Thursday, April 29, 2010

തന്റെതല്ലാത്ത കാരണത്താല്‍........


കണ്ണാടിയില്‍ നോക്കി മുടി ചീകുമ്പോള്‍ ഞായറാഴ്ചയായിട്ടും ഓഫീസില്‍ പോകേണ്ടി വന്നതിന്റെ ആലസ്യം മുഖത്ത് നിറഞ്ഞു നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഷെല്‍ഫില്‍ പൊട്ടിനായി പരതുബോഴാണ് വരാന്തയിലിരുന്നു അമ്മ പത്രം വായിക്കുന്ന ശബ്ദം കേട്ടത്. "

തന്റെതല്ലാത്ത കാരണത്താല്‍ വിവാഹബന്ധം വേര്‍പെടുത്തിയ നായര്‍ യുവാവ്‌, 31 വയസ്, സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍."

അത് കേട്ടിലെന്നു ബോധപൂര്‍വം നടിച്ചു ഞാനെന്റെ ഐ ഡി കാര്‍ഡ് തിരഞ്ഞു. തിടുക്കത്തില്‍ പോകാനിരങ്ങിയപ്പോള്‍ നമുക്കിയാളെ ആലോചിച്ചാലോ എന്നമ്മ ചോദിച്ചു.

ബുദ്ധിയുള്ള ആളാണോ എന്ന് ഞാന്‍ തിരിച്ചു ചോദിച്ചപ്പോള്‍ അമ്മ എന്നെ ഒന്ന് തറപ്പിച്ചു നോക്കി. കൂടുതല്‍ സംസാരിപ്പിച്ചു അമ്മയെ ബുദ്ധിമുട്ടിപ്പിക്കാതെ ഞാന്‍ വേഗം പുറത്തേക്കിറങ്ങി. നടക്കുന്നതിനിടയില്‍ ഞാന്‍ ആലോചിച്ചത് തന്റെതല്ലാത്ത കാരണത്താല്‍ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥമായിരുന്നു. ഈ പരസ്യം ഇട്ട ആളുടെ ഭാര്യയും തന്റെതല്ലാത്ത കാരണം എന്നാവില്ലേ പറയുക. അപ്പോള്‍ ശരിക്കും കാരണം എന്തായിരിക്കും?

ഒരുപക്ഷെ അനീഷും വിവാഹപരസ്യം കൊടുത്താല്‍ ഇങ്ങനെ ആവില്ലേ വയ്ക്കുക. മനപ്പൂര്‍വം മറന്ന ചിലതൊക്കെ മനസിലേക്ക് കടന്നു വന്നു. പട്ടുപാവാടയും കുപ്പിവളകളും അണിഞ്ഞു നടന്ന പെണ്‍കുട്ടിയില്‍ നിന്ന് ഐ ടി കമ്പനിയില്‍ പഞ്ച് ചെയ്തു കയറുന്ന ഒരു പ്രൊഫഷണലിലേക്കുളള ദൂരം എത്രയായിരുന്നു? ഞാന്‍ ഓര്‍ത്തു.

ജീവിതം വഴിത്താരകളില്‍ എവിടെയോ നഷ്ട്ടപ്പെട്ടത്‌ ഞാന്‍ അറിഞ്ഞില്ല. കരയാന്‍ മറന്നിട്ടു വര്‍ഷങ്ങളായെന്ന് ഞാന്‍ അഭിമാനത്തോടെയാണ് ഓര്‍മിച്ചത്‌. വീണ്ടും ഒരിക്കല്‍ കൂടി താലി അണിയാന്‍ എല്ലാവരും നിര്‍ബന്ധിക്കുമ്പോള്‍ എന്റെ മനസിന്‌ യോജിക്കുന്ന ഒരാള്‍ വരട്ടെ എന്ന് പറഞ്ഞു ഒഴിയുന്നത് സത്യത്തില്‍ പേടിയായിട്ടാണ്.

