Thursday, June 3, 2010

ഓരോ കഥക്ക് പിന്നിലും....


കറുത്ത ബാഗും തൂക്കി ഇടവഴിയിലൂടെ ഞാന്‍ നടന്നു.രണ്ടായി പിന്നിയിട്ട മുടി മുമ്പില്‍ നിന്നു പിന്നിലേക്കു ഞാന്‍ എടുത്തിട്ടു.അകലെയായി വീട് കണ്മുമ്പില്‍ തെളിഞ്ഞപ്പോഴാണ്‌ ഞാനത് കണ്ടത് വീടിനു മുന്പില്‍ ഒരാള്‍ക്കൂട്ടം എന്റെ കാലുകള്‍ക്കു വേഗമേറി.മുറ്റത്ത്‌ നില്‍ക്കുന്നവരാരും എന്നെ ശ്രദ്ധിക്കുന്നില്ല അവര്‍ക്കിടയിലൂടെ ഞാന്‍ വീടിനുള്ളിലേക്ക് നടന്നു.പതിവു പോലെ അച്ഛന്‍ ചാരുകസേരയില്‍ ഇരിക്കുന്നു.കറുത്ത ഫ്രെയിമുള്ള കണ്ണടക്കുള്ളില്‍ ഉരുണ്ട നീര്‍മുത്തുകള്‍ അങ്ങനെ ഒരു മുഖഭാവം അച്ഛനില്‍ ഞാനാദ്യം കാണുകയായിരുന്നു.ചാരുകസേരയുടെ കൈലിരുന്നു ഞാന്‍ അച്ഛനെ തൊട്ടു എന്തോ അച്ഛനതരിഞ്ഞില്ല.എനിക്കെന്തോ വല്ലാത്ത ദേഷ്യം വന്നു.ഞാനെന്റെ മുറിയിലേക്ക് നടന്നു കട്ടിലിലേക്ക് ബാഗ്‌ വലിച്ചെറിഞ്ഞു .ദേഷ്യം അടങ്ങിയപ്പോള്‍ ബാഗ്‌ കൈലെടുത്തു തൊട്ടു കണ്ണില്‍ വച്ചു.അപ്പോഴാണ് ഞാനത് കണ്ടത് എന്റെ അലമാര ആരോ തുറന്നിരിക്കുന്നു ഉടുപ്പുകളെല്ലാം വലിച്ചു വാരി നിലത്തിട്ടിരിക്കുന്നു. അടുക്കി വയ്ക്കാം എന്നോര്‍ത്ത് എഴുനെട്ടപ്പോഴാണ് വിഷ്ണുവിന്റെ തേങ്ങി കരച്ചില്‍ കേട്ടത്.അതിലെന്തോ പ്രത്യേകത ഉണ്ടെന്നു എനിക്ക് തോന്നി.പല്ലാംകുഴി കളിച്ചു തോല്‍ക്കുമ്പോഴും വഴക്കുണ്ടാക്കുമ്പോഴും അവന്‍ കരയുന്നത് ഇങ്ങനെ അല്ല.അച്ഛന്‍ ഉണ്ടെങ്കില്‍ അവന്‍ ഉച്ചത്തില്‍ കരയാറില്ല.അച്ഛന്‍ കണ്ടാല്‍ രണ്ടു പേരെയും അടിക്കും.ഞാന്‍ അമ്മയുടെ ഫോട്ടോക്ക് മുന്നില്‍ നിന്നു മാത്രമെ കരയാറ് ഉള്ളു .പുറത്തു വീണ്ടും എന്തൊക്കെയോ ബഹളം കേള്‍ക്കുന്നു .ഞാന്‍ മുറിക്കു പുറത്തേക്ക് നടന്നു.
അച്ഛന്‍ പതിവായി കാണാറുള്ള ചാനലിലെ ചേച്ചി അച്ഛനോടെന്തോ ചോദിക്കുന്നു.അച്ഛന്‍ തിരിച്ചൊന്നും പറയുന്നില്ല .
