉറങ്ങിക്കിടപ്പുണ്ടായിരുന്നു.

വാല്‍കഷ്‌ണം ഃ എനിക്കൊരു സംശയം ഇതു പ്രണയമാണോ? അതോ ഇതാണോ പ്രണയം......?

Sunday, January 2, 2011

വെറുതെ കിട്ടിയ ദൈവം


പോലീസ് സ്റെഷന്റെ തണുത്ത തറയില്‍ നിറം മങ്ങിയ ചുവരില്‍ ചാരി ഇരുന്ന വൃന്ദയുടെ ശരീരം ചെറുതായ് വിറക്കുന്നുണ്ടായിരുന്നു. തിരക്കിട്ട് എഴുതുന്നതിനിടയില്‍ തന്നെ പാളി നോക്കുന്ന വനിതാ പോലീസിന്റെ മുഖത്തെ വികാരം അതിശയമോ അതോ പരിഹാസമോ?
വൃന്ദക്കു തിരിച്ചറിയാനായില്ല.

കുറുക്കന്‍ കണ്ണുകളുള്ള ഒരു പോലീസുകാരന്‍ തറപ്പിച്ചു നോക്കിയപ്പോള്‍ വൃന്ദ ചുരിദാറിന്റെ ഷാള്‍ വലിച്ചു നേരെയിട്ടു. അയാളുടെ ടൈ തേച്ചു കറുപ്പിച്ച തല ചുളിവുള്ള മുഖത്തോട് യോജിക്കുന്നിലെന്നു അവള്‍ക്ക് തോന്നി.

കസേരയിലിരുന്ന സ്ത്രീയുടെ മടിയില്‍ നിന്നും പൊടി പിടിച്ച ഫയലുകള്‍ അടുക്കി വച്ചിരുന്ന മേശപ്പുറത്തേക്ക് വലിഞ്ഞു കേറാന്‍ ശ്രമിച്ചു കൊണ്ട് വൃന്ദയെ നോക്കി ചിരിച്ച ഗാതുവിനെ അവര്‍ വലിച്ചു മടിയിലേക്കിട്ടു.ഗാതു ചിണുങ്ങാന്‍ തുടങ്ങിയപ്പോള്‍ ആ സ്ത്രീ അവളുടെ തുടയില്‍ നുള്ളി. ആ വേദന അനുഭവപ്പെട്ടത് തന്റെ ഹൃദയതിലാണെന്ന് വൃന്ദക്കു തോന്നി.
ഊര്ജസ്വലതയോടെ പടിക്കെട്ടുകള്‍ ഓടി കയറി വന്ന കറുത്ത മെലിഞ്ഞസ്ത്രീ എസ് ഐ ആണെന്ന് അവരുടെ തോളിലെ നക്ഷത്രങ്ങള്‍ സൂചിപ്പിച്ചു. പക്ഷേ എന്ത് കൊണ്ടോ വൃന്ദക്കു എഴുന്നേല്‍ക്കാന്‍ തോന്നിയില്ല. എങ്കിലും അവരുടെ മുഖത്ത് ദയയുടെ നേര്‍ത്ത പ്രകാശം മിന്നി മറയുന്നുണ്ടായിരുന്നു കണ്ടാല്‍ കുടുംബത്തില്‍ പിറന്നതാണെന്ന് തോന്നും കൈലിരിപ്പ് കണ്ടില്ലേ മാഡം , എന്നാരോ ഈര്‍ഷ്യയോടെ പറഞ്ഞപ്പോളും അവരുടെ മിഴികള്‍ ശ്രദ്ധാപൂര്‍വ്വം തന്നിലാണെന്നു അവ്യെക്തമായ് വൃന്ദ കണ്ടു. എസ് ഐ മേശക്കരികില്‍ എത്തിയപ്പോള്‍ മടിയിലിരുന്ന കുഞ്ഞുമായ് ആ സ്ത്രീ ഭവ്യതയോടെ തട്ടിപിടഞ്ഞു എഴുന്നേറ്റു . ആ സ്ത്രീയുടെ മൊഴി ഒരു പോലീസുകാരി ഉറക്കെ വായിച്ചപ്പോള്‍ ആണ് തനിക്ക് ചാര്‍ത്തി കിട്ടിയ വിശേഷണങ്ങളുടെയും കുറ്റങ്ങളുടെയും തീവ്രത വൃന്ദക്കു മനസിലായത്. 'പൊതുസ്ഥലത്ത് വച്ചു കുഞ്ഞിനെ തട്ടി എടുക്കാന്‍ ശ്രമിച്ചവള്‍' മള്‍ട്ടിപ്പിള്‍ ചോയിസ് ഉത്തരങ്ങളെ നോക്കി പകച്ചു നില്‍ക്കുന്ന കുട്ടിയെ പോലെ വൃന്ദ ഇരുന്നു. കുഞ്ഞിന്റെ പേരെന്തന്നു വാത്സല്യത്തോടെ ചോദിച്ച എസ് ഐയോട് ആ സ്ത്രീ സന്തോഷത്തോടെ പറഞ്ഞു,

