Sunday, April 17, 2011

എന്തേ അമ്മമാരെല്ലാം ഒറ്റയ്ക്ക്...

m
ഈ ജഗത്തിന്റെ മാതാവും ധാതാവും പിതാമഹനും അറിയേണ്ട പവിത്രമായ പ്രണവവും ഋക്കും സാമവും യജുസും പ്രപ്യസ്ഥനവും ഭരണകര്താവും  പ്രഭുവും സാക്ഷിയും നിവാസവും ശരണവും സുഹൃത്തും ഉത്ഭവവും സ്ഥിതിയും നാശവും ലയസ്ഥാനവും  അവ്യയമായ ബീജവും ഞാനാണ്‌.

 എന്‍റെ കുഞ്ഞിന്......

ഞരമ്പ്‌ പിടഞ്ഞു നില്‍ക്കുന്ന കാല്‍പ്പാദം നീട്ടിവച്ചു ഞാന്‍ സിമെന്റ് ബെഞ്ചില്‍ ചാരി ഇരിക്കുകയാണ്. നെയില്‍ പോളിഷ് ഇട്ടു മനോഹരമായ സൂക്ഷിച്ച വെളുത്ത കാലുകളിലെ നീരും നീല ഞരമ്പും എന്നെ അല്പം ആലോസരപ്പെടുതുന്നുണ്ട്. ഗര്‍ഭം സ്പെഷ്യല്‍ ആയി കിട്ടിയ വെരികോസ് വെയിനും ലോ ബി പിയും  ചര്ദിയും   തെല്ലൊന്നുമല്ല എന്നെ ബുദ്ധിമുട്ടിക്കുന്നത്.
ഓഫീസിലെ ട്രെയിനിംഗ് ക്യാമ്പില്‍  നിര്‍ജീവമായി ജീവിക്കുന്ന  ഒരേ ഒരു വ്യെക്തി ഞാനായതില്‍ നിനക്ക് വിഷമമില്ലേ? ആരുടെ മനസിലും അനാവശ്യചിന്തകള്‍  തോന്നാതിരിക്കാനാവണം ക്യാമ്പ് ഒരു കന്യാസ്ത്രീ  മടത്തിലാണ് നടത്തുന്നത്. അനാവശ്യം പോയിട്ട് നേരേ ചിന്തിക്കാന്‍ പോലും ഇപ്പോള്‍ മനസ് അനുവദിക്കുന്നില്ല. കടലാസുപ്പൂക്കള്‍ വീണു കിടക്കുന്ന  വീഥിയിലൂടെ കൂട്ടുകാര്‍ നടക്കുന്നത് കാണുമ്പോള്‍ അസൂയ തോന്നുന്നു. 

വീര്‍ത്ത വയറിനുള്ളില്‍ ഒരു നേരിയ അനക്കം, "ആരാടോ അവിടെ എന്‍റെ കിച്ചുവാണോ അതോ മിന്നുവാണോ ആരായാലും കൊള്ളാം ഇപ്പോഴേ കുസൃതി തുടങ്ങി അല്ലെ...അതെങ്ങനെ അച്ഛന്‍ ആള് ചില്ലറക്കാരനല്ലല്ലോ? സമ്മതിച്ചു അമ്മയും മോശമല്ല..."

പെട്ടന്ന് വയറില്‍ ഒരു കൊളുത്തി പിടുത്തം. കാലു കുറച്ചു കൂടി നീട്ടി ഇരുന്നപ്പോഴാണ് മൊബൈല്‍ ബെല്‍ അടിച്ചത്. വലിച്ചൊരു ഏറു കൊടുക്കാനാണ് തോന്നിയത്, കെട്ടിയോനാണ്, ഒക്കെ വരുത്തി വച്ചിട്ട് ദുഷ്ടന്‍! അച്ഛനെ പറഞ്ഞത് പിടി ക്കാത്തോണ്ടാവും നീ എന്‍റെ വയറില്‍ ആഞ്ഞു ചവിട്ടിയത് അല്ലെ? ഈ മാതൃത്വം മഹനീയം എന്ന്‌ പാടിയവരെ ഇപ്പോഴെന്റെ കയ്യില്‍ കിട്ടണം. ഫോണ്‍ നിര്‍ത്താതെ  ബെല്‍ അടിച്ചു കൊണ്ടിരുന്നു. ഇനി എടുത്തില്ലേല്‍ അത് മതി ആള്‍ക്ക് ബി പി കൂടാന്‍. ബേബി ബ്ലൂ ഗര്‍ഭകാലത്ത് വരുമോ എന്ന്‌ അന്വേക്ഷിക്കണം. 