വിവാഹത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മ വരുന്നത് ശരീരത്തിലെ മുറിവിന്റെ പാടുകളാണ്. പിന്നീടു കട്ടിലിന്റെ കാല്‍ക്കല്‍ കെട്ടിയിട്ടപ്പോള്‍ കരഞ്ഞു തീര്‍ത്ത രാത്രികളും. എന്റെ മകളുടെ ജീവിതം തകര്‍ന്നല്ലോ എന്നമ്മ വിഷമിക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കും കുറച്ചു നാളത്തെ ആ ജീവിതമാണ്‌ എന്നെ എല്ലാത്തിനെയും ലാഹവത്തോടെ കാണാന്‍ പഠിപ്പിച്ചത്, ചിരിക്കാന്‍ പഠിപ്പിച്ചത്, തമാശ പറയാന്‍ പഠിപ്പിച്ചത്. അനീഷിനോടുള്ള വാശിയാണ് എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചത്. അത് കൊണ്ട് തന്നെ അനീഷിനോട് ജീവിച്ച നാളുകള്‍ ഒരു നഷ്ടമായി എനിക്ക് തോന്നിയിട്ടില്ല. ഒരിക്കല്‍ പ്രണയിച്ചു പോയത് തെറ്റാണെന്നു തോന്നിയിട്ടില്ല, പക്ഷെ അത് അയാളെ ആയതില്‍ വിഷമമുണ്ട്.

ബാഗിനുളില്‍ നിന്ന് "കൃഷ്ണ നീ ബേഗനേ..." കേട്ടപ്പോള്‍ ചൂട് പിടിച്ച ചിന്തകള്‍ തെല്ല് തണുത്തു. ജ്യോതിയാണ് വിളിച്ചത്, അവളുടെ പ്രണയത്തെ എതിര്‍ത്ത് വീട്ടുകാര്‍ വേറെ കല്യാണം ഉറപ്പിചിരിക്കുന്നതിനെ പറ്റി വിഷമം പറയാനാണ് വിളിക്കുന്നത്‌. സ്വപ്‌നങ്ങള്‍ എപ്പോഴും സ്വപ്‌നങ്ങള്‍ ആയിരിക്കുന്നതാണ് നല്ലതെന്നും യാഥാര്‍ത്ഥ്യമായാല്‍ അതിന്റെ സൌന്ദര്യം നഷ്ട്ടപെടുമെന്നും അവളോട്‌ പറഞ്ഞു ഞാന്‍ ജ്യോതിയെ വൃഥാ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഫോണ്‍ ഓഫ്‌ ചെയ്തു ബാഗില്‍ ഇട്ടപ്പോള്‍, അകലെ നിന്ന് ബസ്‌ വരുന്നത് കണ്ടു.

ഓടി കയറി സീറ്റില്‍ ഇരുന്നപ്പോള്‍ വ്യെത്യസ്തമായ ഒരു റിംഗ് ടോണ്‍ കേട്ടു; " മംഗല്യം തന്തു നാ ദേന മമ ജീവന .......". ഞാന്‍ ഓര്‍ത്തു ഇപ്പോഴും അമ്മ പത്രത്തില്‍ തന്റെതല്ലാത്ത കാരണത്താല്‍ വിവാഹബന്ധം വേര്‍പെടുത്തിയ നായര്‍ യുവാക്കളെ തിരയുകയയിരിക്കാം.

9 comments:

anju minesh said...

കടപ്പാട് : താലിയുടെ ചിത്രം തന്നു സഹായിച്ച എന്റെ പ്രിയ സുഹൃത്ത്‌ മൃദുലക്ക്....

abhi said...

:)

Sidheek Thozhiyoor said...

സുതാര്യമെന്ന് ടാഗ് എങ്കിലും കാര്യങ്ങള്‍ അത്ര സുതാര്യമല്ലെന്നൊരു തോന്നല്‍..!

Yesodharan said...

കഥ വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിലെവിടെയോ ഒരു
കൊളുത്തിവലി....എനിക്കേറെ ഇഷ്ടമായി ....

Unknown said...

kaalavum samayavum murivukale maykkatte........

K V Madhu said...

benyamin paranjathu pole vidhium niyogavum thammilulla conflict.. avide jeevitham adiulayunnu...
nombarapeduthi katha. vayikkanum vyki.congrads

ചേച്ചിപ്പെണ്ണ്‍ said...

anju!!!!!!!!!!!!!!!

അന്ന്യൻ said...

“സ്വപ്നങ്ങൾ എപ്പോഴും സ്വപ്നങ്ങൾ ആയിരിക്കുന്നതാണ് നല്ലത് യാഥാർത്ഥ്യമായാൽ അതിന്റെ സൌന്ദര്യം നഷ്ട്ടപെടും“
ശരിയൊ? തെറ്റൊ?

മഹേഷ്‌ വിജയന്‍ said...

“സ്വപ്നങ്ങൾ എപ്പോഴും സ്വപ്നങ്ങൾ ആയിരിക്കുന്നതാണ് നല്ലത് യാഥാർത്ഥ്യമായാൽ അതിന്റെ സൌന്ദര്യം നഷ്ട്ടപെടും“

Answer: ശരി