'മിട്ടി ജോസഫ്'

അല്ല, അല്ല; വൃന്ദയുടെ മനസ് വിലപിച്ചു. ആ മോള്‍ക്ക്‌ ആ പേര് ചേരില്ല ഒറ്റ നോട്ടത്തില്‍ തന്നെ തന്റെ മനസ്സില്‍ വന്നൊരു പേരുണ്ട്, 'ഗാതു ' അവള്‍ക്ക് അത് മതി.

അമ്മാവന്മാരോടൊപ്പം പടി കടന്നു വന്ന അമ്മയെ കണ്ടപ്പോള്‍ തെറ്റ് ചെയ്ത കുടിയേ പോലെ വൃന്ദ പരുങ്ങി. സൂര്യനും ചന്ദ്രനും പിന്നെ ഞാനും എന്ന്‌ ഭാവമുള്ള കൊച്ചുമാമന്റെ മുഖം കടന്നല്‍ കുത്തിയത് പോലെ വീര്‍ത്തിരിക്കുന്നു. അവള്‍ ആര്‍ക്കും മുഖം കൊടുക്കാതെ കുനിഞ്ഞിരുന്നു.
താന്‍ ജനിച്ചത്‌ മുതലുള്ള കാര്യങ്ങള്‍ എസ് ഐയോട് എണ്ണി പെറുക്കി അമ്മ കരയുന്നത് കേട്ടപ്പോള്‍ വൃന്ദക്കു ലോകത്തോട്‌ മുഴുവന്‍ പക തോന്നിപത്തുവയസുകാരി പാവയെ ആവശ്യപ്പെടുന്ന ലാഘവത്തോടെ ഒരു കുഞ്ഞു വേണമെന്ന് മകള്‍ പറഞ്ഞുവെന്നു അമ്മ കരഞ്ഞു പറഞ്ഞപ്പോള്‍ എസ് ഐ വൃന്ദയെ അതിശയത്തില്‍ നോക്കി.
ഇടക്കെപ്പോഴോ കേട്ട 'ഇവള്‍ക്ക് മാനസികപ്രശ്നമുണ്ട്' എന്ന ശബ്ദം വല്യമാമന്റെ ആണെന്നവള്‍ തിരിച്ചറിഞ്ഞു. അവള്‍ മുഖമുയര്‍ത്തി നോക്കി. ദേഷ്യം വരുമ്പോള്‍ വല്യമാമന്റെ മീശ വിറക്കുന്നത്‌ കാണാന്‍ നല്ല രസമാണ്. ബലം പിടിച്ചിരുന്ന കൊച്ചുമാമനോട് അവളുടെ കുറ്റകൃത്യത്തിന്റെ തീവ്രത പോലീസുകാര്‍ വിനയപൂര്‍വ്വം ധരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ വൃന്ദക്കു ചിരി പൊട്ടി. ഇതൊക്കെ മാമന്റെ ജാടയല്ലേ ഒന്നും മനസിലായ് കാണിലെന്നു അവരോടു പറയണമെന്നു അവള്‍ക്ക് തോന്നി.