തേങ്ങ അരച്ച മീന്‍കറി കൂട്ടാന്‍  മോഹം തോന്നിയിട്ട് മൂന്നാല് ദിവസമായ്. ഒന്നും ആശിച്ചിട്ടു കാര്യമില്ല. വിവാഹം പെണ്ണിന് നഷ്ടപ്പെടുത്തുന്നത് സ്വന്തം വീട് മാത്രമല്ല, സംസ്കാരവും രുചിയും കൂടിയാണ്. 

എന്‍റെ കുഞ്ഞേ, ഞാനൊരു സത്യം പറയട്ടെ എന്‍റെ നാട് ഉപേക്ഷിക്കേണ്ടി വന്നതിന്റെ നിരാശ എന്നില്‍ നിന്നു ഇത് വരെ ഒഴിഞ്ഞു പോയിട്ടില്ല. യാത്രകള്‍ ഇഷ്ടമില്ലാതിരുന്ന ഞാന്‍ ചാനലിനു വേണ്ടി യാത്ര പരിപാടി ചെയ്യാന്‍ തുടങ്ങിയതായിരുന്നു ജീവിതത്തിലെ ആദ്യത്തെ അട്ജെസ്റ്റ്‌മെന്റ്. പിന്നീടുള്ള ഏറ്റവും വല്യ യാത്ര പദ്മനാഭന്റെ നാട്ടില്‍ നിന്നു അറബി കടലിന്റെ റാണിയുടെ തീരത്തെക്കായിരുന്നു . അന്നെനിക്ക് നഷ്ടപ്പെട്ടത് എന്നെ തന്നെയായിരുന്നു. ഗണപതിയും  ഭഗവതിയും എല്ലയിടത്തുമുണ്ടെന്നു    സമാധാനിപ്പിച്ചവരോട്  പഴവങ്ങാടി ഗണപതിയും ആറ്റുകാല്‍ അമ്മയും ഞങ്ങള്‍ക്ക് മാത്രമേ ഉള്ളുവെന്ന് മറുപടി നല്‍കി. 
ഹൈ ക്ലാസ്സ്‌ ചായക്കടയുടെ ശീതളിമയിലിരുന്നു "എന്തര് താമസം" എന്ന്‌ പറഞ്ഞു ഞാന്‍ ഞാനാകാന്‍ ശ്രമിക്കാറുണ്ട്. ഇവിടുത്തെ വേഗതയോട് യോജിച്ചു പോകാന്‍ എനിക്കൊരിക്കലും കഴിഞ്ഞിട്ടില്ല.നിനക്കറിയാമോ 
 എന്ത് കാവ്യാത്മകമായ പേരുകളാണ് തിരുവനന്തപുരത്തേതു;
ശംഖുംമുഖം, തൃപ്പാദപുരം, ശ്രീകണ്‍ടെശ്വരം.

എന്നാല്‍ ഇവിടുത്തെ സ്ഥലങ്ങള്‍ക്ക് മിക്കതും മനുഷ്യരുടെ പേരുകളാണ്; പദ്മ, മേനക, ലിസി, ഷേണായ്. നിനക്കൊരു തമാശ കേള്‍ക്കണോ? ഇവിടുത്തെ ഒരു സ്ഥലത്തിന്റെ പേര് ജെട്ടി എന്നാണ്. ഗതികേടിനു നിന്റെ അമ്മയുടെ ഓഫീസും അവിടെയാണ്. ബസില്‍ കേറി ഒരു ജെട്ടി എന്ന്‌ പറയേണ്ട ജാള്യത നീ ഒന്ന് ഓര്‍ത്തു നോക്കു. 