അച്ഛന്‍ പഠിപ്പിക്കുന്ന ചേട്ടന്മാര്‍ മുറ്റത്ത്‌ നില്ക്കുന്നു.അച്ഛന്‍ എന്തെ അവരെ ശ്രദ്ധിക്കുന്നില്ല. എപ്പോഴും ചിരിച്ചു മാത്രം കണ്ടിട്ടുള്ള ശ്യാം ചേട്ടന്റെ മുഖത്തും വല്ലാത്ത വിഷമം .ശ്യാം ചേട്ടന്‍ ഇന്നലെ കൊണ്ടു തന്ന ചിപ്സിന്റെ പാക്കറ്റ് പൊട്ടിക്കാതെ അടുക്കളയില്‍ ഇരിക്കുന്ന കാര്യം അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്‌.ഞാന്‍ എടുത്തുകൊടുത്തിലെങ്കില്‍ വിഷ്ണു ഒന്നും കഴിക്കില്ല ഞാന്‍ മരിച്ചു പോയാല്‍ നിനക്കു കഴിക്കാന്‍ ആരെടുത്തു തരുമെന്നു ഞാനവനോട് ചോദിച്ചിട്ടുണ്ട്.അപ്പോള്‍ വേറെ ഒരു ചേച്ചിയെ വാങ്ങുമെന്ന് അവന്‍ പറയാറുണ്ട്.അത് കേട്ടു അച്ഛന്‍ ഞങ്ങളെ ഒരുപാടു വഴക്ക് പറഞ്ഞു.അല്ലെങ്ങിലും മരണത്തെ കുറിച്ചു ഒന്നും കേള്‍ക്കാന്‍ അച്ചനിഷ്ടമില്ല.ഓരോ ജീവിതവും ഓരോ കഥ പോലെയാണെന്ന് അന്ന് അച്ഛന്‍ പറഞ്ഞു.ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന എനിക്കും നാലാം ക്ലാസ്സില്‍ പഠിക്കുന്ന വിഷ്ണുവിനും അതൊന്നും മനസിലായി കൂടിയില്ല.പക്ഷെ,ഇനി അച്ഛനെ വിഷമിപ്പിക്കുന്ന മരനെത്തെ കുറിച്ചു ഒന്നും പറയില്ലെന്ന് ഞാനും വിഷ്ണുവും അന്ന് വിളക്കില്‍ തൊട്ടു സത്യം ചെയ്തു.
മുറ്റത്ത്‌ ഏതോ വണ്ടിയുടെ ശബ്ദം .വീടും പരിസരവും പെട്ടെന്ന് നിശബ്ദമായത് പോലെ.ഞാന്‍ പെട്ടന്ന് മുറ്റത്തേക്ക്‌ നടന്നു.ആംബുലന്‍സില്‍ നിന്നും ഒരു വെളുത്ത പൊതിക്കെട്ട് എടുക്കുന്നത് ഞാന്‍ കണ്ടു.അച്ഛന്‍ കസേരയില്‍ കണ്ണടച്ചിരിക്കുന്നു.വിഷ്ണു ഓടി വന്നു അച്ഛന്റെ കാല്ക്കലിരുന്നു.
അച്ഛന്‍ കഴിഞ്ഞ ഓണത്തിന് വാങ്ങി തന്ന എന്റെ മാല ഒരു പോലീസ് മാമന്‍ അച്ഛന്റെ നേര്‍ക്ക്‌ നീട്ടുന്നത് അപ്പോഴാണ് ഞാന്‍ കണ്ടത്.അച്ഛന്‍ അത് വാങ്ങിയില്ല.രാവിലെ അപ്പുറത്തെ വീടിലെ ജിത്തുവിന്റെ അച്ഛന്‍ എന്റെ കഴുത്തില്‍ നിന്നും ഊരിയെടുത്ത മാലയല്ലേ അത്? എന്നാലും ജിത്തുവിന്റെ അച്ഛന്‍ എന്നോട്........അതൊക്കെ ഓര്‍ത്തപ്പോള്‍ എനിക്കെന്തോ ശ്വാസം മുട്ടുനത് പോലെ തോന്നി.
പിന്നീട് അതൊന്നും ഓര്‍ക്കാതെ ഞാന്‍ അടുക്കളയിലേക്കു നടന്നു.രാത്രി ദോശക്കു മുളക് ചട്ണി ഉണ്ടാക്കാന്‍...........

3 comments:

Praveen Raveendran said...

enta itu??

നല്ലി . . . . . said...

ഒന്നും പറയാതെ തന്നെ സമൂഹത്തിലെ പല തെറ്റുകളേയും പറഞ്ഞു

ചക്രൂ said...

:(.............
anju u r talented