കല്യാണം എന്ന പ്രക്രിയയില്‍ ആകെ കാണുന്ന ലാഭം കുഞ്ഞാന്നെന്നും എന്നാല്‍ ആ ഒരു ലാഭത്തിനു വേണ്ടി ഒരു ലൈഫ് ലോങ്ങ്‌ ബാധ്യത സ്വീകരിക്കാന്‍ തയാറല്ല എന്ന തന്റെ പോളിസി അമ്മ അനാവരണം ചെയ്തപ്പോള്‍ എസ് ഐ അസ്വസ്ഥതയോടെ നെറ്റി തടവുന്നത് വൃന്ദ കണ്ടു. അത് തന്റെ വൈരൂപ്യമുള്ള ശരീരത്തോടുള്ള കോമ്പ്ലെക്സ് കൊണ്ടാണെന്ന് ആര്‍ക്കും അറിയില്ല എന്നവള്‍ ആശ്വാസത്തോടെ ഓര്‍ത്തു.
അത് പോലെ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ നടത്തിയ അന്വേക്ഷണങ്ങള്‍ അമ്മ പിന്നെയും അക്കമിട്ടു നിരത്തിയപ്പോള്‍ വല്ലാത്തൊരു വീര്‍പ്പുമുട്ടല്‍ ആ കെട്ടിടമാകെ നിറഞ്ഞു നില്‍ക്കുന്നത് പോലെ വൃന്ദക്കു അനുഭവപ്പെട്ടു. അമ്മക്കരികിലായ് കസേരയിലിരിക്കുന്ന സ്ത്രീ ഗാതുവിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു. എല്ലാ അമ്മമാര്‍ക്കും തങ്ങളുടെ മക്കള്‍ വെറുതെ കിട്ടിയ ദൈവങ്ങളാണെന്ന് വൃന്ദ ഓര്‍ത്തു.

ടെക്സ്റ്റില്‍ ഷോപിലെ നിലത്തു ഒറ്റക്കിരുന്നു കരഞ്ഞ കുഞ്ഞിന്റെ കരച്ചില്‍ ശിശു രോദനം ഈശ്വരവിലാപമാന്നെന്ന ഓര്‍മയില്‍ വാരിയെടുത്ത് തലോലിച്ചതും അത് കണ്ടു കൈയില്‍ സാരി പാക്കറ്റുമായി വന്ന സ്ത്രീ നിലവിളിച്ചതും ഓടി കൂടിയ ആളുകള്‍ക്കിടയില്‍ സംസാരിക്കനാകാതെ നിന്നതും കാക്കിയുടുപ്പിട്ട മാര്ധവമില്ലാത്ത കൈകളും തലച്ചോറിലൂടെ മിന്നി മാഞ്ഞു പോയ്‌.

ഇതിനിടയില്‍ വെറുതെ കിട്ടിയ കുഞ്ഞിനെ ഗാതു എന്ന്‌ പേരിട്ടു എടുത്തു വീട്ടിലേക്കു കൊണ്ട് വരാന്‍ ആഗ്രഹിച്ച കാര്യം വൃന്ദ ബോധപൂര്‍വം മറക്കാന്‍ ശ്രമിച്ചു.
മാനസികരോഗി എന്ന ലേബല്‍ നല്‍കി പോലിസ് സ്റെഷനില്‍ നിന്നു രക്ഷപെടുത്തി അമ്മാവന്മാര്‍ വൃന്ദയെ പിടിച്ചെഴുന്നെല്‍പ്പിച്ചു .

ശാപവാക്കുകള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും ഇടയിലൂടെ നടന്നു നീങ്ങവേ വൃന്ദ ഒരു നിമിഷം തിരിഞ്ഞു നോക്കി. ആ സ്ത്രീയുടെ മടിയിലിരുന്നു ഗാതു അവളെ നോക്കി പുഞ്ചിരിച്ചു. ഒപ്പം മേശപ്പുറത്തെ ചിത്രത്തിലെ കൃഷ്ണനും.
അതേ, ദൈവങ്ങള്‍ക്ക് എപ്പോഴും ചിരിക്കാനല്ലേ അറിയൂ...


സമര്‍പ്പണം: എന്റെതായിരുന്നെങ്കില്‍ എന്ന്‌ ഞാന്‍ മോഹിച്ച എല്ലാ കുഞ്ഞുങ്ങള്‍ക്കും.....വരുമെന്ന് എന്നെ മോഹിപ്പിക്കുന്ന ഞാന്‍ കാത്തിരിക്കുന്ന എന്‍റെ (അല്ല ഞങ്ങളുടെ ) മകള്‍ക്ക്.....

Thursday, December 2, 2010

കൃഷ്ണേന്ദു ഇങ്ങനെയാണ്......