നിന്റെ അച്ഛന്‍ പറയാറുണ്ട് തിരുവനന്തപുരം നഗരത്തിന്റെ താന്പോരായ്മയും അപരിഷ്കൃത ഭാഷയും എന്ന്‌ ഒത്തിരി സ്വാധീനിച്ചിട്ടുണ്ടെന്നു, എന്നാലും വളര്‍ന്നു കൊണ്ടിരിക്കുന്ന മെട്രോപോളിത്യന്‍ സിറ്റിയില്‍ നിന്നു പെണ്ണന്വേക്ഷിച്ചു നിന്റെ അച്ഛന് അവിടേക്ക് എത്തേണ്ടി വന്നല്ലോ. അച്ഛനെ കുറ്റം പറയുമ്പോഴൊക്കെ നിന്നെക്കൊണ്ടു ആവുന്നവിധം എന്നെ വേദനിപ്പിക്കുന്നത് ഞാന്‍ അറിയുന്നുണ്ട്. നിന്റെ അച്ഛനോട് എനിക്കൊരു വിരോധവുമില്ല. നിന്റെ അച്ഛനും ഞാനും കടുത്ത ശത്രുക്കള്‍ എന്നായിരുന്നു ഒരിക്കല്‍ എല്ലാവരും കരുതിയിരുന്നത്. ഒരുപക്ഷെ അതായിരിക്കാം ഞങ്ങളുടെ  ബന്ധം ഇത്ര തീവ്രമാക്കിയത്. ജനിക്കാനിരിക്കുന്ന മക്കളുടെ അമ്മ എന്ന ബഹുമാനമാണ് നിന്റെ അച്ഛന്‍ തന്ന ഉമ്മകളെക്കാള്‍  എന്നില്‍ ഉത്തരവാദിത്വമുണ്ടാക്കിയത്. 

ഒരു കല്ലിനു മുകളില്‍ ചാരുതയോടെ പണികഴിപ്പിച്ചിരിക്കുന്ന മാതാവിന്റെ രൂപത്തില്‍ ഒരു കാക്ക വന്നിരിക്കുന്നു. അതിനെ എഴുന്നേറ്റു ഓടിക്കണമെന്നുന്ടെങ്കിലും  എനിക്ക് കഴിയുന്നില്ല. അസ്വസ്ഥതയോടെ ഞാന്‍ മാതാവിന്റെ കഴുത്തിലെ പച്ച ജപമാല തിളങ്ങുന്നത് നോക്കിയിരുന്നു.
നിനക്കറിയണോ കര്‍ത്താവിന്റെ അമ്മയുടെ  പേരുള്ള സ്കൂളിലാ  ഞാന്‍ പഠിച്ചേ. ഒരിക്കല്‍ ഉണ്ണീശോയെ ചേര്‍ത്തു പിടിച്ചു നില്‍ക്കുന്ന മാതാവിന്റെ രൂപത്തിന്   മുന്നില്‍ നിന്നു ഞാന്‍ ഉറക്കെ 'അമ്മേ മഹാമായേ' എന്ന്‌ വിളിച്ചിട്ടുണ്ട്. അത് കേട്ടു വന്ന കന്യാസ്ത്രീയുടെ മൂര്‍ച്ചയുള്ള വാക്കുകള്‍ ഞാന്‍ ഇന്നും ഓര്‍ക്കാറുണ്ട്. 

അമ്മമാര്‍ക്ക് ജാതിയും മതവുമില്ലെന്നു പറഞ്ഞിട്ട് അവര്‍ കേട്ടില്ല. നിങ്ങളുടെ ദൈവങ്ങളെപോലെ പട്ടുസാരി ചുറ്റി സ്വര്‍ണാഭരണങ്ങളും അണിഞ്ഞ്‌ നടക്കുന്നവരല്ല സ്നേഹവും കരുണയും ഉള്ളവളാണ് മാതാവ് എന്നവര്‍ പറഞ്ഞു. എന്‍റെ മനസിലെ ജനിറ്റിക്കായ്‌ കിട്ടിയ ജാതി ചിന്തക്ക് പോറലേറ്റു.
മക്കളെ സ്വയം പര്യാപ്തരാക്കുന്നവരാണ് ഞങ്ങളുടെ ദൈവങ്ങള്‍ അല്ലാതെ കൊച്ചിനെയും ചേര്‍ത്തു പിടിച്ചു മരച്ചുവട്ടിലിരിക്കുന്നവരല്ല എന്ന്‌ ഞാന്‍  ‍രോഷത്തോടെ പ്രതികരിച്ചു.

അന്ന് വൈകുന്നേരം ഞാന്‍ 50 പൈസ നേര്ച്ച പെട്ടിയിലിട്ടു മാതാവിനോട് ക്ഷമ ചോദിച്ചു.

എന്‍റെ കുഞ്ഞേ, നീ എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്‌. നിന്റെ അമ്മൂമ്മ പറയാറുള്ളത് പോലെ എനിക്ക് പെയിന്‍ ത്രെഷ്ഹോള്‍ഡ്‌ തീരെ കുറവാ.

കുറെ നേരത്തേക്ക് തലച്ചോറില്‍ ഒരു നിഴലാട്ടം ആയിരുന്നു. കരച്ചിലും വെപ്രാളവും രക്തപ്രവാഹവും കത്തികള്‍ ഉരസുന്ന വികൃതമായ ശബ്ദവും മനസിനെ പേടിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ തലച്ചോറില്‍ ഒരു ചെരാതിന്റെ വെട്ടം പ്രകാശിച്ച പോലെ തോന്നി. 

കടലാസുപ്പൂക്കളും മാതാവിന്റെ രൂപവും സിമെന്റ് ബെഞ്ചും കാണാനില്ല. വയറില്‍ വേദനക്ക് പകരം വല്ലാത്ത മരവിപ്പ്. കൈ വച്ചു നോക്കിയപ്പോള്‍ ഒഴിഞ്ഞ വയര്‍. അയ്യോ എന്‍റെ കുഞ്ഞ് എന്ന്‌ നിലവിളിച്ചത് അല്പം ഉറക്കെ ആയിപോയോ?

നിന്റെ അച്ഛന്റെ കൈയിലെന്താണ് ഒരു വെളുത്ത പൊതിക്കെട്ട്‌. ശബ്ദം കേട്ടപ്പോള്‍  തല ചരിച്ചു എന്നെ  നോക്കി അദേഹം പറഞ്ഞു "മിന്നുവാണ്". 

ഒന്ന് കാണണമെന്ന് പറയാന്‍ പറ്റിയില്ല. അപ്പോഴേക്കും വയറിലെ തയ്യല്‍ വേദനിച്ചു തുടങ്ങിയിരുന്നു. എന്‍റെ കുഞ്ഞേ നിന്നെ തൊടാന്‍ വട്ടം കൂടി നില്‍ക്കുന്നവരുടെ ഇടയിലൂടെ ഒരു പൊട്ടു പോലെ എനിക്കിപ്പോള്‍ നിന്റെ ദേഹത്തെ വെളുത്ത തുണി  കാണാം . എനിക്കൊരു ചെറിയ തലവേദന വന്നാല്‍ പോലും അടുത്ത് നിന്നു മാറാതിരുന്ന നിന്റെ അച്ഛന്‍ ഇപ്പോള്‍ എന്‍റെ ഈ വല്യ വേദന തിരിച്ചറിയുന്നില്ല. 

ഞാന്‍ കട്ടിലിനരികിലെ ജനലിലൂടെ പുറത്തേക്കു നോക്കി. ഈ ആശുപത്രിക്കും കര്‍ത്താവിന്റെ അമ്മയുടെ പേരാണ്. കുറച്ചകലെയായ് മാതാവിന്റെ രൂപം കാണാം. 

അമ്മേ......ഞാന്‍ അന്ന് നേര്ച്ച പെട്ടിയിലിട്ട 50 പൈസ നാണയം നീ ഇത് വരെ സ്വീകരിച്ചില്ലായിരുന്നോ?

31 comments:

രമേശ്‌ അരൂര്‍ said...

കൊച്ചി പശ്ചാത്തല മാക്കി എഴുതിയ കൊച്ചു കഥ ഇഷ്ടപ്പെട്ടു .ഞാന്‍ അവിടെ ഈ കഥയോടൊപ്പം നടന്നത് പോലെ തോന്നി ..ഞങ്ങളുടെ എറണാകുളത്തുള്ള ജെട്ടി ബസില്‍ ടിക്കെറ്റ് വാങ്ങുമ്പോള്‍ തോന്നുന്ന ജാള്യം നിറഞ്ഞ വെറും ജെട്ടിയല്ല -ബോള്‍ഗാട്ടി പാലസിലേക്കും വൈപ്പിന്‍ കര ,ഗോതുരുത്ത് മേഖലയിലേക്കും യാത്ര ചെയ്യാനുള്ള ബോട്ട് ജെട്ടിയാണത് !..പഴയൊരു ഡി ആന്‍ഡ് സിയും ഓര്‍മയില്‍ കൊണ്ടുവന്നു ഈ കഥ ... 'ഞങ്ങളുടെ വേലു ഉണ്ടായിരുന്നെങ്കില്‍' എന്ന പേരോടെ അതെഴുതിതുടങ്ങിയിരുന്നു ഞാന്‍ പൂര്‍ത്തിയാക്കാന്‍ പറ്റാതെ ...അവശേഷിക്കുന്നു ..