ഞാനിപ്പോള്‍ ഇങ്ങനെ ഒരു കത്തെഴുതാന്‍ എന്താ കാരണമെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. ഒരു പക്ഷേ ഞാനിപ്പോള്‍ അനുഭവിക്കുന്ന മാനസികവ്യഥ നിങ്ങള്‍ക്ക് തമാശയായി തോന്നുന്നത് കൊണ്ടാവാം അത്. എനിക്ക് വട്ടാണെന്ന് ഓര്‍ത്ത് നിങ്ങള്‍ ചിരിക്കുകയാണോ? അല്ല.....


കൃഷ്‌ണേന്ദു ഇങ്ങനെയാണ്.


ഈ ഒരു അവസരത്തില്‍ കത്തെഴുതാന്‍ ഇരിക്കുമ്പോള്‍ എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകം എഴുതേണ്ടതാണ്. പക്ഷേ ജന്മനാല്‍ കിട്ടിയ മടി എന്നെ അതില്‍ നിന്ന് വിലക്കുകയാണ്. എന്നെ മാത്രം സ്വപ്നം കണ്ടുറങ്ങുന്ന ഭര്‍ത്താവിനേയും അദ്ദേഹത്തിന്റെ തനിസ്വരൂപമായ മൂത്തമകളെയും എന്റെ വാശിയും ദേഷ്യവും അപ്പാടെ പകര്‍ത്തിവച്ച ഇളയമകനെയും ബുദ്ധിമുട്ടിക്കാതെ അവര്‍ക്കരികിലിരുന്ന് ഒരു മെഴുകുതിരിയുടെ പ്രകാശത്തിലാണ് ഞാനിത് എഴുതുന്നത്.


എങ്ങനെ തുടങ്ങണമെന്നറിയാതെ കുറേ നേരം ഉരുകിയൊലിക്കുന്ന മെഴുകില്‍ തൊട്ട് കളിച്ചുകൊണ്ടിരുന്നു. എന്റെ സുഹൃത്തുക്കള്‍ക്കും ശത്രുക്കള്‍ക്കും എന്നാണ് സംബോധന ചെയ്യാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഇപ്പോള്‍ ശത്രുക്കള്‍ എന്ന പ്രയോഗത്തിന്റെ തീവ്രത നഷ്ടപ്പെട്ടിരിക്കുകയാണെന്ന് തോന്നി. അതു കൊണ്ട് എന്റെ സുഹൃത്തുക്കള്‍ക്ക്...എന്നു മാത്രമാക്കാന്നു കരുതി.

അതില്‍ എല്ലാരും പെടുമല്ലോ?എനിക്കപ്പോള്‍ സമയമാം രഥത്തില്‍... എന്ന പാട്ട് കേള്‍ക്കണമെന്ന് തോന്നിയെങ്കിലും ഉറങ്ങിക്കിടക്കുന്ന എന്റെ മൂന്നു വാവകളെ ഓര്‍ത്ത് ഞാന്‍ ആ മോഹം വേണ്ടാന്നു വച്ചു.


ഇടയ്‌ക്കെപ്പോഴോ ഉറക്കത്തില്‍ കിടക്കയില്‍ എന്നെ പരതിയ ഭര്‍ത്താവിന്റെ കൈകള്‍ക്കിടയില്‍ ഞാന്‍ തലയിണ വച്ചപ്പോള്‍ എന്തു കൊണ്ടോ എന്റെ മനസ് ആര്‍ദ്രമായില്ല. മോനുണര്‍ന്നു ചിണുങ്ങാന്‍ തുടങ്ങിയപ്പോള്‍ അറിയാതെ എന്റെ കൈകള്‍ നൈറ്റിയുടെ ഹുക്ക് അഴിച്ചെങ്കിലും പെട്ടെന്ന് ബോധോദയം വന്നതു പോലെ ഞാന്‍ പാല്‍ക്കുപ്പിയെടുത്ത് ആ ഇളം ചുണ്ടുകള്‍ക്കിടയില്‍ തിരുകിവച്ചു. ചൂടും രുചിയും നഷ്ടപ്പെട്ടത് ഉറക്കത്തിലായത് കൊണ്ടാവാം അവന്‍ അറിഞ്ഞില്ല.