Villagemaan/വില്ലേജ്മാന്‍ said...

അമ്മമാര്‍ ഒറ്റക്കല്ല..അമ്മയാണ് പരമമായ സത്യം..അമ്മയില്ലാതെ ഒന്നും പൂര്‍ണ്ണമല്ല എന്ന് കരുതാന്‍ ആണ് എനിക്കിഷ്ടം..

നല്ല പോസ്റ്റ്‌..
ടെമ്പ്ലേറ്റ് ഒന്ന് മാറ്റുന്നതിനെ പറ്റി ചിന്തിച്ചുകൂടെ ?

കുഞ്ഞൂസ് (Kunjuss) said...

അമ്മയുടെ പേറ്റുനോവിനെ നന്നായി എഴുതി...ഈ അച്ഛന്മാരെല്ലാം ഇങ്ങിനെ തന്നെയോ...?

കൊച്ചിയുടെ പശ്ചാത്തലത്തില്‍ എഴുതിയ കഥ,കൊച്ചിക്കാരി ആയതിനാലാവാം കൂടുതല്‍ ആസ്വാദ്യമായി . രമേഷ് പറഞ്ഞത് പോലെ നിങ്ങള്‍ തെക്കരുടെ ജെട്ടിയല്ല കേട്ടോ ഞങ്ങള്‍ കൊച്ചിക്കാരുടെ ജെട്ടി, ഞങ്ങള്‍ക്കത് ബോട്ട് ജെട്ടിയാണ്.

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല കഥ ...ഈ അവതരണ രീതി ഇഷ്ട്ടപ്പെട്ടു കേട്ടൊ അഞ്ജു

Unknown said...

വിവാഹം പെണ്ണിന് നഷ്ടപ്പെടുത്തുന്നത് സ്വന്തം വീട് മാത്രമല്ല, സംസ്കാരവും രുചിയും കൂടിയാണ്.

ജീവിതത്തെ പറിച്ചു നടല്‍ അല്ലെ ....
നന്നായി എഴുതിരിക്കുന്നു ...സ്വന്തം അനുഭവം പോലെ നന്നായി വരച്ചു വെച്ചിരികുന്നു ...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അച്ഛനെന്ന പട്ടം ഒരു നൈമിഷികമാവാം..
എന്നാല്‍ മാതൃത്വം പരമമായ സത്യം!
ഹൃടയാര്‍ദ്രമായി എഴുതി..
കഥയും ജട്ടിയും ഒക്കെ ഇഷ്ടമായി.പക്ഷെ ബ്ലോഗിന്റെ നിറവും പ്രകൃതവും ഇഷ്ടായില്ല. വായനക്കാരുടെ കണ്ണ് അടിച്ചുപോയാല്‍ നഷ്ടപരിഹാരം നല്‍കേണ്ടി വരും.

പട്ടേപ്പാടം റാംജി said...

പുതിയതിനെ കാണാനും സ്വീകരിക്കാനും വെമ്പല്‍ കൊള്ളുന്ന മനുഷ്യന്റെ ആകാംക്ഷ പഴയതിന്റെ വേദന അല്പനെരത്തെക്ക് തിരിച്ചറിയാതിരിക്കുന്നത് സ്വാഭാവികമാവാം.
അനുഭവിക്കുന്ന വേദനയുടെ കാഠിന്യം കൂടുമ്പോള്‍ കൊടുത്ത നേര്‍ച്ചയുടെ ഫലം ലഭിച്ചില്ലെന്ന തോന്നലും വഴിയെ.
ദൈവങ്ങളുടെ രൂപഭാവങ്ങളില്‍ നിന്നും സ്വന്തം ദൈവമാണ് മികച്ചതെന്ന് വരുത്തിത്തീര്‍ത്ത് സായൂജ്യമടയാന്‍ ശ്രമിക്കുന്ന ഇന്നത്തെ ജാതിയുടെ വൈരാഗ്യ ചിന്തകള്‍ ചെറുതായെങ്കിലും തുറന്നു വെക്കാനായി.
നല്ലെഴുത്ത്.
ഇസ്മയില്‍ പറഞ്ഞത്‌ പോലെ നിറം കണ്ണിനെ വിഷമിപ്പിക്കുന്നു.

Rare Rose said...

എഴുത്ത് ഒത്തിരിയിഷ്ടായി അഞ്ജൂ..കുഞ്ഞ് കഥയെങ്കിലും ആ അമ്പത് പൈസാ നാണയം മനസ്സില്‍ തൊട്ടു..

ഒരില വെറുതെ said...

എന്താ പറയുക, നന്നായി എഴുതിയെന്നോ.
കുത്തി മുറിക്കുന്ന വരികള്‍.
ഒടുവില്‍ ഒരു വിങ്ങല്‍ ബാക്കി.

ente lokam said...

ശിഥില ചിന്തകളോടെ ഉള്ള ഈ
പ്രയാണം വളരെ ഇഷ്ട്ടപ്പെട്ടു ..
വിവാഹം പെണ്ണിന് സ്വന്തം സംസ്കാരവും
രുചിയും കൂടി നഷ്ട്ടപെടുതുന്നു ....
പറിച്ചു നടപ്പെട്ട വേദനയും പുതിയ
പിറവിയുടെ ആനന്ദവും ...നന്നായി എഴുതി ..
ആശംസകള്‍ ...

ആളവന്‍താന്‍ said...

ആസ് യൂഷ്വല്‍.... വായന വെറുതെ ആയില്ല.
"വിവാഹം പെണ്ണിന് നഷ്ടപ്പെടുത്തുന്നത് സ്വന്തം വീട് മാത്രമല്ല, സംസ്കാരവും രുചിയും കൂടിയാണ്". ക്ലാപ്പ്സ്!!!

Kalavallabhan said...

നല്ല എഴുത്ത്.
ആശംസകൾ

ajith said...

വളരെ വ്യത്യസ്തമായ ഒരു എഴുത്ത്. പിറവിയെപ്പറ്റി ഇത്ര കാല്പനികതയോടെ എഴുതിയിട്ടുള്ളത് ആദ്യമായാണ് വായിക്കുന്നത്. തിരുവനത്തപുരത്തെ സ്ഥലനാമങ്ങള്‍ പ്രത്യേകാകര്‍ഷണീയതയുള്ളതാണെന്നോര്‍മ്മിപ്പിച്ചു.

കുസുമം ആര്‍ പുന്നപ്ര said...

. വിവാഹം പെണ്ണിന് നഷ്ടപ്പെടുത്തുന്നത് സ്വന്തം വീട് മാത്രമല്ല, സംസ്കാരവും രുചിയും കൂടിയാണ്.

ശരിയാണ് അന്‍ജൂ..വളരെ ശരി. മാതൃകാ ഭാര്യ ആകണമെങ്കില്‍..ഇല്ലെങ്കിലവള്‍ ഒരുമ്പെട്ടോളെന്ന് സമൂഹം മുദ്ര കുത്തും.
നന്നായിട്ടുണ്ട് കഥ.

Lipi Ranju said...

ഈ കഥ ഞാന്‍ ഋതു വില്‍ വായിച്ചിരുന്നു... ഒത്തിരി ഇഷ്ടമായ ഒരു കഥയാണ് ട്ടോ
പക്ഷെ എറണാകുളത്തെ കുറ്റം പറയുന്നോ... കൊട്ടേഷന്‍ കിട്ടാതെ നോക്കിക്കോ ... :)
ഇത് അവിടെ ഇട്ട കമന്റില്‍ എഴുതാന്‍ വിട്ടു... :D

B Shihab said...

നല്ല എഴുത്ത്.

Echmukutty said...

കഥയും എഴുത്തും വളരെ ഇഷ്ടമായി അഞ്ജു. ഒത്തിരി അഭിനന്ദനങ്ങൾ.

ശ്രീനാഥന്‍ said...

ലളിതമായി, സുഖകരമായി കഥ പറയാനറിയാം അഞ്ജുവിന്. അമ്മേ, മഹാമായേ, കാർത്യായനീ എന്നു വിളിച്ചാൽ എല്ലാം പെണ്ണെന്നു തോന്നിക്കുന്ന ഒരു ആർദ്രതയുണ്ട് കുഞ്ഞിനെക്കുറിച്ചു പറയുമ്പോൾ ഈ കഥയിൽ.