നിങ്ങള്‍ക്കിപ്പോള്‍ അതിശയം തോന്നുന്നില്ലേ കൃഷ്‌ണേന്ദു എന്തേ ഇങ്ങനെയാവാനെന്ന്?


സമയം കടന്നു പോകുന്നു. എന്തൊക്കെയോ പറയാനുണ്ട്. പണ്ടേ എനിക്കു വലിച്ചു നീട്ടി എഴുതുന്നത് ഇഷ്ടമല്ല. ആറ്റിക്കുറുക്കി എഴുതി റാങ്ക് വാങ്ങിയ സര്‍ട്ടിഫിക്കറ്റ് അലമാരക്കുള്ളില്‍ ഭദ്ര്മായി ഇരിപ്പുണ്ടാവുമെന്ന് ഞാനോര്‍ത്തു. ഡിഗ്രിക്‌ളാസില്‍ എന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഞാന്‍ വാങ്ങിയ മാര്‍ക്ക് ഇതു വരെ ആരും തിരുത്തിയിട്ടില്ലെന്ന് ഞാനെപ്പോഴും അഹങ്കാരത്തോടെ ഓര്‍ക്കാറുണ്ട്.


എങ്കിലും ഞാനൊന്നുമായില്ല, എനിക്കു പിമ്പേ കടന്നു വന്നവര്‍ക്കു വഴിമാറി ഞാന്‍ ഓരത്ത് കിട്ടാത്തതെന്തിനോ വേണ്ടി കാത്തിരുന്നു.


കിട്ടാത്തതൊന്നും നമുക്കുള്ളതല്ലെന്ന് ഭഗവത് ഗീത വായിച്ച് മനപ്പാഠമാക്കിയെങ്കിലും പലപ്പോഴും ആ വാക്കുകള്‍ക്ക് മുന്നില്‍ മനസ് പിണങ്ങി നിന്നു. ചുമരില്‍ തറച്ചിരുന്ന ഗീതോപദേശ രൂപത്തില്‍ ചമ്മട്ടിയും പിടിച്ചിരുന്ന കൃഷ്ണന്‍ ഇടയ്ക്ക് കണ്ണുരുട്ടി കാണിച്ചതൊക്കെ കണ്ടില്ലെന്ന് നടിച്ചു.


ഗ്രാനൈറ്റ് പതിച്ച വെറും നിലത്ത് കറങ്ങുന്ന ഫാനിനെ നോക്കി കിടന്നപ്പോള്‍ കടന്നു വന്ന വഴിത്താരകളുടെ അവ്യക്തമായ രേഖാചിത്രം മനസിലൂടെ കടന്നു പോയി. സ്‌കൂള്‍, കോളേജ്, സുഹൃത്തുക്കള്‍, നാട് ഒക്കെ ഒന്നുകൂടി കാണണമെന്ന് തോന്നിയപ്പോള്‍ അവയുടെയൊന്നും പടം എടുത്തു സൂക്ഷിക്കാത്തതില്‍ ആദ്യമായി ഇച്ഛാഭംഗം തോന്നി.


ചുമര്‍കേ്‌ളാക്കിലെ കിളി നാല് പ്രാവശ്യം ചിലച്ചപ്പോള്‍ ഞാന്‍ പരിഭ്രാന്തിയോടെ ചാടിയെഴുന്നേറ്റു. കൈയില്‍ കിട്ടിയ ഗുളികകള്‍ എണ്ണം പോലും നോക്കാതെ വാരി വിഴുങ്ങി വെള്ളം കുടിച്ചിട്ട് ഈ ലോകത്തെ എന്റെ ഏക സമ്പാദ്യങ്ങളായ മൂന്ന് പേരുടെ അടുക്കല്‍


ചെന്നു കിടന്നപ്പോള്‍ മേശപ്പുറത്ത് അപൂര്‍ണ്ണമായ കത്ത് കണ്ടു. പക്ഷേ അപ്പോള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത വിധം എന്റെ വിരലുകള്‍ തളര്‍ന്നു കഴിഞ്ഞിരുന്നു.


ഇപ്പോള്‍ എന്തേ ഇങ്ങനെ ചിന്തിക്കാനെന്ന് നിങ്ങള്‍ ചോദിക്കരുത്.


എനിക്കതിന് ഒരുത്തരമേയുള്ളൂ;


കൃഷ്‌ണേന്ദു ഇങ്ങനെയാണ്്......