NiKHiL | നിഖില്‍ said...

ഈ ജഗത്തിന്റെ മാതാവും ധാതാവും പിതാമഹനും അറിയേണ്ട പവിത്രമായ പ്രണവവും ഋക്കും സാമവും യജുസും പ്രപ്യസ്ഥനവും ഭരണകര്താവും പ്രഭുവും സാക്ഷിയും നിവാസവും ശരണവും സുഹൃത്തും ഉത്ഭവവും സ്ഥിതിയും നാശവും ലയസ്ഥാനവും അവ്യയമായ ബീജവും ഞാനാണ്‌--തുടക്കം

ഈ ആശുപത്രിക്കും കര്‍ത്താവിന്റെ അമ്മയുടെ പേരാണ്. കുറച്ചകലെയായ് മാതാവിന്റെ രൂപം കാണാം.
അമ്മേ......ഞാന്‍ അന്ന് നേര്ച്ച പെട്ടിയിലിട്ട 50 പൈസ നാണയം നീ ഇത് വരെ സ്വീകരിച്ചില്ലായിരുന്നോ?
--ഒടുക്കം

രണ്ടിന്റേം ഇടയിലൊരു "ഇടുക്കം"....

അതാണ് ഈ കഥ....

ചെമ്മരന്‍ said...

"എന്തേ അമ്മമാരെല്ലാം ഒറ്റയ്ക്ക്..."

കഥ വായിച്ചു. ഈ സമൂഹത്തിലെ പരമാര്‍ത്ഥമായ സത്യങ്ങള്‍ കഥയിലൂടെ വ്യക്തമാണ്.

അമ്മമാരനുഭവിക്കുന്ന വേദനകള്‍ പച്ചയായി പറഞ്ഞിരിക്കുന്നു.

വീണ്ടും പറയുന്നു. കഥ എനിക്ക് പെരുത്ത് ഇഷ്ടായി..

SHANAVAS said...

കഥ എനിക്ക് വളരെ ഇഷ്ട്ടായി.അമ്മമാരുടെ വേദനകള്‍ പങ്കുവെയ്ക്കുന്നതില്‍ കഥാകൃത്ത്‌ വിജയിച്ചു.ആശംസകള്‍.

priyag said...

വിവാഹം പെണ്ണിന് നഷ്ടപ്പെടുത്തുന്നത് സ്വന്തം വീട് മാത്രമല്ല, സംസ്കാരവും രുചിയും കൂടിയാണ്.


തീര്‍ച്ചയായും ഇതിനോട് യോജിക്കുന്നു . കഥ വളരെ ഇഷ്ട്ടമായി

jayarajmurukkumpuzha said...

valare sathyasanthamaya kadha parachil othiri ishttamayi..... aashamsakal...

shinod said...

അസ്വസ്ഥമാക്കുന്ന ഒരിഷ്ടം വരുന്നു കഥയോട്.

Lipi Ranju said...

ഒരുപാട് ഇഷ്ടമായി, ഈ കഥ.....
കഥ പറഞ്ഞ രീതിയും ....

Manoraj said...

കഥ നന്നായി അഞ്ജു. അക്ഷരതെറ്റുകള്‍ കൂടെ ശ്രദ്ധിക്കൂ..

കൊച്ചുമുതലാളി said...

കഥ നന്നായി ഇഷ്ടപ്പെട്ടുട്ടോ.....:)

നികു കേച്ചേരി said...

നന്നായി പറഞ്ഞു..:)))

നാട്ടുവഴി said...

അഞ്ജു....
കഥ ഇഷ്ടമായി.എറണാകുളത്ത് മനുഷ്യരുടെ പേരുകളല്ല.ബസ്സില്‍ നിന്നെറങ്ങാനുള്ള ചില അടയാളങ്ങള്‍ മാത്രം.
ഇനി ബസ്സില്‍ കയറുമ്പോള്‍ ബോട്ടു ജെട്ടിയെന്നു പറയു.
ആശംസകള്‍............

sarath said...

Valare nannayittund.liked it

റിഷ് സിമെന്തി said...

നന്നായിട്ടുണ്ട്...Best wishes..